അഴിമുഖം പ്രതിനിധി
ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ ആദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഡാല്‍മിയയെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് എത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡാല്‍മിയ മാത്രമാണ് നാമനിര്‍ദേശ പത്രിക നല്കിയിരുന്നത്. ശ്രീനിവാസന്‍ പക്ഷത്തിന്റെ പ്രതിനിധിയായാണ് ഡാല്‍മിയ മത്സരരംഗത്ത് എത്തിയതെങ്കിലും ശരത് പവാര്‍ പക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. വൈസ് പ്രസിഡണ്ടായി കെസിഎ പ്രസിഡണ്ട് ടിസി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. 14നെതിരെ 16 വോട്ടുകള്‍ക്കാണ് ടിസി മാത്യു ജയിച്ചത്.
മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്കു കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടെ പിന്തുണയുണ്ടായിരുന്നു. ഓരോ പ്രാവശ്യവും മേഖല തിരിച്ചാണ് പ്രസിഡന്റ് പദവിയിലേക്ക് ആളെ നിശ്ചയിക്കുന്നത്. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമായിരുന്നു. ഇതാണ് വര്‍ഷങ്ങള്‍ക്കുശേഷം ഡാല്‍മിയയ്ക്ക് തുണയായത്.
ശ്രീനിവാസന്‍ പക്ഷത്തിന്റെ സമ്പൂര്‍ണ ആധിപത്യമുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനി വിഭാഗത്തിലെ അനിരുദ്ധ് ചൗധരിയാണ് ട്രഷറര്‍. യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ലോക്സഭാംഗവുമായ അനുരാഗ് ഠാക്കൂറാണ് സെക്രട്ടറി. ശ്രീനി വിഭാഗത്തിലെ സഞ്ജയ് പട്ടേലിനെ ഒരു വോട്ടിനാണ് അനുരാഗ് തോൽപ്പിച്ചത്.