പലിശയ്ക്കു പണം കൊടുക്കുന്ന കുമാര്‍ കടം തിരിച്ചടയ്ക്കാന്‍ വഴിയില്ലാത്ത സ്ത്രീകളെയായിരുന്നു ലൈംഗികമായി ഉപയോഗിച്ചിരുന്നത്
ഇതൊരു സിനിമാകഥയല്ല, പക്ഷേ ഈ സംഭവം ഒരു ക്രൈം സിനിമയുടെ പ്രമേയം പോലെ തോന്നുന്നതില്‍ അത്ഭുതവുമില്ല. ഭാര്യ സ്വന്തം ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ കേസാണ് സിനിമയെ കഥയെ വെല്ലുന്നതായി മാറിയത്.
ബെംഗളൂരു സ്വദേശി ജി.കമാര്‍ എന്ന 54 കാരനാണ് കൊലപ്പെട്ടത്. പണമിടപാടു സ്ഥാപനം നടത്തിവന്നിരുന്ന കുമാറിനെ ഭാര്യ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് വാടകകൊലയാളികള്‍ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുമറിന്റെ ഭാര്യ ഡൊറീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ഡൊറീന്‍ തയ്യാറായതിനു പിന്നില്‍ കുമാര്‍ മൂലം മറ്റു സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ആയിരുന്നു ആ കാരണം.
പലിശക്കാരനായ കുമാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ വിരുതനായിരുന്നു. വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ പകരം ഇയാള്‍ക്ക് നല്‍കേണ്ടിയിരുന്നത് സ്ത്രീ ശരീരമാണ്. നിരവിധി സ്ത്രീകളെ അവരുടെ സാഹചര്യം ചൂഷണം ചെയ്ത് ഇയാള്‍ ഉപയോഗിച്ചിരുന്നു.
ഭര്‍ത്താവിന്റെ ഈ ക്രൂരത ഡൊറീന്‍ മനസിലാക്കിയിരുന്നു. പലതവണ ഈ സ്വഭാവം മാറ്റണമെന്നും സ്ത്രീകളെ ഉപദ്രവിക്കരുതെന്നും ഭര്‍ത്താവിനോട് അപേക്ഷിച്ചും പറഞ്ഞും നോക്കിയിരുന്നു. പക്ഷെ കുമാര്‍ അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവിലാണ് കടുത്തൊരു തീരുമാനം എടുക്കാന്‍ തയ്യാറായത്.
ശ്രീധറിനെ പരിചയപ്പെടുന്നിടത്താണു ഡൊറീന്റ പദ്ധതികള്‍ ആരംഭിക്കുന്നത്. കുമാറില്‍ നിന്നും അഞ്ചുലക്ഷം രൂപ പലിശയ്ക്കു വാങ്ങിയ ആളാണ് ശ്രീധര്‍. പലിശ പണം അടയ്ക്കാന്‍ ഒരു ദിവസം വീട്ടില്‍ വരുമ്പോഴാണു ഡൊറീന്‍ ശ്രീധറെ പരിചയപ്പെടുന്നത്. പരിചയം തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളും ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യങ്ങളെ കുറിച്ചും തന്റെ മനസിലെ പകയുമെല്ലാം ശ്രീധറിനോടു പറയാമെന്നുള്ള ഘട്ടത്തില്‍ വന്നു. ഒരു ദിവസം ഡൊറീന്‍ ശ്രീധറിന്റെ മുന്നില്‍ ഒരു പ്രൊപ്പോസല്‍ വച്ചു. തന്റെ കൂടെ നിന്നാല്‍ കടം വാങ്ങിയ അഞ്ചുലക്ഷം തിരിച്ചടയ്‌ക്കേണ്ട. കൂടാതെ മുപ്പതുലക്ഷം രൂപ വേറെയും തരും. ചെയ്യേണ്ടതു തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ സഹായം ചെയ്തു തരിക. പണത്തിന്റെ പ്രലോഭനത്തില്‍ വീണ ശ്രീധര്‍ ഡൊറീന്റെ ഓഫര്‍ സ്വീകരിച്ചു. അഡ്വാന്‍സായി രണ്ടുലക്ഷം രൂപ ഡൊറീന്‍ ശ്രീധറിനു നല്‍കി. കാര്യം നടന്നാല്‍ ബാക്കി 28 ലക്ഷം.
ശ്രീധര്‍ വഴിയാണ് കുമാറിനുള്ള ക്വട്ടേഷന്‍ പ്രഭു എന്ന വാടക കൊലയാളിയില്‍ എത്തുന്നത്. പ്രഭുവിന്റെ സഹായികളായി ദിനേഷും അവിനാഷും പാട്രിക്കും.
കുമാറിനുള്ള സെക്ച് ഇവര്‍ തയ്യാറാക്കിയത് ക്ലാര എന്ന സ്ത്രീയുടെ സഹായത്തോടെയായിരുന്നു. മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം കടം ചോദിച്ചു ക്ലാര കുമാറിന്റെ മുന്നില്‍ എത്തി. പണം നല്‍കാന്‍ തയ്യാറായ കുമാറിന്റെ മറ്റ് ഉപാധിയോട് സമ്മതം മൂളിയ ക്ലാര സെമിത്തേരിക്ക് അടുത്തുള്ള റെയില്‍വേ ഗേറ്റിനു സമീപം രാത്രിയില്‍ എത്താന്‍ കുമാറിനെ ക്ഷണിച്ചു. കുമാര്‍ അതു സമ്മതിക്കുകയും ചെയ്തു. അതോടെ കുമാറിനുള്ള ക്വട്ടേഷനുമായി കൊലയാളി സംഘം സെമിത്തേരിക്കു സമീപം കാത്തുനിന്നു. പക്ഷേ പ്രതീക്ഷിച്ചതിനു വിപരീതമായി കുമാര്‍ ഒറ്റയ്ക്കായിരുന്നില്ല വന്നത്, ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പക്ഷേ പദ്ധതി ഉപേക്ഷിക്കാന്‍ പ്രഭുവും സംഘവും തയ്യാറായില്ല. രണ്ടുപേരെയും ഒരുമിച്ചു തീര്‍ക്കാനായിരുന്നു ശ്രമിച്ചതെങ്കിലും സുഹൃത്ത് രക്ഷപ്പെട്ടു. പക്ഷേ കുമാര്‍ അവസാനിച്ചു.
കൃത്യമായ പ്ലാന്‍ കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഉണ്ടായിരുന്നുവെങ്കിലും പൊലീസിനു പ്രതികളെ പിടികൂടാനുള്ള തെളിവുകള്‍ പ്രതികള്‍ അവശേഷിപ്പിച്ചിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പായി കുമാറിന്റെ ഫോണിലേക്കുവന്ന കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച പൊലീസ് ക്ലാരയിലേക്ക് എത്തി. ചോദ്യം ചെയ്യലില്‍ കൊലപാതകത്തിനു പിന്നിലെ ഓരോരുത്തിരിലേക്കായി പൊലീസ് എത്തി. ഒടുവില്‍ ഡൊറീനിലേക്കും. ശ്രീധറിനെ ഒഴിച്ച് ബാക്കി എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തതായും ശ്രീധര്‍ ഒളിവിലാണെന്നും ബെംഗളൂരു ഈസ്റ്റ് ഡിസിപി അജയ് ഹിലോറി പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഡൊറീന്‍ എല്ലാ കുറ്റവും കൊല ആസൂത്രണം ചെയ്യാനുള്ള കാരണവും പൊലീസിനോട് സമ്മതിച്ചു. 12 വര്‍ഷമായുള്ള വിവാഹജീവിതത്തില്‍ കുമറില്‍ നിന്നും കൊടിയ പീഢനങ്ങളായിരുന്നു താന്‍ ഏറ്റിരുന്നത്. തികഞ്ഞ മദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു തന്റെ ഭര്‍ത്താവ്. വീട്ടില്‍ കൊണ്ടുവന്നായിരുന്നു അയാള്‍ പല സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടിരുന്നത്. അവരില്‍ പലരും അയാളില്‍ നിന്നും പണം കടംവാങ്ങിയവരായിരുന്നു. തടയാനോ ചോദിക്കാനോ ചെന്നാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കും. തങ്ങളുടെ മകളെയും അസഭ്യം പറയാനും മര്‍ദ്ദിക്കാനും അയാള്‍ക്കു മടിയില്ലായിരുന്നു; ഡൊറീന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളാണ്. ഏപ്രില്‍ ആറാം തീയതിയായിരുന്നു ഡൊറീനെ ബ്യാപ്പനഹള്ളി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.