UPDATES

വൈറല്‍

ബിജെപി കാന്‍സര്‍, കോണ്‍ഗ്രസ് ജലദോഷം, ജനതാദള്‍ എസ് ചുമ; പ്രകാശ് രാജിന്റെ കര്‍ണാടക തിരഞ്ഞെടുപ്പ് അവലോകനം

ജനതാദള്‍ എസ് ബിജെപിയുമായി സഖ്യമുണ്ടാക്കും എന്ന തരത്തില്‍ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നേതാക്കളോട് നേരിട്ട് ചോദിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവരെ കണ്ടത്. ഒരിക്കലും ബിജെപിയുമായി സഹകരിക്കില്ലെന്നാണ് ദേവ ഉറപ്പ് തന്നിരിക്കുന്നത് – പ്രകാശ് രാജ് പറഞ്ഞു.

ബിജെപി കാന്‍സറും കോണ്‍ഗ്രസ് ജലദോഷവും ജനതാദള്‍ എസ് ചുമയും ആണ് എന്നാണ് പ്രകാശ് രാജ് നടത്തിയിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അവലോകനം. കാന്‍സറിന് പകരം ജലദോഷത്തിനും ചുമയ്ക്കും ആദ്യം ചികിത്സ നടത്തുന്നത് അബദ്ധമായിരിക്കും – പ്രകാശ് രാജ് ബംഗളൂരുവില്‍ ഇങ്ങനെ പറഞ്ഞു. ബിജെപിക്കെതിരെ പ്രകാശ് രാജ് തുടര്‍ച്ചയായി നടത്തുന്ന രൂക്ഷ വിമര്‍ശനവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ പിന്തുണക്കുന്നില്ല. എന്നാല്‍ വര്‍ഗീയത പറഞ്ഞ് അധികാരം നേടാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു – പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലൂടെ സഞ്ചരിച്ചതായും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കേണ്ടി വന്നതായും പ്രകാശ് രാജ് പറഞ്ഞു. ഞാനീ രാജ്യത്തെ പൗരനാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളയാളല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എങ്ങനെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധകമാകുന്നത് പോലെ എനിക്ക് ബാധകമാകും എന്ന് മനസിലാകുന്നില്ല. എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് എന്തുകൊണ്ട് എനിക്ക് ജനങ്ങളോട് പറഞ്ഞുകൂടാ. എന്റെ പ്രചാരണം ബിജെപിക്കെതിരാണ്. ഓരോരുത്തരുടേയും പ്രവര്‍ത്തനം വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ജനത ദള്‍ എസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡയുമായും സംസ്ഥാന പ്രസിഡന്റ് എച്ച്ഡി കുമാരസ്വാമിയുമായും സംസാരിച്ചിരുന്നു. ജനതാദള്‍ എസ് ബിജെപിയുമായി സഖ്യമുണ്ടാക്കും എന്ന തരത്തില്‍ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നേതാക്കളോട് നേരിട്ട് ചോദിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവരെ കണ്ടത്. ഒരിക്കലും ബിജെപിയുമായി സഹകരിക്കില്ലെന്നാണ് അവര്‍ രണ്ട് പേരും ഉറപ്പ് തന്നിരിക്കുന്നത് – പ്രകാശ് രാജ് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനേയും പ്രകാശ് രാജ് കണ്ടിരുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ സാധ്യത സംബന്ധിച്ച് മൂന്ന് നേതാക്കളുമായും പ്രകാശ് രാജ് സംസാരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍