അഴിമുഖം പ്രതിനിധി
സൌമ്യ കേസില്‍ ഗോവിന്ദ ചാമിയുടെ വക്കാലത്തുമായി രംഗപ്രവേശം ചെയ്ത അഡ്വ. ബി എ ആളൂര്‍ ജിഷ കേസിലും. അടുത്ത മാസം രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷ വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് അഡ്വ ആളൂര്‍ കേസ് ഏറ്റെടുത്തത്. അമീറുമായി സംസാരിക്കാനും വക്കാലത്ത് ഒപ്പിടാനും അഡ്വ. ആളൂര്‍ ശ്രമിച്ചിരുന്നുവെങ്കിലും കോടതിയുടെ അനുമതി ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഹിന്ദി അറിയുന്നവരെ അഭിഭാഷകനായി വേണമെന്നും അഭിഭാഷകനായി അഡ്വക്കേറ്റ് ബിജു ആളൂരിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജിഷാ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാം കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് മുഖേനെ വിചാരണക്കോടതിയില്‍ അപേക്ഷ നല്കിയത്.
ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരിലെ വീട്ടില്‍ നിയമ വിദ്യാർത്ഥിയായ ജിഷയെ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിഷ വധക്കേസില്‍ അന്വേഷണ സംഘം അമീറുള്‍ ഇസ്ലാമിനെ ഏക പ്രതിയാക്കി 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരി 23 വരെ തുടര്‍ച്ചയായി വിചാരണാ നടപടികള്‍ നടക്കും.