അഴിമുഖം പ്രതിനിധി
ബംഗ്ലാദേശില്‍ ഐസിസ് കൊലപ്പെടുത്തിയത് അമുസ്ലിമുകളെ മാത്രം. ആക്രമണത്തില്‍ ബന്ദികളായവരില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇരുപതു വിദേശികളെ കൊന്നൊടുക്കിയപ്പോള്‍ ബംഗ്ലാദേശികളോടും ഹിജാബ് ധരിച്ചവരോടും ഭീകരര്‍ അനുഭാവ പൂര്‍വ്വമായാണ് പെരുമാറിയതെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍.
‘അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ എന്നവര്‍ പറഞ്ഞു കൊണ്ടിരുന്നു. എല്ലാവരുടെയും കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഖുറാന്‍ വചനങ്ങള്‍ ഉരുവിടാന്‍ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളില്‍ ആരൊക്കെയാണ് മുസ്ലിം എന്ന് കണ്ടുപിടിക്കാനായിരുന്നു അത്. ഖുറാന്‍ ഉദ്ധരിക്കാത്തവരെയയല്ലാം അവര്‍ കൊന്നു’-ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഭക്ഷണശാലയില്‍ ഐസിസ് ഭീകരര്‍ ബന്ദികളാക്കിയവര്‍ വ്യക്തമാക്കി.
ബംഗ്ലാദേശികളോട് ഏറ്റവും മര്യാദപൂര്‍വ്വമാണ് അവര്‍ പെരുമാറിയത്. അതുകൂടാതെ ഭക്ഷണവും നല്‍കി.വിദേശികളായവരെ വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടി തന്നെ വധിച്ചിരുന്നു. ബന്ദിയാക്കപ്പെട്ടരുന്ന ഹാസ്‌നറ്റ് കരീമിന്റെ പിതാവ് റെസ്വള്‍ കരീം വെളിപ്പെടുത്തി.തന്റെ കൊച്ചുമകള്‍ ഹിജാബ് ധരിച്ചിരുന്നതിനാല്‍ വളരെ സ്‌നേഹത്തോടെയും കാരുണ്യപൂര്‍വ്വവുമായാണ് അവളോടു പെരുമാറിയതെന്നു ഹാസനറ്റിന്റെ അമ്മ പറയുന്നു. ഭീകരില്‍ ഒരാളിന്റെ കൈയില്‍ വാളും മറ്റുള്ളവരുടെ കൈയില്‍ ഏറെ നേരം വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന ചെറിയ തോക്കുകളുമാണുണ്ടായിരുന്നത്. അള്ളാഹു അക്ബര്‍ എന്ന് അലറി സന്ദര്‍ശകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഭക്ഷണശാലയുടെ സൂപ്പര്‍വൈസര്‍ സുമോന്‍ റേസ പറഞ്ഞു.