ടീം അഴിമുഖം
(അഴിമുഖം 2015 മാര്‍ച്ച് 4 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനപ്രസിദ്ധീകരണം)
ബീഫ് കഴിക്കുന്നതിന് ഇന്ത്യയില്‍ ദീര്‍ഘമായ ചരിത്രമുണ്ട്. ഉത്തരേന്ത്യയിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ഉള്‍പ്പെടെ. എന്നാല്‍ ഈ വസ്തുത പുറത്തുപറയാന്‍ പല മതമൗലികവാദികളും തയ്യാറല്ല എന്നതാണ് സത്യം.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും പ്രശസ്ത ചരിത്രകാരനുമായ ഡി എന്‍ ഝാ ‘ഹോളി കൗ: ബീഫ് ഇന്‍ ഇന്ത്യന്‍ ഡയറ്ററി ട്രഡിഷന്‍സ്,’ ‘ദി മിത്ത് ഓഫ് ഹോളി കൗ’ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. അക്കാദമിക് സദസ്സുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ പുസ്തകങ്ങളില്‍, ബീഫ് ഭക്ഷിക്കുന്നത് ഇന്ത്യയുടെയും ഹിന്ദു മതത്തിന്റെയും ഭക്ഷണ സംസ്‌കാരത്തില്‍ ഏറെ കാലം മുന്‍പേ നിലനിന്നിരുന്ന ഒന്നാണെന്ന് പരാമര്‍ശിക്കുന്നുണ്ട്.
ആധുനികതയുടെ തുടക്കകാലത്തെ യൂറോപ്യന്‍ ഭക്ഷണ ശീലങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഫ്രഞ്ച് ചരിത്രകാരനായ ഫെര്‍നാന്‍ഡ് ബ്രുടലിന്റെ അന്വേഷണങ്ങളുടെ ചുവടുപിടിച്ച് ഡി എന്‍ ഝാ ഇന്നേവരെ ചരിത്രപരമായി ആരും ചോദ്യം ചെയ്തിട്ടില്ലാത്ത ബീഫിന്റെ ചരിത്രം എഴുതുകയായിരുന്നു. ഋഗ്വേദ കാലത്ത് തുടങ്ങിയ ഈ പ്രവണത ഗോമാതാവിനെ കൊല്ലുന്നത് പാപം ആണെന്ന തുടര്‍ച്ചയായ ബ്രാഹ്മണ അനുശാസനങ്ങള്‍ക്കിടയിലും 19ആം നൂറ്റാണ്ടിന്റെ അവസാനകാലം വരെ തുടര്‍ന്നിരുന്നു.
പുരാതന ഇന്ത്യയിലെ ബ്രാഹ്മണര്‍ ഉള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ ബീഫ് ഭക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗോവധക്കാരുടെ മേല്‍ കാര്‍ഷിക സമൂഹം ചുമത്തിയ തുച്ഛമായ പിഴ ഒടുക്കിക്കൊണ്ടുതന്നെ. ഇസ്ലാമുമായോ ക്രിസ്ത്യാനിറ്റിയുമായോ ഇതിനു യാതൊരു ബന്ധവും ഇല്ല. വലതുപക്ഷ ചരിത്രകാരന്മാരായ ആര്‍ സി മജുംദാറോ കെ എം മുന്‍ഷിയോ പോലും ഇദ്ദേഹത്തിന്റെ വാദങ്ങളെ നിരാകരിക്കാന്‍ തയ്യാറായില്ല എന്നതും ഓര്‍ക്കണം.
19 ആം നൂറ്റാണ്ട് വരെ ഇന്ത്യയിലെ എല്ലാ മതജാതി സമൂഹത്തിലും, ബ്രാഹ്മണര്‍ ഉള്‍പ്പെടെ, ബീഫ് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്നതിനുള്ള ശക്തവും ഭദ്രവുമായ തെളിവുകള്‍ ഝാ നിരത്തുന്നുണ്ട്. ഇതേ കാലത്ത് ദയാനന്ദ സരസ്വതി പശുവിനെ ഒരു പുണ്യമൃഗം ആയി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സ്വീകാര്യത ലഭിച്ചില്ല.
പശുവിനെ ഒരു രാഷ്ട്രീയ ആയുധമാക്കാം എന്ന ആശയം കൊണ്ടുവന്നത് ഗോ സംരക്ഷണ സമിതിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പിന്നീടു വലതുപക്ഷരാഷ്ട്രീയത്തിന്റെ മുഖ്യ മൂലക്കല്ലുകളിലൊന്നായി ഇത് മാറി.
എങ്കിലും ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ബീഫ് വളരെ ഇഷ്ടപ്പെട്ട വിഭവമായിത്തന്നെ തുടര്‍ന്നുപോന്നു. ഡല്‍ഹിയിലെയോ മുംബൈയിലെയോ ഒരു മലയാളി ഭക്ഷണശാലയില്‍ കയറിയാല്‍ നിങ്ങള്‍ക്ക് ഇത് മനസിലാകും. ഇവിടെയൊക്കെ ബീഫ് അന്വേഷിച്ചു വരുന്നവരില്‍ മലയാളികളെ മാത്രമല്ല ഇന്ത്യക്കാരുടെ ഒരു പരിച്ഛേദത്തെയും വിദേശികളെയും കാണാം.
പക്ഷേ, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയിലെ കുടിയേറ്റക്കാരെയും മറ്റു രഹസ്യ ബീഫ് പ്രേമികളെയും സംസ്ഥാന സര്‍ക്കാരിനു വലിയ ബഹുമാനമൊന്നും ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
ഇസ്ലാം ഭരണാധികാരികളാണ് ഇന്ത്യയില്‍ ബീഫ് കഴിക്കുന്ന ശീലം കൊണ്ടുവന്നത് എന്നൊക്കെയുള്ള സ്ഥിരം ചില അടിസ്ഥാനരഹിതമായ അഭിപ്രായങ്ങള്‍ ഹിന്ദുത്വ ഭ്രാന്തന്‍മാര്‍ ഇതിനെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ഇസ്ലാം ഇന്ത്യയില്‍ വരുന്നതിനും മുന്‍പേ ബീഫ് നമ്മുടെ ഭക്ഷണത്തില്‍ ഇടം പിടിച്ചിരുന്നു.
പുരണത്തിലെ ദൈവങ്ങളായ ഇന്ദ്രനും അഗ്‌നിക്കും മാംസാഹാരം ഏറെ പ്രിയങ്കരമായിരുന്നു എന്നുള്ള കഥകള്‍ കാണാം. കാള ഇറച്ചിയാണ് ഇന്ദ്രന് പ്രിയമെങ്കില്‍ അഗ്‌നിക്ക് പശുമാംസവും കാളയിറച്ചിയും ഒരേപോലെ ഇഷ്ടമായിരുന്നത്രേ. പല വേദങ്ങളിലും 250 മൃഗങ്ങളില്‍ 50 എണ്ണമെങ്കിലും ഭക്ഷണയോഗ്യമെന്ന് വിലയിരുത്തിയിരുന്നു. ബ്രാഹ്മണര്‍ക്ക് ബീഫും ധാന്യങ്ങളും വിതരണം ചെയ്തിരുന്ന രന്തി ദേവന്‍ എന്ന രാജാവിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.
ചരക സംഹിതയിലെ മരുന്നുകളെ കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത്, പശുമാംസം നല്ല മരുന്നായി ഉപയോഗിക്കാം എന്ന് പറയുന്നുണ്ട്. സൂപ്പ് പോലെയുള്ള പാനീയങ്ങളില്‍ ഇവ ഉപയോഗിക്കണം എന്നും അതില്‍ പറയുന്നു. ക്രമം തെറ്റിയുള്ള പനി, ക്ഷയരോഗം, വിളര്‍ച്ച എന്നിവയ്‌ക്കെല്ലാം മരുന്നായി കൊടുത്തിരുന്നതും പശുമാംസം ആണ്. വാതത്തിനും തളര്‍ച്ചക്കും പശുവിന്റെ കൊഴുപ്പ് ഉപയോഗിക്കാനും ആവശ്യപ്പെട്ടിരുന്നു.
മൃഗങ്ങളെ കൊല്ലുന്നതിനെതിരെ ആഹ്വാനം നടത്തിയ ബുദ്ധന്‍ പോലും ഇത്തരം കാര്യങ്ങളില്‍ അത്ര കടുംപിടുത്തം നടത്തിയിരുന്നില്ല. അദ്ദേഹം ബീഫ് കഴിച്ചിരുന്നതായി പറയപ്പെടുന്നു. പന്നിയിറച്ചി കഴിച്ചതുമൂലമാണ് അദ്ദേഹം മരണപ്പെട്ടത് എന്നതും പ്രശസ്തമായ കഥയാണ്. ബുദ്ധമതം സ്വീകരിച്ച അശോകന്‍ പക്ഷെ സസ്യഭുക്കായി മാറിയില്ല. രാജകൊട്ടാരത്തിലെ അടുക്കളയില്‍ കൊല്ലുന്ന മൃഗങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നു എന്ന് മാത്രം.സസ്യാഹാര ശീലമോ, ബീഫ് ഭക്ഷിക്കുന്നതോ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായി ഉണ്ടായതല്ല എന്നാണ് ഈ തെളിവുകള്‍ കാണിക്കുന്നത്.
പശുവിനെ ദൈവീകമായും അമ്മയായും ആരാധന നടത്തുന്നവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ, ബീഫ് തിന്നുന്നതും, അത് കൈവശം വയ്ക്കുന്നതും കാള, പോത്ത് എന്നിവയെ അറക്കുന്നതും തെറ്റെന്നു പറഞ്ഞു നിരോധനം ഏര്‍പ്പാടാക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്.
1995ല്‍ ബി ജെ പിയും ശിവസേനയും ഭരിച്ചിരുന്ന കാലത്ത് പാസ്സാക്കിയ Maharasthra Animal Preservation (Amendment) Bill, 1995, 19 വര്‍ഷത്തിനു ശേഷം നടപ്പില്‍ വരുത്തുകയാണ് ഇപ്പോള്‍. ഈ നിയമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പൂര്‍ണമായും കശാപ്പു നിരോധനം കൊണ്ടുവരുന്നത്. Maharasthra Animal Preservation Act (1976) പ്രകാരം പശുക്കളെ കൊല്ലുന്നത് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.
ഈ നിയമപ്രകാരം ഒരിനം എരുമയെ മാത്രം കശാപ്പു ചെയ്യാം. എന്നാല്‍ ഈ മാംസം ഗുണനിലവാരത്തില്‍ ഏറെ പിന്നിലാണെന്ന് മാത്രമല്ല ആകെ 25 ശതമാനം ആവശ്യക്കാരേ എരുമ മാംസത്തിനുള്ളൂ. ഈ നിയമം ആയിരക്കണക്കിന് ആളുകളെ തൊഴില്‍രഹിതരാക്കുകയും, സംസ്ഥാനത്തെ മറ്റു മാംസങ്ങള്‍ക്ക് കുത്തനെ വില വര്‍ധിക്കുന്നതിനു കാരണമാകുകയും ചെയ്യും എന്ന് ബീഫ് കച്ചവടക്കാര്‍ പറയുന്നു.
എന്നാല്‍ കേവലം ഇറച്ചിയുടെ വിലയല്ല ഇവിടെ പ്രശ്‌നം. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ തുനിഞ്ഞിറങ്ങിയ സവര്‍ണ ഹിന്ദു വലതുപക്ഷ ചിന്താഗതിയും അവരുടെ സ്വാധീനവും വര്‍ദ്ധിച്ചു വരുന്നു എന്നതിന്റെ അടയാളങ്ങള്‍ ആണിവ. എന്നാല്‍ ഈ നടപടി, കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ജാതിക്കാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദു ജനതയോടും വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളോടുമുള്ള വെല്ലുവിളി തന്നെയാണ്. അതിനൊപ്പം, എന്തു കഴിക്കണം എന്ന് തീരുമാനിക്കാനുള്ള മനുഷ്യരുടെ അടിസ്ഥാന അവകാശത്തെ ചോദ്യം ചെയ്യുന്നതും മാംസാഹാരം ഭക്ഷണശീലത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നായ ഇതര മതസ്ഥരെ അന്യവത്കരിക്കുന്നതുമാണ്. ഫാസിസം ഭക്ഷണത്തിന്റെ രൂപത്തിലും വരുന്നു എന്നു മാത്രമല്ല, ഇത് വരാന്‍ പോകുന്ന കാലത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക