UPDATES

വിദേശം

ട്രംപ് ‘രോഗഗ്രസ്തനായ നുണയ’നെന്ന് ബേര്‍ണി സാന്‍േഴ്‌സ്

പ്രസിഡന്റിന്റെ മാനസിക ആരോഗ്യത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കും സംശയം

വെര്‍മൗണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്റര്‍ ബേര്‍ണി സാന്‍േഴ്‌സ് ഞായാറാഴ്ച പ്രസിഡന്റ് ട്രംപിനെ ‘രോഗഗ്രസ്തനായ നുണയന്‍’ എന്ന് വിശേഷിപ്പിച്ചപ്പോള്‍, പ്രസിഡന്റിന്റെ മാനസിക ആരോഗ്യത്തെ കുറിച്ച ആശങ്കയുള്ള ‘കുറച്ച്’ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുണ്ടെന്ന് മിനസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ആല്‍ ഫ്രാങ്കന്‍ ആവര്‍ത്തിച്ചു.

ട്രംപിന്റെ യാത്ര നിരോധനത്തെ ഡെമോക്രാറ്റുകള്‍ വിമര്‍ശിക്കുകയും റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള സമീപകാല സംഭാഷണങ്ങളുടെയോ അവരെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെയോ പേരില്‍ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ അംഗങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുകയോ സുരക്ഷ അനുമതി പിന്‍വലിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രണ്ട് ഉന്നത സെനറ്റര്‍മാര്‍ കടുത്ത വാക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്‍ബിസിയുടെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലാണ് സാന്‍േഴ്‌സ് ഫെഡറല്‍ കോടതിയുടെ വെല്ലുവിളി നേരിടുന്ന ട്രംപിന്റെ യാത്ര നിരോധനത്തെയും അഫോര്‍ഡബില്‍ കെയര്‍ ആക്ട് പുനഃപരിശോധിക്കാനുള്ള റിപബ്ലിക്കന്മാരുടെ പദ്ധതികളെയും വിമര്‍ശിച്ചത്.

‘പല വിഷയങ്ങളിലും വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്ന, ഒരു രോഗഗ്രസ്തനായ നുണയനെയാണ് നമുക്ക് പ്രസിഡന്റായി കിട്ടിയിരിക്കുന്നത്,’ എന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.
ഒരു നുണയനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് സാന്‍േഴ്‌സിനോട് ചോദിക്കുന്നതിനിടയില്‍ ‘ഇത് കടുത്ത വാക്കുകളാണ്,’ എന്ന് കൂടി പറഞ്ഞുകൊണ്ട് മോഡറേറ്ററായ ചുക് ടോഡ് ഇടപെട്ടു.

‘അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. അത് വളരെ പരുഷമാണ്, പക്ഷെ അത് സത്യമാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് സാന്‍േഴ്‌സ് മറുപടി പറഞ്ഞു. ‘ഒരാള്‍ നിങ്ങളുടെ മുന്നില്‍ വന്ന് മൂന്ന് മുതല്‍ അഞ്ച് ദശലക്ഷം ആളുകള്‍ വരെ അനധികൃതമായി വോട്ട് ചെയ്തുവെന്ന് പറഞ്ഞാല്‍….ആരും അത് വിശ്വസിക്കില്ല. അത് വിശ്വസിക്കാന്‍ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്നിരിക്കെ, ആ പരാമര്‍ശത്തെ നിങ്ങള്‍ എന്ത് വിളിക്കും? അതൊരു കള്ളമാണ്. അതൊരു വഞ്ചനയാണ്.’

സെനറ്ററുടെ മുന്‍ സഹായികളില്‍ ചിലര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിന് അദ്ദേത്തെ നിര്‍ബന്ധിക്കുന്നതായുള്ള ടോഡിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സാന്‍േഴ്‌സ്. യുവാക്കളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വോട്ടര്‍മാര്‍ക്ക്, ‘ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നുകൊടുക്കുന്നത് വഴി, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍,’ പ്രതിജ്ഞാബദ്ധനാണ് ഇപ്പോള്‍ താനെന്ന് സാന്‍േഴ്‌സ് പറഞ്ഞു.

ട്രംപിന്റെ സമചിത്തതയെ സംബന്ധിച്ച് ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സ്വകാര്യമായി ‘കടുത്ത ആശങ്ക’ രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ട്, എച്ച്ബിഐയുടെ ‘റിയല്‍ ടൈം വിത്ത് ബില്‍ മഹെര്‍’ എന്ന പരിപാടിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ആല്‍ ഫ്രാങ്കന്‍ പ്രസിഡന്റിന്റെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആദ്യമായി ഉന്നയിച്ചത്.

അടഞ്ഞ വാതിലുകല്‍ക്ക് പിന്നില്‍ റിപ്പബ്ലിക്കന്മാര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പറയുന്നതെന്ന് ഫ്രാങ്കനോട് മഹെര്‍ ആരാഞ്ഞു.

‘ ശരി, അവര്‍ പറയുന്നതില്‍ വലിയ വ്യാപ്തിയുണ്ട്. ചിലര്‍ അദ്ദേഹം മാനസികമായി നല്ല നിലയിലല്ല എന്ന് പറയുമെങ്കില്‍ മറ്റ് ചിലര്‍ അതിലും രൂക്ഷമായാണ് പ്രതികരിക്കുന്നത്,’ എന്ന് ഫ്രാങ്കന്‍ തമാശയായി പറഞ്ഞു.

‘അല്ല, അല്ല. അത് ന്യായമല്ല. അത് മോശമാണ്,’ അദ്ദേഹം തുടര്‍ന്നു. ‘എന്നോട് സംസാരിക്കാത്ത ചിലരുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു.’

അതിന് ശേഷം ഫ്രാങ്കന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ‘ഒരുപാട് നല്ല കാര്യങ്ങളൊന്നും ഞാന്‍ കേട്ടില്ല. എന്നാല്‍ പ്രസിഡന്റിന്റെ സമചിത്തതയെ കുറിച്ചുള്ള കടുത്ത ആശങ്കകള്‍ ഞാന്‍ കേട്ടു.’

ട്രംപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ‘കുറച്ച്’ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ വിചാരിക്കുന്നു എന്ന് സിഎന്‍എന്നിന്റെ ‘സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍’ പരിപാടിയില്‍ പറഞ്ഞുകൊണ്ട്, ഞായറാഴ്ച രാവിലെ അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു.

‘ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നമുക്കെല്ലാം ഈ സംശയണുണ്ടെന്ന് നിങ്ങള്‍ക്കറിയാം. അദ്ദേഹം ഒരുപാട് നുണകള്‍ പറയുന്നു, വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ അദ്ദേഹം പറയുന്നു, അത് നുണ പറയുന്നത് പോലെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് വോട്ടിംഗ് തട്ടിപ്പിനെ കുറിച്ച് പ്രസിഡന്റ് ആവര്‍ത്തിച്ച് നടത്തുന്ന തെറ്റായ അവകാശവാദങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മോഡറേറ്റര്‍ ജാക് ടാപ്പറിനോട് ഫ്രാങ്കന്‍ പറഞ്ഞു.

‘ഒരു യുഎസ് പ്രസിഡന്റിന്റെയോ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യ ജീവിയുടെ തന്നെയോ പെരുമാറ്റച്ചട്ടം അതല്ലെന്ന് നിങ്ങള്‍ക്കറിയാം,’ എന്ന് ഫ്രാങ്കന്‍ പറഞ്ഞു.

‘പ്രസിഡന്റും ‘അദ്ദേഹത്തിന്റെ സംഘവും അമേരിക്കക്കാരെ കൂടുതല്‍ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ ജയിച്ച രീതിയുടെ ഒരു ഭാഗം കൂടിയാണതെന്ന് ഞാന്‍ കരുതുന്നു: നമ്മളെ കൂടുതല്‍ ഭയചകിതരാക്കിക്കൊണ്ട്,’ എന്ന് പറഞ്ഞുകൊണ്ട് ട്രംപിന്റെ യാത്ര നിരോധനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനിടെ, പ്രസിഡന്റിന്റെ പുത്രി ഇവാങ്ക ട്രംപ് രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍ വാങ്ങാന്‍ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ദേശീയ ടെലിവിഷന്‍ അഭിമുഖത്തെ ദുരപയോഗം ചെയ്ത വൈറ്റ് ഹൗസ് കൗണ്‍സലര്‍ കെല്ലിയാനെ കോണ്‍വെയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡെമോക്രറ്റിക് സാമജികര്‍ ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തങ്ങളുടെ പൊതുസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഫെഡറല്‍ ഉദ്യോഗസ്ഥരെ വിലക്കുന്ന അടിസ്ഥാന ധാര്‍മ്മിക നിയമത്തിന്റെ ലംഘനമാണ് കെല്ലിയാനയുടെ പരാമര്‍ശങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു. കോണ്‍വെയുടെ ‘ഏജന്‍സി തലവന്‍’ ട്രംപായതിനാല്‍, അദ്ദേഹത്തിന്റെ പുത്രിയുടെ വ്യാപാരവുമായി ബന്ധപ്പെടുന്നതില്‍, ‘അന്തലീനമായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍,’ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതിനായി, കോണ്‍വെയുടെ അഭിമുഖം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഹൗസ് ഓവര്‍സൈറ്റിലെയും സര്‍ക്കാര്‍ പരിഷ്‌കരണ കമ്മിറ്റിയിലെയും അംഗങ്ങള്‍ ഗവണ്‍മെന്റ് എത്തിക്‌സിന്റെ ഓഫീസില്‍ സമ്മേളിച്ചിരുന്നു.

കോണ്‍വെയുടെ പരാമര്‍ശങ്ങള്‍ ‘നിയമലംഘനത്തിന്റെ പ്രത്യേക്ഷ ഉദാഹരണമാണെന്ന്’ കമ്മിറ്റിയിലെ മേരിലാന്റില്‍ നിന്നുള്ള മുതിര്‍ന്ന ഡെമോക്രാറ്റ് അംഗം എലിജ ഇ കുമ്മിംഗ്‌സ്, ഞായറാഴ്ച എബിസിയുടെ ‘ദ വീക്ക്’ പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

‘ഒരു സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ അവിടെ പോയി ഇരിക്കാനോ ഇവാങ്കയുടെയോ മറ്റൊരാളുടെയോ ഉല്‍പന്നങ്ങള്‍ക്ക് പരസ്യം ചെയ്യാനോ സാധിക്കില്ല. നിങ്ങള്‍ അത് ചെയ്യാന്‍ പാടില്ല. മറ്റേതൊരാളാണെങ്കിലും കുറഞ്ഞപക്ഷം അവര്‍ക്ക് കര്‍ശനമായ താക്കീതോ അല്ലെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് ജോലിയോ നഷ്ടപ്പെടുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

കോണ്‍വെയുടെ പ്രചരണ സന്ദേശം ‘വളരെ പ്രത്യക്ഷവും’ ‘ബോധപൂര്‍വും’ ആണെന്നും, സാധ്യമായ ശിക്ഷ നിര്‍ദ്ദേശിക്കുന്നതിന് മുമ്പ് സാഹചര്യത്തെ കുറിച്ച് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സ്, ‘കര്‍ശനമായ പരിശോധന’ നടത്തുമെന്നും കുമ്മിംഗ്‌സ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍