UPDATES

ബംഗളൂരുവില്‍ തമിഴ് ചാനലുകള്‍ നിരോധിച്ചു

അഴിമുഖം പ്രതിനിധി

കാവേരി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയിലുളള ബംഗളൂരുവില്‍ തമിഴ് ടെലിവിഷന്‍ ചാനലുകള്‍ നിരോധിച്ചു. തമിഴ് ചാനലുകളിലൂടെയുള്ള വാര്‍ത്തകള്‍ ബംഗളൂരുവില്‍ സ്ഥിതിഗതികള്‍ വഷളാക്കാന്‍ സാധ്യതയുള്ളതിനാലാണ് തമിഴ് ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

നിലവില്‍ പന്ത്രണ്ടോളം തമിഴ് ചാനലുകളാണ് പ്രധാനമായും ബംഗളൂരുവില്‍ സംപ്രഷേണം ചെയ്യുന്നത്. സണ്‍ ഗ്രൂപ്പിന്റെ 5 ചാനലുകള്‍, രാജ് ടിവിയുടെ മൂന്നെണ്ണം, ജയ ടിവിയുടെ രണ്ടെണ്ണം, ദൂരദര്‍ശന്റെയും വിജയയുടെയും ഓരോന്ന് തുടങ്ങിയവയാണ് ബംഗളൂരുവില്‍ സംപ്രഷേണം ചെയ്യുന്ന പ്രധാന ചാനലുകള്‍.

അതെസമയം കാവേരി വിഷയം കലാപം സൃഷ്ടിച്ച കര്‍ണ്ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ വേണ്ടി പ്രത്യേക ട്രെയിന്‍ സംവിധാനങ്ങള്‍ റെയില്‍വേ ഒരുക്കി. യാത്രക്കാരെ സുരക്ഷിതരായി നാട്ടിലെത്താന്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റേയും കര്‍ണാടകത്തിന്റേയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഷൊര്‍ണ്ണൂര്‍ വഴിയാണ് സര്‍വീസ് നടത്തുക.

ആദ്യ ട്രെയിന്‍ ഇന്ന് രാവിലെ 11.15-ന് ബാംഗളൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെടും. ട്രെയിനിന് കന്റോണ്‍മെന്റ, കെ.ആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും.

സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നലെ രാത്രിയോടെ കേരളത്തിലേക്ക് തിരിച്ചിരുന്നു. വയനാട് മാനന്തവാടി വഴിയാണ് ബസുകള്‍ പുറപ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍