അഴിമുഖം പ്രതിനിധി
ബാബറി മസ്ജിദ് ഗൂഡാലോചനക്കേസിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. എൽ.കെ. അദ്വാനിയടക്കം 19 പേർക്കാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്. കേസിൽ സിബിഐക്കും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.
അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരെയുള്ള ഗൂഡാലോചനകുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എച്ച് എ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.
കേസ് ബിജെപി അധികാരത്തിലുള്ളിടത്തോളം കാലം കുറ്റമറ്റ രീതിയില്‍ അന്വേഷിക്കുന്നതിന് സിബിഐക്ക് കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി ഹാജി മെഹബൂബ് ആണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ താമസിച്ചതായുള്ള ഹര്‍ജിക്കാരന്റെ വാദത്തിലാണ് സിബിഐയോടും വിശദീകരണം ചോദിക്കാന്‍ കോടതി തീരുമാനിച്ചത്. നോട്ടീസിൽ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.