UPDATES

കോടികളൊഴുക്കി മറ്റൊരു വിവാഹം കൂടി; ബിജു രമേശിന്റെ മകളുടെയും അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹം നാളെ

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ഖനിരാജാവിന്റെ മകളുടെ വിവാഹമാമാങ്കത്തിന്റെ മലയാളം പതിപ്പുപോലെ നാളെ തിരുവനന്തപുരത്ത് മറ്റൊരു കല്യാണം. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും മദ്യവ്യവസായി ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹമാണ് കോടികള്‍ പൊടിപൊടിച്ച് നടത്തുന്നത്. രാജധാനി ഗാര്‍ഡന്‍സില്‍ അക്ഷര്‍ധം ക്ഷേത്രമാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ വിവാഹവേദിയിലാണ് ബിജുരമേശിന്റെ മകള്‍ മേഘയും അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയും വിവാഹിതരാകുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന ഒ പനീര്‍ശെല്‍വം ഉള്‍പ്പെടെ വിവി ഐപികളും വി ഐപികളുമൊക്കെയായി ഏതാണ് ഇരുപതിനായിരം അതിഥികളാണു നാളെ വൈകുന്നേരം ആറിനു നടക്കുന്ന വിവാഹ ചടങ്ങിനും തുടര്‍ന്നുള്ള സത്കാരത്തിലും പങ്കെടുക്കുന്നത്.

80,000 സ്‌ക്വയര്‍ ഫീറ്റില്‍ 120 അടി നീളത്തിലും 50 അടി പൊക്കത്തിലുമായാണു ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലുള്ള വിവാഹവേദിയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത്.

കൊത്തു പണികളോടു കൂടിയ തൂണുകളാല്‍ അലങ്കരിച്ച പ്രവേശനകവാടം, വീതിയേറിയ നടപ്പാത, വിശലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും കൂടി ഉള്‍പ്പെടുന്നതാണ് വിവാഹ പന്തല്‍. അഞ്ഞൂറോളം തൊഴിലാളികള്‍ ഒരു മാാസം കൊണ്ട് പൂര്‍ത്തിയാക്കിയത്.

ആറായിരം പേര്‍ക്ക് ഒരേനരം ഭക്ഷണം കഴിക്കാന്‍ കഴിയുന്നാണ് സദ്യപന്തല്‍. നൂറിലധികം വിഭവങ്ങള്‍ സദ്യയില്‍ ഒരുക്കിയിട്ടുണ്ട്. തത്സമയം പാകം ചെയ്യുന്ന ഭക്ഷണമാണ് പന്തിയില്‍ വിളമ്പുക. ഇതിനായി പ്രത്യേകസംഘം ജര്‍മനിയില്‍ നിന്നും എത്തിയിട്ടുണ്ട്.

അതേസമയം നടക്കുന്നത് വിവാഹധൂര്‍ത്താണെന്ന മട്ടിലുള്ള പരാമര്‍ശങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അടൂര്‍ പ്രകാശിനെ പോലൊരു രാഷ്ട്രീയനേതാവ് കൂടി ഈ ധൂര്‍ത്തിനൊപ്പം ഉണ്ടെന്നത് വിവാദങ്ങള്‍ക്കു രാഷ്ട്രീയമാനവും നല്‍കുന്നു. കഴിഞ്ഞ യുഡിംഫ് സര്‍ക്കാരില്‍ റവന്യു മന്ത്രിയായിരുന്നു അടൂര്‍ പ്രകാശ്. ബാര്‍ കോഴ ആരോപണത്തിലൂടെ യുഡിഎപ് സര്‍ക്കാരിനെ വട്ടം ചുറ്റിച്ചയാളാണ് ബിജു രമേശ്. വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയതാണ്. അതുകൊണ്ട് തന്നെ വിവാഹത്തില്‍ ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്നും സുധീരന്റെ ഭാഗത്തുനിന്നും ഇനിയും വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുമോയെന്നതും ഏവരും കാത്തിരിക്കുന്ന കാര്യങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍