UPDATES

എം സ്വരാജിനെ അന്യഗ്രഹ ജീവിയോട് ഉപമിച്ച് എഐവൈഎഫ്

അഴിമുഖം പ്രതിനിധി

എം സ്വരാജും സിപിഐയും തമ്മിലുള്ള ശീതയുദ്ധം അവസാനിക്കുന്നില്ല. സ്വരാജിനെ കപ്പലണ്ടി കമ്മ്യൂണിസ്റ്റ് എന്ന് കളിയാക്കി ജനയുഗത്തില്‍ ലേഖനം വന്നതിന് പിന്നാലെ സ്വരാജിനെ അന്യഗ്രഹ ജീവിയോട് ഉപമിച്ചിരിക്കുകയാണ് സിപിഐയുടെ യുവജന വിഭാഗം.
എഐവൈഎഫിന്‍റെ ആലപ്പുഴ ജില്ലാസമ്മേളനത്തിലാണ് പരാമര്‍ശം.

എറണാകുളം ജില്ലയില്‍ സിപിഐഎം വിമതരെ സിപിഐ സ്വീകരിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ സിപിഐ- എം സ്വരാജ് യുദ്ധം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് അവാസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും എം സ്വരാജിന് എതിരെ കലാപ കൊടി ഉയര്‍ത്തിയിരിക്കുകയാണ് എഐവൈഎഫ്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമറിയാത്ത വ്യക്തിയാണു സ്വരാജ്. സിപിഐക്കാരെ കണ്ടിട്ടില്ല  എന്ന്  പറയാന്‍ അന്യഗ്രഹത്തില്‍  നിന്നാണോ സ്വരാജ് വരുന്നത് ?  പിണറായി വിജയനെ ശബ്ദത്തില്‍ അനുകരിച്ചു പ്രീതിപിടിച്ചുപറ്റാന്‍ സ്വരാജ് ശ്രമിക്കുകയാണ്. മലപ്പുറത്ത് കേന്ദ്രീകരിച്ചാല്‍ എംഎല്‍എയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണു എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ അട്ടിമറിച്ചാണ് സ്വരാജ് തൃപ്പൂണിത്തുറ സീറ്റ് കൈയടക്കിയതെന്നും എഐവൈഎഫ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകരേയും വി.എസ്. അച്യുതാനന്ദനെയും രൂക്ഷമായി ആക്ഷേപിച്ച സ്വരാജ് സിപിഐയെ വിമര്‍ശിച്ചതില്‍ അത്ഭുതമില്ലെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. മലപ്പുറം ജില്ലയിലെ സിപിഐയുടെ കരുത്തിനെ ആക്ഷേപിച്ച സ്വരാജ് അവിടുത്തെ സ്വന്തം പാര്‍ട്ടിയുടെ അവസ്ഥ മറക്കരുതെന്നും വിമര്‍ശനമുയര്‍ന്നു.

ആലപ്പുഴ പുന്നപ്രയില്‍ നടക്കുന്ന എഐവൈഎഫ് ജില്ലാസമ്മേളനത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

മലപ്പുറം ജില്ലയില്‍ ഒരു സിപിഐക്കാരനെ പോലും കണ്ടിട്ടില്ല , തൃശൂര്‍ വരെ വരേണ്ടി വന്നു സിപിഐക്കാരനെ കാണാന്‍ എന്നുള്ള എം സ്വരാജിന്‍റെ പരിഹാസത്തെ തുടര്‍ന്നാണ് സിപിഐയും അതിന്‍റെ യുവജന,വിദ്യാര്‍ത്ഥി വിഭാഗങ്ങളും സ്വ്രാജിനെതിരെ തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയത്.

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍