സാജു കൊമ്പന്‍
തീര്‍ത്തും അപ്രതീക്ഷിതമായി, ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം ഒരു തുണ്ടു കടലാസ് പൊക്കിപ്പിടിച്ച് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് മുതല്‍ മദ്യ നിരോധനനയമെന്ന കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുക്കാനുള്ള തിക്കും തിരക്കും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്ന ഇന്നലെയും അതു തുടര്‍ന്നു എന്നുമാത്രമല്ല ഇക്കാര്യത്തില്‍ ശക്തമായ എതിര്‍ അഭിപ്രായങ്ങള്‍ യു ഡി എഫിനകത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്താമാക്കുന്നതുമായിരുന്നു വിവിധ യു ഡി എഫ് നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍.
വിധി സര്‍ക്കാരിന്റെ മദ്യ നയത്തെ കോടതി അംഗീകരിച്ചതിന്റെ തെളിവായിട്ടാണ് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും ഒരേ സ്വരത്തില്‍ പറഞ്ഞത്. അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ലെങ്കിലും കെ ബാബുവും ഇത് തന്നെ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണെങ്കില്‍ ഭാഗികമായി അംഗീകരിച്ചു എന്ന പ്രയോഗത്തെ മാധ്യമങ്ങളുടെ വ്യാഖ്യാനമായി തള്ളിക്കളയുകയായിരുന്നു. 709 ബാറുകള്‍ പൂട്ടാനിരുന്ന സ്ഥാനത്ത് കോടതി അനുമതി കൊടുത്തത് വെറും 41 ബാറുകള്‍ക്കാണ്. ബാക്കി ബാറുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് പോലെ പൂട്ടി തന്നെ കിടക്കും. അപ്പോഴതങ്ങനെ ഭാഗികമാകും എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.
മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ കെ പി സി സി വൈസ് പ്രസിഡണ്ട് വി ഡി സതീശനും കോണ്‍ഗ്രസ് എം എല്‍ എ ടി എന്‍ പ്രതാപനും പുതിയ വിധിയിലെ വിവേചനത്തെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്കുക വഴി ബാറുടമകള്‍ ആരോപിച്ച വിവേചനത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ് കോടതി ചെയ്തിരിക്കുന്നത് എന്നാണ് രണ്ടു പേരുടെയും വ്യാഖ്യാനം. അതില്‍ കാര്യമില്ലേ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ബാര്‍ ഉടമകള്‍ ഉന്നയിച്ച വിവേചനത്തെ കോടതി അഡ്രസ്സ് ചെയ്തു എന്നതിന് പ്രത്യക്ഷ തെളിവാണല്ലോ ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും ഇടയിലുള്ള തരം തിരിവ് വേണ്ട എന്ന വിധി.
ഇനി ഘടക കക്ഷികളുടെ കാര്യമെടുത്താല്‍ പി സി ജോര്‍ജ്ജും ഷിബു ബേബിജോണും ആന്റണി രാജുവും ജോണി നെല്ലൂരുമൊക്കെ തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാണ് കോടതി വിധിയോട് പ്രതികരിച്ചത് എന്ന് കാണാം. യാതൊരു ആലോചനയുമില്ലാതെ തീരുമാനമെടുത്തത്തിന്റെ ഫലമാണ് ഇത്തരമൊരു കോടതി വിധി എന്നും അവര്‍ പറയാതെ പറഞ്ഞു വെയ്ക്കുന്നു. ഒരു പടി കൂടി കടന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പി സി ജോര്‍ജ്ജ് പറഞ്ഞത് ഡിവിഷന്‍ ബെഞ്ചിലും മേല്‍ക്കോടതിയിലും അപ്പീല്‍ പോയി ത്രീ സ്റ്റാറും ടു സ്റ്റാറുമൊക്കെ വീണ്ടും തുറക്കുന്ന അവസ്ഥ ഉണ്ടാക്കരുതേ എന്നാണ്.
എന്തായാലും വിജയത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെടുമ്പോഴും എടുത്ത തീരുമാനത്തില്‍ അസംതൃപ്തിയും ആശങ്കയും കൊണ്ടുനടക്കുകയാണ് യു ഡി എഫും കോണ്‍ഗ്രസും എന്നത് വിധി പുറത്തുവന്നതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മദ്യ നയം എന്ന് പറയുമ്പോഴും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെ ഒരു നയമില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദേശീയ നേതൃത്വവും ചടങ്ങിനുള്ള ചില അനുകൂല പ്രസ്താവനകള്‍ അല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് മുന്‍പായി അവതരിപ്പിച്ചത് കണ്ടിട്ടില്ല.
ഒരു ജനതയുടെ സാമൂഹ്യ ജീവിതത്തെയും സാംസ്കാരിക ജീവിതത്തെയും സമ്പദ്ഘടനയെയും ക്രമസമാധാനത്തെയുമൊക്കെ നേരിട്ട് ബാധിക്കുന്ന വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെക്കാവുന്ന ഒരു തീരുമാനം ചില നേതാക്കളുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എടുത്തിരിക്കുന്നു എന്നത് തന്നെയാണ് പൊതുസമൂഹത്തിലെ ഒരു വിഭാഗം കോടതി വിധിയുടെ ഘട്ടത്തിലും ചര്‍ച്ച ചെയ്തത്. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ സര്‍ക്കാര്‍ നയത്തെ അനുകൂലിച്ച് സംസാരിച്ചവരാരും ഈ ഒരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് വ്യക്തമായി പറയുന്നില്ല. ഗവണ്‍മെന്‍റിന് ശാസ്ത്രീയവും സുവ്യക്തവുമായ എന്തെങ്കിലും പദ്ധതി ഇക്കാര്യത്തില്‍ ഉണ്ടോ എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. മദ്യപന്മാരുടെ ദാഹം അടക്കാന്‍ തത്ക്കാലം ബിവറേജസ് ഔട്ലേറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന് തന്നെയായിരിക്കും ഇവരുടെ ഉള്ളിലെ ആശ്വാസം.
എന്തായാലും ബാര്‍ വിഷയത്തില്‍ കലങ്ങുന്നത് കേരളം മാത്രമായിരിക്കില്ല യു ഡി എഫ് രാഷ്ട്രീയം കൂടിയായിരിക്കും എന്ന് തീര്‍ച്ചയായിരിക്കുകയാണ്. ജസ്റ്റീസ് സുരേന്ദ്ര മോഹന്റെ വിധി എരിതീയില്‍ എണ്ണയൊഴിക്കലായിരിക്കും കുറച്ചു കാലത്തെങ്കിലും യു ഡി എഫിന്.
ശരത് കുമാര്‍
കേരളം കാത്തിരുന്ന വിധി എന്നാണ് ഇന്നത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ മദ്യനയം സംബന്ധിച്ച വിധിയെ വിശേഷിപ്പിക്കപ്പെടുന്നത്. ഡിവിഷന്‍ ബഞ്ചും സുപ്രീം കോടതിയുമെല്ലാം ബാക്കി കിടക്കുന്നിടത്തോളം അത്ര നിര്‍ണായകമല്ലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ നല്ലൊരു ശതമാനത്തോളം അംഗീകരിക്കുന്ന വിധിയാണ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു ചെറിയ വ്യത്യാസം മാത്രമേ നയത്തില്‍ കോടതി വരുത്തിയിട്ടുള്ളു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കൊപ്പം ചതുര്‍നക്ഷത്ര ഹോട്ടലുകളിലും ഇനി മദ്യം വില്‍ക്കാം. പക്ഷെ ഇതില്‍ പുതുമ ഒന്നുമില്ല. നേരത്തെ തന്നെ ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി ഉള്ളതാണ്. അത് അനുസരിക്കുക മാത്രമാണ് സിംഗിള്‍ ബഞ്ച് ചെയ്തിട്ടുള്ളത്. അതായത് പഞ്ചനക്ഷത്ര, ചതുര്‍നക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നേടുന്ന പ്രക്രിയ ഒന്നു തന്നെയായാതിനാല്‍ ഇവ തമ്മില്‍ വിവേചനം പാടില്ലെന്നായിരുന്നു സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം.
നിയമപരമായി വിധിയില്‍ വലിയ പുതുമ ഒന്നും ഇല്ലെന്നു മാത്രമല്ല വലിയ നിയമ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് തീര്‍ച്ചയാണ്. എങ്കിലും കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളില്‍ രസകരമായ ചില വ്യാപനങ്ങള്‍ അടങ്ങുന്നതാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധിയെന്ന് പറയേണ്ടിയിരിക്കുന്നു. നിലവിലുള്ള 20 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കൂടാതെ 32 ചതുര്‍നക്ഷത്ര ഹോട്ടലുകളിലും ഇനി മുതല്‍ മദ്യം വില്‍ക്കാം എന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. കുടിക്കുന്നവരുടെ എണ്ണത്തിലുള്ള വ്യാപനം മാത്രമല്ല ഇവിടെ പ്രസക്തം. സമൂഹത്തിന്റെ ഏറ്റവും സമ്പന്ന വിഭാഗത്തിനൊപ്പം അവരോട് കിടപിടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗത്തിനും ഇനി ധൈര്യമായി ബാറുകളിലേക്ക് പോകാം. അതായത് മറ്റേവന്‍ പഞ്ചനക്ഷത്രത്തില്‍ കുടിക്കുമ്പോള്‍ ഇവര്‍ക്ക് ചതുര്‍നക്ഷത്രത്തിലെങ്കിലും കുടിച്ച് അയല്‍ക്കാരനോടുള്ള അസൂയ തീര്‍ക്കാം എന്ന് സാരം.
ഇതുവരെയുള്ള സര്‍ക്കാര്‍ നയപ്രകാരം വന്‍കിട ക്വാറി മുതലാളിമാര്‍, സര്‍ക്കാര്‍ ഭൂമി കൈയേറി ഹെറിറ്റേജ് റിസോര്‍ട്ടുകള്‍ പണിഞ്ഞ് സദാചാരപരമായ വിവിധ വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, മണല്‍ കടത്തിന്റെ കുത്തക ഏറ്റെടുത്തിട്ടുള്ളവര്‍ തുടങ്ങിയ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമുള്ള ഒരു എലീറ്റ് സംവിധാനമായി ബാറുകള്‍ മാറിയേനെ.
ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ ഇതിന് ഒരു ചെറിയ മാറ്റം വന്നിരിക്കുന്നു. ഇനി മുതല്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഇടത്തട്ടുകാര്‍, മൈനിംഗ് ആന്റ് ജിയോളജി, പരിസ്ഥിതി, ആര്‍ടിഒ തുടങ്ങി ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച ആദായ നികുതി വകുപ്പ് വരെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ കൈമടക്ക് മേടിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങളും ഇനി സ്വന്തമായി ബാറില്‍ പോയി മദ്യപിക്കാവുന്ന ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. അതായത് എലീറ്റ് മദ്യപന്മാരുടെ എണ്ണത്തിലുണ്ടാവുന്ന ഈ വ്യാപനമാണ് ഹൈക്കോടതി വിധി കേരള സമൂഹത്തിലുണ്ടാക്കുന്ന നിര്‍ണായകവും അടിയന്തിരവുമായ പ്രതിഫലനം.
സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലെ ചില്ലറ വാങ്ങുന്ന ഉദ്യോഗസ്ഥര്‍, ചെറുകിട ക്വാറി ഉടമകള്‍, ഒരു ലോഡ് മണല്‍ കടത്തിയതിന്റെ പേരില്‍ പോലീസ് കേസ് നിലവിലുള്ളവര്‍ തുടങ്ങിയ ഇനിയും പാറിപ്പറക്കാന്‍ ആകാശം ലഭിക്കാത്തവര്‍ കുറഞ്ഞപക്ഷം ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുന്നത് വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. അല്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ബിവറേജസില്‍ നിന്നും വാങ്ങുന്ന ഒരു പൈന്റിന്റെ മേല്‍ ഗഹനമായി ചിന്തിക്കുകയെങ്കിലും ചെയ്യേണ്ടി വരും.
അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം, മാധ്യമ പ്രവര്‍ത്തകര്‍, കുറ്റബോധം എന്ന ജീവിതത്തില്‍ തീരെ ആവശ്യമില്ലാത്ത ഒരു ഭാരം ചുമക്കുന്നത് മൂലം ചില്ലറ വച്ച് നീട്ടിയാലും വാങ്ങാത്ത സര്‍ക്കാര്‍ സേവകര്‍ തുടങ്ങിയ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ സുപ്രീം കോടതി വിധി വന്നാലും രക്ഷപ്പെടില്ല. അവര്‍ക്ക് ബീവറേജ് പൂട്ടുന്നത് വരെ അതിന്റെ മുന്നില്‍ ക്യൂ നില്‍ക്കാം. ഒരു കുപ്പി കിട്ടിയാല്‍ അടുത്ത കടയില്‍ നിന്നും കുപ്പി വെള്ളം, പ്ലാസ്റ്റിക് ഗ്ലാസ്, കടല മുതലായ സാമഗ്രികളുമായി അടുത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് നീങ്ങാം. പോലീസിന്റെ കൈയില്‍ പെട്ടില്ലെങ്കില്‍ അവിടെ വച്ച് ലോകത്തോടുള്ള മുഴുവന്‍ വാശിയും തീര്‍ത്തു കൊണ്ട്, ശ്വാസം പിടിച്ച് ഓരോ ഗ്ലാസ് വീതം ഒഴിച്ച് ഒറ്റയടിക്ക് വിഴുങ്ങി ഗ്ലാസും കുപ്പിയും അടുത്ത് കാണുന്ന ഓടയിലേക്കോ തോട്ടിലേക്കോ പാടത്തേക്കോ വലിച്ചെറിഞ്ഞ് വീടുകളിലേക്ക് പോകാം. ബീവറേജസ് മുഴുവന്‍ പൂട്ടുമ്പോള്‍ വാറ്റ് എന്ന ആയുധം കൈയിലെടുക്കാം. പോലീസ് പിടിക്കുന്നത് വരെ വാറ്റിക്കുടിക്കാം. സ്വന്തമായി വാറ്റിക്കുടിക്കുന്നത് സദാചാരപരവും ആദര്‍ശപരവുമായി ക്രിമിനല്‍ കുറ്റമാകുന്നു. അല്ലെങ്കില്‍ മേല്‍ പറഞ്ഞ എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാം. കാരണം അതൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ ആയതിനാല്‍ അതൊന്നും കുറ്റകരമാവുന്നില്ല.
ഇവിടെ വിവരിച്ച പട്ടികയില്‍ സിനിമ താരങ്ങള്‍, പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍, പോലീസ് വകുപ്പിലുള്ളവര്‍ തുടങ്ങിയ ചില വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം, വളരെ അപൂര്‍വമായി മാത്രം സ്വന്തം പോക്കറ്റില്‍ നിന്നും കാശുമുടക്കി കുടിക്കേണ്ടി വരുന്നവരാണവര്‍. മറ്റാരെങ്കിലും പട്ടികയില്‍ പെടാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ വികെഎന്‍ ഭാഷയില്‍ ‘ചത്തും കൊന്നും ഒടുങ്ങിക്കൊള്ളുക.’ എല്ലാ ആദര്‍ശധീരന്മാര്‍ക്കും നല്ല നമസ്‌കാരം.
*Views are personal