അഴിമുഖം പ്രതിനിധി
തീവ്രവാദികളെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ. ഇക്കാര്യത്തിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ കത്ത് പരിശോധിച്ച് വരികയാണെന്നും ഒബാമ പറഞ്ഞു.
ക്യൂബ ഒരിക്കലും അമേരിക്കയ്ക്ക് ഭീഷണിയായിരുന്നില്ല. പ്രസിഡണ്ട് റൌൾ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ച ഊഴ്മളമായിരുന്നെന്നും പുതിയ ബന്ധങ്ങളുടേയും നയങ്ങളുടേയും തുടക്കമാണിതെന്നും ഒബാമ വ്യക്തമാക്കി.
അമേരിക്കൻ വിദേശകാര്യസമിതിയിലെ സെനറ്റര്‍ ബെന്‍ കാര്‍ഡിനാണ് ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കണമെന്ന ശുപാര്‍ശ വെളിപ്പെടുത്തിയത്. ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസുമായി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചര്‍ച്ചകള്‍ നടത്തുന്നതിനിടെ ആയിരുന്നു ഇത്.
1982-ലാണ് സിറിയ, സുഡാന്‍, ഇറാന്‍ എന്നിവയ്‌ക്കൊപ്പം ക്യൂബയെ അമേരിക്ക ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്.