റോബര്‍ട് ജി കൈസര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്താമുറി 26വര്‍ഷ കാലത്തോളം നിയന്ത്രിച്ച, ലോകത്തെ ഏറ്റവും മുന്‍നിര പത്രങ്ങളിലൊന്നായി പോസ്റ്റു മാറുന്ന പ്രക്രിയക്ക് വഴികാട്ടിയ ബെഞ്ചമിന്‍. സി. ബ്രാഡ്ലീ ഒക്ടോബര്‍ 21-നു വാഷിംഗ്ടണിലെ തന്റെ വീട്ടില്‍ അന്തരിച്ചു. 93 വയസായിരുന്നു.
1921 ആഗസ്റ്റ് 26-നു ബോസ്റ്റണിലെ ഒരു അഭിജാത ആംഗ്ലോ -സാക്സണ്‍ കുടുംബത്തിലാണ് ബെഞ്ചമിന്‍ ക്രൌണിന്‍ഷീല്‍ഡ് ബ്രാഡ്ലീയുടെ ജനനം. 1929-ലെ ഓഹരി തകര്‍ച്ചയില്‍ ബ്രാഡ്ലീയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 1936-ല്‍ പോളിയോ ബ്രാഡ്ലീയുടെ അരക്കു കീഴെ തളര്‍ത്തിക്കളഞ്ഞു. അസാധാരണമായ ഉള്‍ക്കരുത്തും, പ്രതീക്ഷ നിറഞ്ഞ വ്യായാമവുമായി രണ്ടു വര്‍ഷം കൊണ്ട് ബ്രാഡ്ലീ അതിനെ മറികടന്നു. സര്‍വ്വകലാശാലയില്‍ ബേസ്ബോള്‍ കളിക്കാവുന്നത്ര.
15-ആം വയസില്‍ ഒരു കോപ്പിയെഴുത്തുകാരനായി ബ്രാഡ്ലീ പത്രജീവിതം തുടങ്ങി. പ്രാദേശിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് 5 ഡോളര്‍ പ്രതിഫലവും.
യുദ്ധകാലത്ത് നാവികസേനയില്‍ 3 വര്‍ഷം സേവനമനുഷ്ഠിച്ചത് ബ്രാഡ്ലീയില്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചു. സംഘര്‍ഷം ഒഴിവാക്കി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രീതിയായിരുന്നു ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥനെന്ന നിലയിലും ബ്രാഡ്ലീയുടേത്.
ബ്രാഡ്ലീ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ജോലിക്കു കയറുന്ന കാലത്ത്, 1951-ല്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം ഡോളര്‍ നഷ്ടത്തിലായിരുന്നു പോസ്റ്റ്. 1933-ല്‍ പാപ്പരായ പത്രത്തിനെ ഗ്രഹാമിന്റെ അച്ഛന്‍ യൂജിന്‍ മേയര്‍ ലേലത്തില്‍ പിടിക്കുകയായിരുന്നു. പത്രം രക്ഷപ്പെടില്ലെന്ന തോന്നല്‍മൂലം ബ്രാഡ്ലീ പാരീസിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ ജോലിക്കുചേര്‍ന്നു. പക്ഷേ അത് അത്ര വഴങ്ങുന്ന മേഖലയായിരുന്നില്ല. രണ്ടരവര്‍ഷത്തിന് ശേഷം ബ്രാഡ്ലീ ന്യൂസ് വീക്കിലൂടെ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തി. അവര്‍ക്ക് ഒരു യൂറോപ്യന്‍കാര്യ ലേഖകനെ വേണമായിരുന്നു.
ആ സമയത്ത് ഒരു വിരുന്നിലാണ് പിന്നീട് ബ്രാഡ്ലീയുടെ ഭാര്യയായ, അന്ന് നാലു കുട്ടികളുടെ അമ്മയായിരുന്ന ഒരു വാഷിംഗ്ടണ്‍ അഭിഭാഷകന്റെ ഭാര്യ ആന്‍റോണിയറ്റ് ‘ടോണി’ പിന്‍ഷോ പിട്മാനെ കണ്ടുമുട്ടുന്നത്. ഇരുവരും തങ്ങളുടെ നിലവിലെ വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തി വിവാഹിതരായി. 1957-ല്‍ ബ്രാഡ്ലീ വാഷിംഗ്ടണിലേക്ക് മടങ്ങി. (പിന്നീട് ബ്രാഡ്ലീ സാലി ഉയിന്‍ എന്ന തന്നെക്കാള്‍ 20 വയസ്സിനിളപ്പമുള്ള സാലി ക്വിന്‍ എന്ന സഹപ്രവര്‍ത്തകയെ 1978-ല്‍ വിവാഹം ചെയ്തു). ന്യൂസ് വീക്കിനെ പോസ്റ്റ് വാങ്ങിയതോടെ, അതിനു ചുക്കാന്‍ പിടിച്ച ബ്രാഡ്ലിയുടെ ജീവിതം മാറിമറിഞ്ഞു. ബ്രാഡ്ലീ ധനികനായെന്നും പറയാം.
പ്രസിഡണ്ട് കെന്നഡിയുമായുള്ള സൌഹൃദം ബ്രാഡ്ലീക്ക് നിരവധി വാര്‍ത്തകളുടെ വാതില്‍ തുറന്നുകൊടുത്തു. വാഷിംഗ്ടണിലെ ഏറ്റവും ശ്രദ്ധേയനായ പത്രക്കാരിലൊരാളായി അയാള്‍.
1965-ല്‍ പോസ്റ്റിന്റെ വാര്‍ത്താമുറിയുടെ നേതൃത്വം ഏറ്റെടുത്തത് മുതല്‍ അതിനെ സാമ്പ്രദായികതയില്‍നിന്നും മാറി നടക്കുന്ന ഒരു പത്രമായി മാറ്റാന്‍ അദ്ദേഹം തന്റെ നിരന്തരം പരിശ്രമിച്ചു. തുളച്ചുകയറുന്ന റിപ്പോര്‍ടിംഗ്, ശ്രദ്ധ പിടിച്ചുപറ്റുന്ന പുതിയ വാര്‍ത്തകള്‍, ഒപ്പം തന്റെ നേതൃപാടവവും ആകര്‍ഷണീയതയും; ബ്രാഡ്ലീ തന്റെ കാലത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട പത്രാധിപരായി.
ഏതുകണക്കില്‍ നോക്കിയാലും ബ്രാഡ്ലിയുടെ കാലത്തെ ഏറ്റവും പ്രത്യാഘാതങ്ങളുണ്ടാക്കിയ, നിര്‍ണായക വാര്‍ത്ത വാട്ടര്‍ഗേറ്റ് തന്നെ. ചരിത്രത്തില്‍ ഇന്നുവരെയും രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റിന് രാജിവെക്കേണ്ടിവന്ന ഏകസന്ദര്‍ഭം.
പക്ഷേ ബ്രാഡ്ലീയുടെ ഏറ്റവും സുപ്രധാനമായ തീരുമാനം,( ഉടമയായ കാതറിന്‍ ഗ്രഹാമുമൊത്ത്) പെന്റഗന്‍ രേഖകളെ അടിസ്ഥാനമാക്കി, വിയത്നാം യുദ്ധത്തിന്റെ ഒരു രഹസ്യ പെന്റഗന്‍ ചരിത്രം, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനിച്ചതാണ്. ഇത് തടയാന്‍ നിക്സണ്‍ സര്‍ക്കാര്‍ കോടതിയില്‍ പോയി. എന്നാല്‍ അവ പ്രസിദ്ധീകരിക്കാനുള്ള ന്യൂയോര്‍ക് ടൈംസിന്റെയും, പോസ്റ്റിന്റെയും തീരുമാനത്തെ സുപ്രീം കോടതി ശരിവെച്ചു.
“ബെഞ്ചമിന്‍ ബ്രാഡ്ലീക്ക് പത്രപ്രവര്‍ത്തനം ഒരു തൊഴില്‍ എന്നതിലുപരി നമ്മുടെ ജനാധിപത്യത്തിന് അവശ്യമായ ഒരു സാമൂഹ്യപ്രവര്‍ത്തനം കൂടിയായിരുന്നു,” എന്നാണ് പ്രസിഡണ്ട് ഒബാമ ചൊവ്വാഴ്ച അനുസ്മരണത്തില്‍ പറഞ്ഞത്.
ബ്രാഡ്ലീയുടെ നേതൃത്വത്തില്‍ പോസ്റ്റിന്റെ വരിക്കാര്‍ ഇരട്ടിയായി. പത്രപ്രവര്‍ത്തകരുടെ എണ്ണവും. ലോകമെങ്ങും വാര്‍ത്താലേഖകര്‍, അമേരിക്കയിലെമ്പാടും വാര്‍ത്താ ബ്യൂറോകള്‍,പിന്നീട് വ്യാപകമായി അനുകരിക്കപ്പെട്ട ഫീച്ചറുകള്‍, വിഭാഗങ്ങള്‍ അങ്ങനെ നിരവധി പുതുമകള്‍.
അതിനുമുമ്പ് വെറും 4 പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ മാത്രം നേടിയ പത്രം, അതും വാര്‍ത്തയെഴുത്തിന് വെറും ഒന്നുമാത്രം, ബ്രാഡ്ലീയുടെ കാലത്ത് 17 പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ നേടി.
ബ്രാഡ്ലീയുടെ അഭിജാതമായ രൂപവും, കനത്ത സ്വരവും, തീക്ഷ്ണമായ ഭാഷയും, പിന്നെ പത്രപ്രവര്‍ത്തനത്തിനോടും, ജീവിതത്തിനോടുമുള്ള ആസക്തിയും പോസ്റ്റിനെ നിയന്ത്രിക്കുകയും, രൂപപ്പെടുത്തുകയും ചെയ്ത വ്യക്തിത്വത്തെ രൂപപ്പെടുത്തി. ആധുനിക അമേരിക്കന്‍ പത്രാധിപന്‍മാര്‍ക്ക് പ്രശസ്തി അത്ര എളുപ്പമുള്ള ഒന്നല്ല. എന്നാല്‍ ബ്രാഡ്ലീ ഒരു താരപദവി നേടി, അതാസ്വദിക്കുകയും ചെയ്തു. വാടര്‍ഗേറ്റിനെ ആധാരമാക്കിയുള്ള ‘All the President’s Men’ എന്ന ചലച്ചിത്രത്തില്‍ ജാസന്‍ റോബാര്‍ട്സ് ബ്രാഡ്ലിയുടെ വേഷം പകര്‍ത്തുകയും ചെയ്തു. ‘Conversations With Kennedy’, തന്റെ ഓര്‍മ്മക്കുറിപ്പായ ‘A Good Life’ എന്നീ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹമെഴുതി. പൊതുവേദികളിലും, സ്വകാര്യ ഇടങ്ങളിലും ഒരു അരങ്ങിലെതുപോലെയുള്ള ആവേശത്തില്‍ ബ്രാഡ്ലീ തന്റെ ഭാഗം പൊലിപ്പിച്ചു.
പക്ഷേ ആളുകള്‍ പത്രം വാര്‍ത്തക്കായുള്ള ആവേശത്തോടെ പിടിച്ചുവാങ്ങണം എന്ന സിദ്ധാന്തക്കാരനായിരുന്ന ബ്രാഡ്ലീക്ക് അത് ചിലപ്പോള്‍ ദൌര്‍ബല്യവുമായി മാറി. ജാനറ്റ് കൂക് ഒരു ചെറുപ്പക്കാരാനായ ലേഖകന്റെ കൌശലത്തില്‍ ആദ്ദേഹം കുരുങ്ങിയത് അങ്ങനെയാണ്. ജിമ്മി എന്നു പേരുള്ള 8 വയസായ ഒരു ഹെറോയിന്‍ അടിമയുടെ ജീവിതം ആകര്‍ഷകമായി എഴുതിയ കൂകിന് 1981-ലെ പുലിറ്റ്സര്‍ സമ്മാനവും ലഭിച്ചു. പിന്നീടാണ് ജിമ്മിയും അവളുടെ ജീവിതവുമെല്ലാം കൂകിന്റെ സൃഷ്ടിയായിരുന്നെന്ന് തെളിഞ്ഞത്. ബ്രാഡ്ലീ പുലിറ്റ്സര്‍ സമ്മാനം തിരികെ കൊടുത്തു. ഇതെങ്ങിനെ സംഭവിച്ചു എന്നറിയാന്‍ പത്രത്തിനുള്ളില്‍ വായനക്കാരുടെ ഒരു പ്രതിനിധിയെ അന്വേഷണത്തിനും നിയമിച്ചു. അത്തരത്തില്‍ ഒരു സ്വതന്ത്ര വിമര്‍ശകനെ വെക്കുന്ന ആദ്യപത്രമായിരുന്നു പോസ്റ്റ്.
ഒരു വിഷയത്തിലും ശ്രദ്ധ പൂര്‍ണമായി പതിപ്പിച്ചു നിര്‍ത്തുമായിരുന്നില്ല ബ്രാഡ്ലീ. അതെല്ലാം തന്റെ ജീവനക്കാര്‍ക്ക് വിട്ടുകൊടുക്കും. പത്രത്തിലെ മറ്റ് ഭരണ ജോലികളിലും അദ്ദേഹം തീര്‍ത്തും നാമമാത്രമായ ശ്രദ്ധ മാത്രമേ നല്‍കിയുള്ളൂ. പ്രമുഖരുമായുള്ള ബന്ധങ്ങള്‍ എളുപ്പം നേടിയിരുന്നു-പ്രത്യേകിച്ചും ജോണ്‍ എഫ് കെന്നഡി.
യുദ്ധകാലത്തെ അനുഭവങ്ങള്‍ അദ്ദേഹത്തെ തികഞ്ഞ ദേശഭക്തനാക്കി മാറ്റിയിരുന്നു. വലിയ ദോഷമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തിയാല്‍, ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെക്കുന്നതടക്കം. എന്നാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍,‘ദേശീയ സുരക്ഷ’ എടുത്തുപൊക്കുന്നതിനോട് വളരെ കോപത്തോടെയാണ് ബ്രാഡ്ലീ പ്രതികരിച്ചത്.
പത്രമുടമ ശ്രീമതി. ഗ്രഹാമുമായി വിമര്‍ശനാത്മകമായ ഒരു ബന്ധമാണ് ബ്രാഡ്ലീ പുലര്‍ത്തിയത്. ഒരു വലിയ പത്രം പടുത്തുയര്‍ത്താന്‍ കോടിക്കണക്കിനു ഡോളര്‍ ചെലവാക്കാന്‍ അവര്‍ ബ്രാഡ്ലീയെ അനുവദിച്ചു. മറ്റെല്ലാ ആപത്ശങ്കകളെയും, ഉപദേശങ്ങളെയും മാറ്റിവെച്ച് പെന്റഗന്‍ രേഖകളും വാട്ടര്‍ ഗേറ്റ് വിവാദവും പ്രസിദ്ധീകരിച്ച കാലത്ത് അവര്‍ ബ്രാഡ്ലീക്കൊപ്പം ഉറച്ചുനിന്നു.
ബ്രാഡ്ലീക്കുള്ള ഒരു കത്തില്‍ അവരെഴുതി,“ഏറ്റവും മികച്ച, സൃഷ്ട്യൊന്‍മുഖമായ ഞാനറിഞ്ഞ ഏറ്റവും മികച്ച കൂട്ടുകെട്ട്. അതിനായി കുറെ വര്‍ഷങ്ങള്‍കൊണ്ട് നിങ്ങളെന്നെ വഷളാക്കി, മിക്ക സമയത്തും തിരിച്ചും അങ്ങനെതന്നെ. അതിലേറ്റവും നല്ല ഭാഗം അത് രസകരമായിരുന്നു എന്നാണ്.”
ബ്രാഡ്ലീ വാഷിംഗ്ടണ്‍ പോസ്റ്റില്‍ നിന്നും വിരമിക്കുന്ന സമയത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ എത്തിച്ചേരാനാകാഞ്ഞ ലെബനന്‍ യുദ്ധം റിപ്പോര്‍ട് ചെയ്തു ബെയ്റൂത്തിലെത്തിയ നോറ ബൌസ്റ്റാനി ഒരു കമ്പിസന്ദേശമയച്ചു,“ബെയ്റൂത്തിലെ തെരുവുകളില്‍ എപ്പോള്‍ ഞാനൊറ്റക്കാകുമ്പോഴും ഇരുണ്ട മൂലകളില്‍, തോക്കുധാരികളെയും, വെടിയുണ്ടകളെയും ഉരുമ്മി കടന്നുപോകുമ്പോഴും ധീരമായ പത്രപ്രവര്‍ത്തനത്തിനെ വിലമതിക്കുന്ന,അറിയുന്ന ഒരു ഔന്നത്യം അവിടെയുണ്ടെന്ന് ഞാന്‍ എന്നോടു പറയും. എനിക്ക് അങ്ങ് എപ്പോഴും കുറച്ചുകൂടി മെച്ചപ്പെടാന്‍ എന്നെ പ്രേരിപ്പിച്ച മഹാനായ, ധീരനായ വാര്‍ത്താപുരുഷനാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശ്വസിക്കാന്‍ പ്രത്യേകമായ ഒന്നു തന്നതിന് നന്ദി.”