തൊഴില്‍ മണിക്കൂറുകള്‍ കുറച്ചുകൊണ്ട് മെച്ചപ്പെട്ട മാനസിക ആരോഗ്യവും ലിംഗ സമത്വവും
ജീവനക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും ഗാര്‍ഹീകവൃത്തികളില്‍ സ്ത്രീകള്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍ പരിഗണിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയും ആരോഗ്യകരമായ തൊഴില്‍ സമയം പാലിക്കാന്‍ വ്യാപാരസ്ഥാപനങ്ങളും മറ്റും തയ്യാറാവേണ്ടിയിരിക്കുന്നു. കൂലിത്തൊഴിലുകളില്‍ അധികവും പുരുഷന്മാര്‍ തന്നെ നിര്‍വഹിച്ചിരുന്ന 80 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലാണ് ആഴ്ചയില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പ്രവൃത്തി സമയം എന്ന നിബന്ധന ലോക തൊഴില്‍ സംഘടന (ഐഎല്‍ഒ) മുന്നോട്ട് വച്ചത്. ദീര്‍ഘമായ പ്രവൃത്തിസമയം ആരോഗ്യത്തിന് ഹാനീകരമാണ് എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിന് ശേഷം തൊഴില്‍ കമ്പോളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴില്‍സേനയുടെ പകുതിയോളം സ്ത്രീകള്‍ ആയി മാറിയിരിക്കുന്നു. മാത്രമല്ല, തൊഴിലുള്ള പ്രായപൂര്‍ത്തിയായവരില്‍ അഞ്ചില്‍ രണ്ടും കുട്ടികളെയോ വൃദ്ധരായ മാതാപിതാക്കളെയോ ശുശ്രൂഷിക്കുന്നവരാണ്. മാനസിക ആരോഗ്യം തകരാറിലാവാതെ ജോലി ചെയ്യാവുന്ന പരമാവധി സമയം ആഴ്ചയില്‍ 39 മണിക്കൂര്‍ ആണെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ സമയവും മാനസിക ആരോഗ്യവും കൂലിയും തമ്മിലുള്ള പരസ്പര ബന്ധം കണക്കിലെടുക്കുമ്പോള്‍, ഐഎല്‍ഒയുടെ പ്രതിവാരം 48 മണിക്കൂര്‍ എന്ന നിബന്ധനയെക്കാള്‍ ഒമ്പത് മണിക്കൂര്‍ കുറവാണ് പരമാവധി 39 മണിക്കൂര്‍ എന്ന മാനദണ്ഡം.
ലിംഗഭേദത്തിന് അനുസരിച്ചുള്ള പ്രവൃത്തി സമയം
ആഴ്ചയിലെ ശരാശരി പ്രവൃത്തി സമയം വലിയൊരു ലിംഗവ്യത്യാസത്തെ മറച്ചുപിടിക്കുന്നു. ശുശ്രൂഷകള്‍ നല്‍കുന്നതിന് സ്ത്രീകള്‍ ഏറെ സമയം ചിലവഴിക്കേണ്ടി വരുന്നു എന്ന് മാത്രമല്ല, തൊഴിലില്‍ വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്. അവര്‍ക്ക് ലഭിക്കുന്ന വേതനം കുറവായിരിക്കും എന്ന് മാത്രമല്ല, അവധി അവകാശങ്ങളില്‍ അവര്‍ക്ക് കുറഞ്ഞ തുകകളെ ലഭിക്കാറുമുള്ളു. വേതനത്തിന്റെയും സാഹചര്യങ്ങളുടെയും പുരസ്‌കാരങ്ങളുടെയും ഒക്കെ കാര്യത്തില്‍ സാമ്പ്രദായികമായ പിന്നോക്കവസ്ഥ അനുഭവിക്കുന്ന തൊഴില്‍ കമ്പോളത്തിലാണ് സ്ത്രീകള്‍ ഇപ്പോഴും ജോലി ചെയ്യുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവസരങ്ങള്‍ കുറവാണ് എന്ന് മാത്രമല്ല, പ്രതിവാരം ശരാശരി 17 ശതമാനം കുറഞ്ഞ കൂലിയാണ് അവര്‍ക്ക് ലഭിക്കുന്നത്. മണിക്കൂറിന്റെ കണക്കെടുത്താലും സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിയെ ലഭിക്കുന്നുള്ളു. സ്ത്രീയും പുരുഷനും തമ്മിലുള്ള എന്തെങ്കിലും സ്വാഭാവിക വ്യത്യാസത്തിന്റെ പ്രതിഫലനമല്ല കുലിയിലുള്ള വ്യത്യാസം. പുരുഷന്മാരെ പോലെ തന്നെ വിദ്യാഭ്യാസവും വൈദഗ്ധ്യവും ഉള്ളവരാണ് സ്ത്രീകള്‍. തുല്യതയുടെ മൈതാനത്തിലല്ല കളി നടക്കുന്നത് എന്നതിനാല്‍ തന്നെ ഇത് പ്രവൃത്തി സമയപരിധിയെയും ബാധിക്കുന്നു. തൊഴിലിടത്തിലും പുറത്തുമുള്ള വിഭവങ്ങളുടെയും പ്രതിഫലങ്ങളുടെയും സാമ്പ്രദായിക വ്യത്യാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, 47 മണിക്കൂര്‍ ജോലി ചെയ്യുന്ന പുരുഷന്മാരെക്കാള്‍ മറ്റൊരു 34 മണിക്കൂറിന്റെ വ്യത്യാസം സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.
സ്ത്രീകളെ അപേക്ഷിച്ച് ഗാര്‍ഹികജോലികളിലും ശുശ്രൂഷയിലും പുരുഷന്‍മാര്‍ കുറച്ചേ ഇടപെടുന്നുള്ളു എന്നതിനാല്‍ 13 മണിക്കൂറിന്റെ നേട്ടം അവര്‍ അധികമായി അനുഭവിക്കുന്നുണ്ട്. ഗാര്‍ഹിക ജോലികളിലും ശുശ്രൂഷയിലും സ്ത്രീകള്‍ കുറഞ്ഞ സമയം മാത്രം ചിലവഴിക്കുകയും ജോലി സ്ഥലത്തും പുറത്തുമുള്ള വിഭവങ്ങളിലും പ്രതിഫലങ്ങളിലും സമത്വം ഉണ്ടാവുമ്പോള്‍ മാത്രമേ പ്രവൃത്തി സമയ പരിധികള്‍ സംയോജിക്കുകയുള്ളു. ഇത്തരം അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍, ഗാര്‍ഹിക, ശുശ്രൂഷ ജോലികള്‍ കുറച്ച് മാത്രം ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാനസിക ആരോഗ്യം ബാധിക്കാത്ത രീതിയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ശുശ്രൂഷയോ അതുപോലെയുള്ള ഗാര്‍ഹീക ജോലകളോ ചെയ്യുന്നതിനായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ദീര്‍ഘസമയം ജോലി ചെയ്യാന്‍ സാധിക്കില്ല.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രതികൂലമായ കാര്യങ്ങള്‍
ഒരു ‘നല്ല’ മുഴുവന്‍ സമയ ജോലി ആഗ്രഹിക്കുന്ന ഒരാള്‍ എത്ര സമയം ജോലി ചെയ്യണം എന്നതിനെ സംബന്ധിച്ച് നിലവിലുള്ള പരിധികളും സങ്കല്‍പങ്ങളും സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദീര്‍ഘസമയം ജോലി ചെയ്യേണ്ട തൊഴിലുകളില്‍ പുരുഷന്മാരാണ് ആധിപത്യം പുലര്‍ത്തുന്നത്. മാത്രമല്ല ഇത്തരം ജോലികള്‍ക്ക് വലിയ വേതനം ലഭിക്കുകയും ചെയ്യുന്നു. നല്ല ജോലി ലഭിക്കണമെങ്കില്‍ കൂടുതല്‍ സമയം പ്രവൃത്തിക്കണം എന്ന പ്രതീക്ഷ ഉടലെടുക്കാന്‍ ഇത് കാരണമാകുന്നു. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യേണ്ടി വരുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പ്രയോഗികമോ ന്യായുക്തമോ അല്ല. കുടുംബകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധിക്കുന്നതിനായി സ്ത്രീകളെ പാര്‍ട്ട് ടൈം തൊഴിലുകളിലേക്ക് ഒതുക്കിയിടാന്‍ ഇത് കാരണമാകുന്നു. പുരുഷന്മാര്‍ കൂടുതല്‍ ഗാര്‍ഹിക ജോലികള്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ അവരുടെ പ്രവൃത്തി സമയവും കുറയ്‌ക്കേണ്ടിയിരിക്കുന്നു. അതായത്, ഗാര്‍ഹിക ജോലികളിലും ശുശ്രൂഷയിലും കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും നിലവിലുള്ള തൊഴില്‍ കമ്പോളത്തിലെ സാഹചര്യങ്ങള്‍ പ്രശ്‌നാധിഷ്ടിതമാണ്.
ഇതിന് നേരെ വിരുദ്ധമാണ് ഫിന്‍ലന്റിലെ സാഹചര്യങ്ങള്‍. അവിടെ പ്രവൃത്തി സമയം കുറവാണ് എന്ന് മാത്രമല്ല സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവൃത്തി സമയത്തില്‍ വിടവുമുണ്ട് (പുരുഷന്മാര്‍ക്ക് 40 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും). പല ലിംഗ സമത്വ സൂചകങ്ങളിലും ഫിന്‍ലന്റ് മറ്റ് രാജ്യങ്ങളെ കവച്ചുവെക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. ജോലിക്കെത്തുന്ന സ്ത്രീകളെ സഹായിക്കാനും അവര്‍ക്ക് തുല്യമായ വേതനം ലഭ്യമാക്കാനും തൊഴിലുടമകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, തൊഴിലിടങ്ങളിലും പുറത്തും ഗുണനിലവാരമുള്ള ശിശുസംരക്ഷണ സൗകര്യങ്ങള്‍ പ്രദാനം ചെയ്യാനും ലിംഗ വിവേചനം കുറയ്ക്കാനും അവര്‍ക്ക് സാധിക്കും. തൊഴില്‍ നഷ്ടമോ ശമ്പള നഷ്ടമോ വരാത്ത രീതിയില്‍ പുരുഷന്മാര്‍ക്ക് ശുശ്രൂഷകള്‍ക്കായി സമയം അനുവദിച്ചു നല്‍കാനും തൊഴില്‍ദാതാക്കള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. ആരോഗ്യമോ ലിംഗ സമത്വമോ ബലികഴിക്കാതെ ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സാധിക്കുമെന്ന വ്യാപകവിശ്വാസത്തെ മറികടക്കാനും തൊഴില്‍ദാതാക്കള്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു.