അഴിമുഖം പ്രതിനിധി
മുൻധനകാര്യമന്ത്രി മാണിയുടെ രാജിക്ക് വഴി തെളിയിച്ച ബാര്‍കോഴ കേസ് നിർണായക വഴിത്തിരിവിലേക്ക്. ബാര്‍ കോഴക്കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. ആദ്യം മാണിക്കെതിരെയും പിന്നീട് മാണിക്ക് അനുകൂലമായും അന്വഷണ റിപ്പോർട് സമർപ്പിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശൻ തുടരന്വഷണം ആവശ്യപ്പെട്ടു കോടതിയിലെത്തിയതിനെത്തുടര്‍ന്ന് ആണ് ഈ തീരുമാനം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് സുകേശന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ബാര്‍കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തിയെന്നും മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ വിവര റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചു..കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടറായിരുന്ന എഡിജിപി ശങ്കര്‍ റെഡ്ഡി ഇടപെട്ട് തള്ളുകയായിരുന്നെന്ന പുതിയ വെളിപ്പെടുത്തലാണ് സുകേശന്‍ നടത്തിയത്. ബാറുടമകള്‍ മാണിക്കെതിരെ നല്‍കിയ മൊഴി വെട്ടിമാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയാല്‍ കെ എം മാണി വീണ്ടും പ്രതിക്കൂട്ടിലാകും.
എസ്പി സുകേശന്‍ തന്നെയാണ് മാണിക്ക് കീന്‍ചിറ്റ് നല്‍കിയുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മാണിക്കെതിരെ പുതിയ തെളിവുകളില്ലെന്നും ബാറുടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളിപറഞാന് സുകേശന്‍ കോടതിയിലെത്തിയത്. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണമെന്നാണ് രണ്ടാം റിപ്പോര്‍ട സമര്‍പ്പിച്ചത്. അന്വഷണം കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ സുകേശന്‍ വ്യക്തമാക്കുന്നു. മാണിക്കു വിദേശത്തും ബന്ധങ്ങൾ ഉള്ളതിനാല്‍ സി ബി ഐ അന്വഷണം വേണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു.