അഴിമുഖം പ്രതിനിധി
എക്സൈസ് മന്ത്രി കെ. ബാബു ബാറുടമകളുടെ വക്താവായി പ്രവർത്തിച്ചിരുന്നെന്ന് ബിജു രമേശ്. ബാബു മന്ത്രിയായപ്പോൾ സന്തോഷിച്ചതാണ്. എന്നാൽ പിന്നീട് സ്വഭാവം മാറി എന്നും ബിജു പറഞ്ഞു. ബാർ വിഷയത്തിൽ പ്രതിപക്ഷവുമായി ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സിപിഎം നേതാക്കളെ കണ്ടത് തൊഴിൽ പ്രശ്നം ചർച്ച ചെയ്യാനാണ്. കോടിയേരി ബാലകൃഷ്ണനുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒന്നാം തവണ അത് ബാറുകളുടെ പ്രശ്നം ബോധ്യപ്പെടുത്താനും, രണ്ടാമത് അഴിമതി പുറത്ത് കൊണ്ടു വരുന്നതിനുമായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട് കെ. ബാബുവിന്. എലഗൻറ് ബിനോയി ബാബുവിൻറെ ബിനാമിയാണ്. മൂന്ന് വർഷം കൊണ്ട് ബിനോയ് ഉണ്ടാക്കിയത് 9 ബാറുകളാണ്. ബിനോയിയെ സഹായിക്കാൻ പല ബിവറേജസ് ഔട്ട് ലറ്റുകളും പൂട്ടിച്ചു എന്നും ബിജു വ്യക്തമാക്കി. കെ. ബാബുവിനെ സ്പോൺസർ ചെയ്യുന്നത് പോളക്കുളം ഗ്രൂപ്പാണെന്നും മദ്യ നയത്തിലെ പല വ്യവസ്ഥകളും ഇവർക്ക് വേണ്ടിയുള്ളതാണെന്നും ബിജു രമേശ് ആരോപിച്ചു.
മാനനഷ്ടക്കേസ് വരുമ്പോള്‍ നേരിടാമെന്നും ബിജു പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യസന്ധമാണെന്ന് തെളിഞ്ഞാൽ ബാബു പൊതുജീവിതം അവസാനിപ്പിക്കുമോ എന്നും ബിജു രമേശ് വെല്ല് വിളിച്ചു. നെടുമങ്ങാട്ടെ ബാറിന് വേണ്ടി താൻ ആരേയു സമീപിച്ചിട്ടില്ല. മുനിസിപ്പാലിറ്റി ലൈസൻസ് നൽകിയിട്ടില്ല ആ ബാറിന്. മുനിസിപ്പാലിറ്റി ലൈസൻസ് നൽകാത്ത ബാറിന് എങ്ങനെയാണ് മന്ത്രി ലൈസൻസ് നൽകുക എന്നും ബിജു ചോദിച്ചു.