അഴിമുഖം പ്രതിനിധി
ബാര്‍ വിഷയത്തിൽ ധനമന്ത്രി കെഎം മാണി 27 കോടി രൂപ കോഴ വാങ്ങിയെന്നാരോപിച്ച് വി. ശിവന്‍കുട്ടി എംഎല്‍എ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ബാര്‍ ഉടമകള്‍, സ്വര്‍ണവ്യാപാരികള്‍ എന്നിവരില്‍ നിന്ന് പണം വാങ്ങിെയന്നാരോപിച്ചാണ് ഹര്‍ജി. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ഉദയഭാനു മുഖേനയാണ് ശിവന്‍കുട്ടി ഹര്‍ജി സമര്‍പ്പിച്ചത്. 1965 മുതല്‍ ഇതുവരെയുള്ള സ്വത്ത് വിവരം സംബന്ധിച്ച് മാണി തെരഞ്ഞെടുപ്പ്കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച രേഖകളും ശിവന്‍കുട്ടി കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഒരു സാധാരണ പൗരന്‍ പരാതി കൊടുത്താല്‍ പോലും കേസെടുക്കേണ്ട കേസാണെന്നിരിക്കെ ഒരു എംഎല്‍എ പരാതി കൊടുത്തിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
അതിനിടെ ബാര്‍ കോഴക്കേസില്‍ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ബിജു രമേശിന്റെ ഹര്‍ജിക്ക് മറുപടി നല്‍കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്നാണ് കേസ്. ബാര്‍ ഉടമകളോട് മാണി 5 കോടി ആവശ്യപ്പെട്ടെന്നും അതില്‍ ഒരുകോടി രൂപ കൈപ്പറ്റിയെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നുണ്ട്.