ഷാരോണ്‍ റാണി
സോഷ്യല്‍ മീഡിയയില്‍ വൈറലായി പടര്‍ന്ന ലെഗിനസ് വിവാദം പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് ഫേസ് ബുക്കിലെ സ്വന്തം പ്രൊഫൈലില്‍ സ്റ്റാറ്റസായി ഇട്ടിരുന്നു. ‘ഈ ചൂടത്ത് പെണ്ണുങ്ങള്‍ ലെഗിന്‍സ് അല്ല ജെട്ടി പോലും ഇടുമെന്ന് തോന്നുന്നില്ല. പാവം ബാവുച്ചായന്‍ (ബാബു കുഴി) എന്തായിരിക്കും..! ഇവിടെ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ആ വേഷത്തിന്റെ സദാചാരമായിരുന്നില്ല. കേരളത്തെ മാത്രമല്ല ലോകത്തെ മുഴുവനായി തളര്‍ത്തുന്ന ചൂടിനെപ്പറ്റിയായിരുന്നു. എന്നാലതുമാത്രം ആരും ശ്രദ്ധിക്കുന്നതായി കണ്ടില്ല. അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നുപോലും മനസ്സിലാവുന്നില്ല. വ്യക്തിപരമായി ലെഗിന്‍സ് എന്ന വേഷം ഒരിക്കലും തെരഞ്ഞെടുത്തിട്ടില്ല. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ലെഗിന്‍സ് ധരിച്ചാല്‍ ചിലപ്പോള്‍ ഈ ചുടില്‍ കാലുകള്‍ ഉരുകിപ്പോകും എന്ന് തോന്നിയിട്ടുണ്ട്. അത്യാവശ്യ സാധനങ്ങളായ പേഴ്സ്, ഫോണ്‍, വീടിന്റെ താക്കോല്‍ എന്നിവ കൈയെത്തുന്ന പോക്കറ്റില്‍ വെയ്‌ക്കേണ്ടതുണ്ട്. ലെഗിന്‍സ് ഒരു സദാചാരപ്രശ്‌ന വേഷമായി തോന്നിയിട്ടില്ല. ഒരോരുത്തരും അവരോര്‍ക്ക് സൌകര്യമുള്ള വസ്ത്രം ധരിക്കുന്നു. ലെഗിന്‍സ് എന്ന സാധനം പല വിലയിലും, ക്വാളിറ്റിയിലും കമ്പോളത്തില്‍ ലഭ്യമാണ്. പണമുള്ളവര്‍ നിലവാരം കൂടിയതും, പണമില്ലാത്തവര്‍ നിലവാരം കുറഞ്ഞ ലെഗിന്‍സും ധരിക്കുന്നു. രണ്ടു, മുന്ന് കോമണ്‍ കളര്‍ ലെഗിന്‍സ് ഉണ്ടെങ്കില്‍ അത് ഏത് ടോപ്പിനൊപ്പവും ധരിക്കാവുന്നതാണ്.
ലൈംഗിക ഉത്തേജനം എന്നു പറയുന്നത്, ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ളവരോട് മാത്രം തോന്നുന്ന ഒന്നായി തിരിച്ചറിയാന്‍ തലച്ചോര്‍ പരിണമിക്കപ്പെട്ടിട്ടുള്ള മനുഷ്യരെ ഭൂമിയില്‍ കണ്ടിട്ടുണ്ട്. അതിന് സാധ്യമാകാത്തവരോട് സഹതാപമേ തോന്നാനുള്ളൂ. എക്‌സിബിഷനിസ്റ്റുകളായ സ്ത്രീകളേയും അത് കണ്ട് അന്തംവിടുന്ന പുരുഷന്മാരെയും കണ്ടിട്ടുണ്ട്. ഇവിടെ വിഷയം ലൈംഗികമല്ല, ചൂടാണ്. ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ ആഞ്ഞുനില്‍ക്കുന്ന ഭൂമിയും. 1980-കള്‍ക്കുശേഷം ലോകസമുദ്രനിരപ്പ് 2012 വരെയുള്ള കണക്ക് പ്രകാരം എട്ടിഞ്ചാണ് ഉയര്‍ന്നിട്ടുള്ളത്. ഭൂമിയെ ആകമാനം എടുക്കുമ്പോള്‍ ഇതൊരു ചെറിയ കണക്കല്ല. ഇതിനര്‍ത്ഥം ഇവിടുത്തെ മുഴുവന്‍ വെള്ള പ്രശ്‌നവും തീര്‍ന്നു എന്നുമല്ല. ഇത്രയും കാലം ഇവിടെ ജീവിച്ചിട്ട് മനുഷ്യര്‍ ഭൂമിക്ക് ആകെ നല്‍കിയിട്ടുള്ള പാരിതോഷികം ആഗോളതാപം ഉയര്‍ത്തുക എന്നതാണ്. ഭൂമിയുടെ മുഴുവന്‍ കാലാവസ്ഥയില്‍ ഇന്നുവരെയുള്ള താപ ഉയര്‍ച്ചയെയാണ് ഗ്ലോബല്‍ വാമിങ്ങ് എന്ന് വിളിക്കുന്നത്. ഫാക്ടറികളില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ത്തിവിടുന്ന വാതകങ്ങള്‍, വാഹനങ്ങളില്‍ നിന്ന് ഉയരുന്ന പുക, വനനശീകരണം എന്നിവയാണ് അതിന് കാരണങ്ങള്‍. പത്താം ക്ലാസ് വിദ്യാഭ്യാസം എങ്കിലും ഉള്ള ആര്‍ക്കും ഇതൊന്നും അറിയാത്തതല്ല.
വേനലിന്റെ കാലാവധി കൂടുകയും മഞ്ഞുകാലത്തിന്റെ കാലാവധി കുറയുകയും ചെയ്യുന്നു. തീരപ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളപ്പൊക്കം, ഭൂകമ്പമെന്ത് എന്നറിയാത്ത മലയാളിക്ക് ഭൂകമ്പം, സുനാമി എന്നിവ കാഴ്ചയാവുന്നു. ഭൂമിക്ക് ചുറ്റുമുള്ള ഗ്രീന്‍ഹൌസ്, കാര്‍ബണ്‍ഡയോക്‌സൈഡ് കൊണ്ട് നിറഞ്ഞ് ഭൂമിയെ പൊതിയുന്നു. വാട്ടര്‍വെയ്പ്പര്‍, കാര്‍ബണ്‍ഡയോക്‌സൈഡ്, നൈട്രോ ഓക്‌സൈഡ്, ഓസോണ്‍ എന്നിവയാണ് ഗ്രീന്‍ഹൌസിന്റെ പദാര്‍ത്ഥങ്ങള്‍, ഈ ഗ്രീന്‍ഹൌസാണ് ഭൂമിയുടെ താപനിലയെ നിയന്ത്രിച്ച് നിര്‍ത്തുന്നത്. ഇതില്ലായിരുന്നെങ്കില്‍ ഭൂമി തണുത്തുറഞ്ഞ് പോയേനെ. സൂര്യനില്‍ നിന്നുള്ള രശ്മികള്‍ ഭൂമിയില്‍ നിരന്തരമായി പതിക്കുന്നുണ്ട്. രാത്രിയില്‍ സൂര്യന്‍ ഉറങ്ങുകയോ ചത്തുപോവുകയോ ചെയ്യുന്നില്ല. വ്യവസായ വിപ്ലവത്തിനുശേഷം, നൈട്രിക് ഓക്‌സൈഡ് 18 ശതമാനം, മീഥേയിന്‍ 140 ശതമാനം, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. ഇതെയല്ലാം ഇറുകിയ ലെഗിന്‍സായി ഭൂമിയെ ഉടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞുമലകള്‍ ആകമാനം ഉരുകിക്കൊണ്ടിരിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് 7.8 ശതമാനം വെച്ച് ഓരോ പത്ത് വര്‍ഷവും ഉരുകുന്നു. 2030-ഓടെ ആ പ്രദേശത്തെ മൊത്തം ഐസും വെള്ളമാവും. ആകാശത്ത് മേഘങ്ങളായി കാണപ്പെടുന്ന വാട്ടര്‍ വേപ്പര്‍ ചുടായാല്‍ അത് ലിക്വിഡ് ഫോമില്‍ നിന്നും, ഗ്യാസ് ഫോമിലേക്ക് മാറി ഭൂമിയെ തണുപ്പിക്കുന്നതിനുപകരം കൂടുതല്‍ ചൂടാക്കും. 50 ഡിഗ്രീ സെല്‍ഷ്യസ് ആണ് ഇന്ത്യയിലെ താപനില ഉയര്‍ന്നത്. നൂറിലേറെ പേര്‍ ചത്തൊടുങ്ങിയിട്ടുണ്ട്. മരിച്ചതിലധികവും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും തെലുങ്കാനയിലെ വീടും കുടിയും ഇല്ലാത്തവരുമായിരുന്നു.
ഇത്രയും ഓഫ്-ടോപ്പിക്ക് കാര്യങ്ങള്‍ പറഞ്ഞത് ലെഗിന്‍സ് ഓണത്തിനിടയില്‍ ഒരു ചെറുകിട ഗ്ലോബല്‍ വാമിങ്ങ് ബീഫ് കച്ചവടം നടത്താനാണ്. എല്ലാകാലത്തും വസ്തുക്കള്‍ ലൈംഗികവത്കരിക്കപ്പെട്ടിട്ടുണ്ട്. പച്ചക്കറികള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ. പണ്ടു ബ്ലൌസ് അങ്ങനെ ഒരു ഐറ്റമായിരുന്നു. തണുപ്പ് രാജ്യങ്ങളില്‍ തെര്‍മല്‍സ് ആയിട്ടായിരുന്നു ലെഗിന്‍സിന്റെ ജനനം. ലെഗിന്‍സ് എന്ന് വേഷം ശരീരത്തോട് ചേര്‍ന്നു കിടക്കുന്നു എന്നതിനെക്കാള്‍ ശരീരം ലെഗിന്‍സിനോട് ചേര്‍ന്നു കിടക്കുന്നു എന്നതാണ് ഇവിടുത്തെ ബോധം. അതിനി ഒരു സ്ത്രീ ഇട്ട് നിന്നില്ലെങ്കില്‍ കൂടി ഒരു ടെക്‌സടൈല്‍ ഷോപ്പിലെ പ്ലാസ്റ്റിക് കവറില്‍ ഇരിക്കുന്നത് കണ്ടാല്‍ മതി. വേള്‍ഡ്‌സ് സെക്‌സിയസ്റ്റ് ഡ്രസ്സായി ഒരിക്കല്‍ സാരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, വാര്‍ത്തക്ക് ഉറപ്പില്ല. ഒരു സെക്‌സ് ഡ്രസ് എന്നതിനെക്കാള്‍ സാംസ്‌കാരിക ഉപകരണമായി സാരിയെ പുകഴ്ത്തുകയാണ് ഉത്തേജിക്കപ്പെടുന്നവര്‍ക്ക് സൌകര്യം. ഇരുപത് വര്‍ഷം മുന്‍പ് വരെ ജീന്‍സ് കേരളത്തില്‍ അഴിഞ്ഞാട്ടത്തിന്റെ സിംബലായിരുന്നു. വീട്ടമ്മമാര്‍ സ്‌കൂട്ടര്‍ ഓടിച്ചു തുടങ്ങിയതോടെ ജീന്‍സും ചുരിദാറും അംഗീകരിക്കപ്പെട്ടു. ചുരിദാര്‍ ട്രെന്‍ഡായിട്ടില്ലാത്ത ഒരു കാലത്തില്‍ നിന്ന് വരുന്ന ബാബു കുഴിമറ്റം ഇതൊക്കെ കണ്ട് അന്തം വിട്ടുപോയതില്‍ ഒന്നും പറയാനില്ല.
(പ്രമുഖ ഗ്രാഫിക് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും. അഴിമുഖത്തില്‍ സാംബാ ഗേള്‍ എന്ന ഗ്രാഫിക് നോവല്‍ ചെയ്യുന്നുണ്ട്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)