UPDATES

യാത്ര

വിദേശത്ത് കുഴപ്പം കാട്ടിയാല്‍ നാട്ടില്‍ നാണംകെടുത്തും; ഇത് ചൈനീസ് മോഡല്‍

Avatar

ആദം ടെയ്‌ലര്‍

വിദേശ രാജ്യങ്ങളില്‍ ചൈനക്കാര്‍ കാട്ടിക്കൂട്ടുന്ന പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബീജിംഗ് ഒരുങ്ങുന്നു. ഇത്തരം കുഴപ്പക്കാരുടെ വിവരങ്ങള്‍ അടങ്ങുന്ന രേഖ നിര്‍മിക്കാനും അതു പരസ്യപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി കഴിഞ്ഞതായി ചൈനീസ് വിനോദ സഞ്ചാര വകുപ്പ് മേധാവി ലി ജിന്‍സാവോ പറഞ്ഞു. ‘കുഴപ്പ’ത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ റാങ്കുകള്‍ നല്‍കാനും പദ്ധതി ഉണ്ടത്രെ. 

ഇത്തരക്കാര്‍ യാത്ര ചെയ്തു ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍ തന്നെ ‘മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ പിടിച്ചു ജയിലിലിടും’ എന്ന താക്കീത് സന്ദേശ രൂപത്തില്‍ ലഭിക്കും. 

അതോടൊപ്പം രസകരമായ മറ്റൊരു പദ്ധതിയും ഉണ്ട്. ഇവരെ പരസ്യമായി നാണം കെടുത്തുക. വിദേശ രാജ്യങ്ങളില്‍ അപമര്യാദമായ പെരുമാറ്റ രീതികള്‍ കണ്ടാല്‍ അത് രേഖപ്പെടുത്തി അധികൃതര്‍ക്ക് കൈമാറാന്‍ ഗവണ്‍മെന്റ് സഞ്ചാരികളോട് അഭ്യര്‍ഥിക്കുക കൂടി ചെയ്തിരിക്കുന്നു. ഇത്തരം തെളിവുകളാണ് ഇവര്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളില്‍ സഞ്ചാരികള്‍ വളരെ സ്വാര്‍ത്ഥതയോടെ അല്ലെങ്കില്‍ യാതൊരു പൊതുബോധവും ഇല്ലാതെ പെരുമാറുന്ന ചില സംഭവങ്ങള്‍ വൈറല്‍ ആയതോടെ ആണ് ഇത്തരം നടപടികള്‍ കൈ കൊള്ളാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഈജിപ്തിലെ 3500 കൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയതും, പാരിസിലെ ല്യൂവര്‍ വെള്ളച്ചാട്ടത്തില്‍ കാലു കഴുകിയ ചൈനീസ് സഞ്ചാരിയും എല്ലാം സൈബര്‍ ലോകത്ത് വിലസിയതിനെ തുടര്‍ന്നാണ് ഈ നടപടികള്‍. 

തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു സംഘം യാത്രികര്‍ എയര്‍ ഏഷ്യ വിമാനത്തിലെ എയര്‍ ഹോസ്റ്റസിന് നേര്‍ക്കു ചൂട് വെള്ളം ഒഴിച്ചത് ഏറെ വിവാദമായിരുന്നു. യാത്രികരുടെ പെരുമാറ്റം പ്രാകൃതമായിരുന്നു എന്നാണ് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു സംഘം പറക്കുന്നതിനിടെ തന്നെ വിമാനം വൈകുന്നതിലും, വായു സഞ്ചാരം ഇല്ലാത്തതിലും വെറിപിടിച്ചു വിമാനത്തിന്റെ എമര്‍ജന്‍സി വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

സാമ്പത്തിക ശക്തിയായി വളര്‍ന്നു വരുന്ന ചൈന നിരന്തരം ഉണ്ടാകുന്ന ഇത്തരം നാണക്കേടുകള്‍ ഒഴിവാക്കാന്‍ തങ്ങളുടെ ജനതയോട് മാന്യമായ പെരുമാറ്റം പരിശീലിക്കാന്‍ പല തവണ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. 2013 ല്‍ ചൈനീസ് വൈസ് പ്രിമിയര്‍ വാങ്ങ് യങ്ങ് ഇത്തരം പെരുമാറ്റത്തെ ‘സംസ്‌കാര ശൂന്യം എന്നാണ് വിശേഷിപ്പിച്ചത്. ഇതേ തുടര്‍ന്ന് ചൈന അവരുടെ ആദ്യത്തെ ‘വിനോദയാത്ര നിയമം’ നിര്‍മിക്കുക കൂടി ചെയ്തു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രികര്‍ അതതു രാജ്യത്തെ സംസ്‌കാരത്തെയും നിയമങ്ങളെയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം എന്ന് ഈ നിയമം അനുശാസിക്കുന്നു. ഇതിനെ തുടര്‍ന്ന് വിദേശ രാജ്യത്ത് ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചൈനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുക കൂടി ചെയ്തു. ഇത്തരം ഇടപെടലുകള്‍ എല്ലാം ഗവണ്‍മെന്റിന്റെ ഉന്നത കേന്ദ്രങ്ങളില്‍ അറിയുന്നുണ്ടായിരുന്നു. 

മാലി ദ്വീപിലെ പ്രശസ്തമായ പല ഹോട്ടലുകളും ചൈനീസ് സഞ്ചാരികള്‍ മുറിയില്‍ നൂഡില്‍സ് ഉണ്ടാക്കുന്നതു തടയാനായി മുറികളില്‍ കെറ്റിലുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കിയിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് സീ ജിങ്പിംഗ് ഇത്തരം നാണംകെട്ട പെരുമാറ്റങ്ങള്‍ ഒഴിവാക്കാന്‍ സ്വന്തം ജനതയോട് ആവശ്യപ്പെട്ടു. മാലി ദ്വീപില്‍ നടത്തിയ ഒരു സന്ദര്‍ശന വേളയില്‍ അദേഹം ഇങ്ങനെ പറഞ്ഞു,’ ഞാന്‍ ഒന്ന് പറയട്ടെ, നമ്മുടെ ആളുകള്‍ക്ക് വിദേശ രാജ്യത്ത് എങ്ങനെ പെരുമാറണം എന്നതില്‍ ഒരു ബോധവത്കരണം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. വെള്ളക്കുപ്പികള്‍ അവിടെയും ഇവിടെയും വലിച്ചെറിയാതിരിക്കാനും, അവിടത്തെ ആവാസവ്യവസ്ഥകളെ ശല്യപ്പെടുത്താതിരിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു. കൂടെ ‘ന്യൂഡില്‍സ്’ കഴിക്കുന്നത് കുറച്ചു, തദ്ദേശീയ ഭക്ഷങ്ങള്‍ രുചിച്ചു നോക്കുക.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ എതിര്‍പ്പുകളും, വിമര്‍ശനങ്ങളും വിദേശ രാജ്യങ്ങളിലല്ല. മറിച്ചു ചൈനയ്ക്കുളില്‍ തന്നെയാണ് ഉണ്ടാകുന്നത് എന്നതാണ് ഇതിലെ രസകരമായ ഒരു കാര്യം. അമേരിക്കക്കാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍, കാനഡക്കാര്‍ എന്നിവരാണ് ലോകത്തിലെ ഏറ്റവും മോശം സഞ്ചാരികള്‍ എന്നാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത്. ഭരണാധികാരികള്‍ കരുതുന്നത് പോലെ അത്ര മോശമാണ് ചൈനീസ് സഞ്ചാരികളുടെ പെരുമാറ്റം എങ്കില്‍, രാജ്യത്തെ മാറി വരുന്ന സ്വഭാവത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

പണ്ടൊക്കെ ചൈനയില്‍ വളരെ കുറച്ചു ആളുകള്‍ക്കെ വിനോദ സഞ്ചാരത്തിന് സാധിച്ചിരുന്നുള്ളൂ എന്നാല്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയും കൂടുതല്‍ തുറന്ന സമീപനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തപ്പോള്‍ കൂടുതല്‍ അളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ തുടങ്ങി. 2012ലെ വേള്‍ഡ് ബാങ്ക് കണക്കനുസരിച്ച് 83 മില്യണ്‍ ജനങ്ങളാണ് ചൈനയില്‍ നിന്നും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇത് വര്‍ദ്ധിക്കാനെ സാധ്യതയുള്ളു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമായി വിദേശത്ത് പോകുന്ന പൗരന്മാര്‍ക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്ന സംഭവങ്ങള്‍ (ചിലപ്പോള്‍ അമിതമായി ധൂര്‍ത്തടിക്കുന്ന സംഭവങ്ങള്‍, അല്ലെങ്കില്‍ പരസ്യമായി മോശം പെരുമാറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുക) ഗവണ്‍മെന്റിനെ ഒരു പാഠം പഠിപ്പിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഈ സംഭവങ്ങള്‍ക്ക് കാരണമാകുന്ന വ്യക്തികളെ പരസ്യമായി വിചാരണ ചെയ്യണമെന്നും എന്ന് ഗവണ്‍മെന്റ് തീരുമാനം കൊക്കൊണ്ടതായും വേണം മനസിലാക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍