UPDATES

കുരിശ് മരണം- ഒരു ചരിത്രം

ബ്രിയാന്‍ പാമര്‍

 

സാഡോ മാസോക്കിസ്റ്റ് അഥവാ സ്വയം വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന റോബര്‍ട്ട് ഗാരിസണ്‍ കഴിഞ ഈസ്റ്റര്‍ ദിനത്തില്‍ ലോസ് ആഞ്ചെലെസില്‍ പൊതുജന മധ്യേ കുരിശിലേറി . ഗാരിസണ്‍ പറഞ്ഞു  ഈ പ്രവര്‍ത്തി യേശു ക്രിസ്തുവിന്റെ ആത്മബലിക്കു നല്കുന്ന ആദരവായി മാത്രമേ കാണാവൂ എന്ന്.  എന്നാല്‍ മറ്റു പലരുടെയും അഭിപ്രായം അത് ക്രിസ്ത്യാനികളെ നിന്ദിക്കുന്ന ഒരു പരിപാടി ആയിരുന്നുവെന്നാണ്. ക്രിസ്തീയ ലോകത്ത് നിന്നും കുരിശിലേറ്റല്‍ അപ്രത്യക്ഷമാവാനുള്ള പ്രഥമ കാരണം ഈ അഭിപ്രായമായിരുന്നോ?

 

ആയിരിക്കാം. 312-മാണ്ടില്‍ നടന്ന ബാറ്റില്‍ ഓഫ് ദി മില്‍വിയന്‍ ബ്രിഡ്ജ് എന്ന യുദ്ധത്തില്‍, പിന്നീട് റോമന്‍ ചക്രവര്‍ത്തിയായിത്തീര്‍ന്ന കോണ്‍സ്റ്റന്‍റൈന് ആകാശത്ത് ഒരു ദര്‍ശനമുണ്ടായി;  വെളിച്ചം കൊണ്ടുള്ള ഒരു കുരിശും 'ഇതില്‍ നീ കീഴടക്കുക' എന്ന വാക്കുകളും. ഈ ദര്‍ശനം അദ്ദേഹത്തെ ക്രിസ്തു മതത്തിലേക്ക് കൊണ്ട് വരിക മാത്രമല്ല, ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും അദ്ദേഹത്തില്‍ പ്രത്യേകമായ ഭയഭക്തി ഉളവാക്കുകയും ചെയ്തു. ഈയൊരു വെളിപാടിന് ശേഷം കോണ്‍സ്റ്റന്‍റൈന്‍ കുരിശിലേറ്റല്‍ നിര്‍ത്തലാക്കിയെന്നാണ് പിന്നീടുള്ള ചരിത്രം. 

 

എന്നിരുന്നാലും ഈയൊരു കഥയെ കുറിച്ച് ചില്ലറ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. പ്രാഥമികമായി,  ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഔദ്യോഗികമായി കുരിശിലേറ്റല്‍ തുടര്‍ന്നിരുന്നു എന്നാണ്. കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രമുഖ ലാറ്റിന്‍ എഴുത്തുകാരനും വാനനിരീക്ഷകനും ആയിരുന്ന ജൂലിയസ് ഫെര്‍മിക്കസ് മറ്റേര്‍ണസ് അവകാശപ്പെട്ടത് ചക്രവര്‍ത്തിയുടെ പ്രസ്തുത നിരോധനത്തിനു ശേഷവും രണ്ടു പതിറ്റാണ്ടോളം കുരിശിലേറ്റല്‍ ഒരു നിയമാനുസൃത ശിക്ഷരീതിയായി തുടര്‍ന്നിരുന്നു എന്നാണ്. കുരിശിലേറ്റല്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വ്യക്തമായി അടങ്ങുന്ന നമ്മുടെ കൈവശമുള്ള ഏറ്റവും പഴയ ഉത്തരവ് 'കോഡ് ഓഫ് തിയോഡോസിയസ്' ആണ്; കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തിക്ക് ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇത്  പ്രസിദ്ധീകരിച്ചത്. 

 

ഇനി അഥവാ കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തിയാണു കുരിശിലേറ്റല്‍ നിരോധിച്ചതെങ്കിലും അതിനു കാരണം യേശുവിന്റെ കുരിശുമരണത്തോടുള്ള ആദരവാണെന്നുള്ളതിനു യാതൊരു തെളിവുമില്ല. കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തി കുരിശിലേറ്റല്‍ നിരോധിച്ചു എന്ന്  പ്രഖ്യാപിച്ച ഏറ്റവും ആദ്യത്തെ ചരിത്രകാരന്‍, ഒറേലിയസ് വിക്ടര്‍ വിശദീകരിക്കുന്നത് ദൈവഭക്തിയേക്കാള്‍ സഹജീവിസ്‌നേഹം കാരണമാണ് അദ്ദേഹമിത് നടപ്പിലാക്കിയതെന്നായിരുന്നു. കുരിശുമരണം ഒരു ക്രൂരമായ പ്രവര്‍ത്തിയായിരുന്നു. പുതിയ നിയമം അവതരിപ്പിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ഭയാനകമായത്. രേഖകളനുസരിച്ച്, ക്രിസ്തുദേവന്‍ മണിക്കൂറുകള്‍ക്കകം മരിച്ചുവെങ്കിലും കുരിശിലേറ്റിയ പലരും ദിവസങ്ങളോളം മരണത്തോട് മല്ലിട്ടിരുന്നു. റോമന്‍ കാലഘട്ടത്തിലും ഇതൊരു അതീവ ക്രൂരമായ ശിക്ഷയായിട്ടായിരുന്നു കണ്ടുവന്നിരുന്നത്; രാജ്യദ്രോഹികള്‍ക്കും, കലാപകാരികള്‍ക്കും, ശത്രു സൈന്യങ്ങള്‍ക്കുമായി കരുതി വച്ച ഉന്നത ശിക്ഷ. (ഡ്യൂക്ക് ഡിവിനിറ്റി സ്‌കൂളിലെ ജോയല്‍ മാര്‍ക്കസ് ഇതിനെ 'ഹാസ്യ വാഴ്ത്തല്‍' എന്ന് വിളിക്കുന്നു, കാരണം കലാപകാരികള്‍ക്ക് അവര്‍ ആഗ്രഹിച്ച പ്രസിദ്ധി അത് നല്കിയിരുന്നു, ഭയാനകമായ രീതിയിലെങ്കിലും). ചില വിവരണങ്ങള്‍ അനുസരിച്ച് കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തി കുരിശിനു  പകരം തൂക്കുകയര്‍ കൊണ്ടുവന്നു എന്നു പറയപ്പെടുന്നുണ്ട്. താരതമ്യേന വേദന കുറഞ്ഞ വധശിക്ഷ. അദ്ദേഹത്തിന്റെ ഊഹമാത്രമായ കുരിശിലേറ്റല്‍ നിരോധനം മറ്റു പല പരിഷ്‌കാരങ്ങളുടെയും ഇടയില്‍ ഒന്ന് മാത്രമായിരുന്നു,  ഇത് സൂചിപിക്കുന്നത് അദ്ദേഹം മാനുഷികമായ പരിഗണ കാണിക്കുക മാത്രമായിരുന്നു എന്നതാണ്. ഉദാഹരണത്തിന്, ഇതേ കാലഘട്ടത്തിലാണ് തടവുകാരുടെ മുഖത്ത് മുദ്രകുത്തുന്ന പ്രവൃത്തിയും നിര്‍ത്തലാക്കിയത്. ക്രിസ്തുവിന്റെ വധശിക്ഷയുമായി ഒരു ബന്ധവും ഇല്ലാത്ത പരിഷ്‌ക്കരണം. 

 

 

കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തി കുരിശിലേറ്റല്‍ നിര്‍ത്തിയെങ്കിലും ഇല്ലെങ്കിലും അദ്ദേഹം തീര്‍ച്ചയായും അതിനോടും കുരിശിനോടും ക്രിസ്ത്യാനികള്‍ക്കുള്ള ഭ്രമത്തിന് തുടക്കം കുറിച്ചു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവത്തിയുടെ ഭരണത്തിനു മുമ്പ് കുരിശു രൂപങ്ങള്‍ ക്രിസ്ത്യാനികളെ പരിഹസിക്കുന്നതിനായിട്ടായിരുന്നു അവിശ്വാസികള്‍ ഉപയോഗിച്ചിരുന്നത്. മൂന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ ശിലാലിഖിതം അലക്‌സാമെനോസ് ഗ്രാഫിറ്റോ, കഴുതയുടെ തലയുമായി കുരിശില്‍ തൂങ്ങുന്ന ഒരാളുടെ മുന്നില്‍ നില്ക്കുന്ന ഒരു വിശ്വാസിയെ ചിത്രീകരിക്കുന്നു. ഇതിനു താഴെ 'അലക്‌സാമെനോസ്  ദൈവത്തെ ആരാധിക്കുന്നു' എന്ന് എഴുതപ്പെട്ടിട്ടുമുണ്ട്. അഞ്ചാം നൂറ്റാണ്ടു വരെ ക്രിസ്ത്യാനികള്‍ കുരിശ് അവരുടെ അടയാളമായി സ്വീകരിച്ചിരുന്നില്ല; പിന്നീടാണ് വിശ്വാസികള്‍ ക്രിസ്തുവിന്റെ കുരിശിന്റെ ഭാഗങ്ങള്‍ തേടി തുടങ്ങിയത്. 

 

കുരിശിലേറ്റല്‍ ലോകത്തിന്റെ മിക്കയിടങ്ങളിലും ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് ഇന്നും നടന്നു വരുന്നു. സൗദി അറേബ്യ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണെന്നു പറയാം. കഠിനമായ കുറ്റം ചെയ്തവര്‍ക്കും ബലാത്സംഗ കേസിലെ പ്രതികളും ഇടയ്ക്കിടെ ഈ ശിക്ഷ അനുഭവിക്കേണ്ടി വരാറുണ്ട്. കഴിഞ്ഞ ആഴ്ച സൗദിയില്‍ ഒരു കൊലയാളിയെ കുരിശിലേറ്റുകയുണ്ടായി. അടുത്തകാലങ്ങളിലായി യെമെനിലും കുരിശിലേറ്റല്‍ നടന്നിട്ടുണ്ട്. ആധുനിക പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കുറ്റവാളികളെ സാധാരണയായി തലവെട്ടുന്നതിന്റെയോ കൊല്ലുന്നതിന്റെയോ മുമ്പായി കുരിശിലോ അത് പോലുള്ളിടങ്ങളിലോ പ്രദര്‍ശിപ്പിക്കാറുണ്ട്. 1921ലെ ക്ഷാമകാലത്ത് റഷ്യന്‍ ഉള്‍നാട്ടില്‍ ദുര്‍മന്ത്രവാദിനികള്‍ എന്ന് കരുതപ്പെട്ട സ്ത്രീകളെ കുരിശില്‍ തറക്കുകയുണ്ടായിട്ടുണ്ട്. 

 

(സ്ലേറ്റ് മാഗസിന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍