അഴിമുഖം പ്രതിനിധി
ബി.ജെ.പിയുടെ ദളിത് പ്രേമത്തെ വിമര്‍ശിച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് വെറും രാഷ്ട്രീയ നാടകം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. ദളിതരോട് അത്ര വിധേയത്വമുള്ളവരാണെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നത് എന്തിനാണെന്നായിരുന്നു സ്വരൂപാനന്ദയുടെ പരിഹാസം.
രാഷ്ട്രീയനേട്ടത്തിനായുള്ള മറ്റൊരു തന്ത്രത്തിന്റെ ഭാഗമായി ഉജ്ജയിനിലെ ക്ഷിപ്ര നദിയില്‍ ദളിത് കുളി ആരംഭിച്ചിട്ടുണ്ട്. നദികളിലും, ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലുമൊന്നും ജാതിയുടേയോ മതവിശ്വാസത്തിന്റെയോ, നിറത്തിന്റെയോ പേരിലൊന്നും ഒരു വേര്‍തിരിവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
മെയ് 31 നാണ് അലഹബാദില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോയ അമിത് ഷാ വാരണസിയിലെ ജോഗിയാപൂര്‍ ഗ്രാമത്തില്‍ ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചത്. നേരത്തെ ദളിതര്‍ക്കൊപ്പം അമിത് ഷാ കഴിച്ച ഭക്ഷണം പാകം ചെയ്തത് സവര്‍ണസ്ത്രീയാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
അതേസമയം ദാദ്രി സംഭവത്തില്‍ സ്വരൂപാനന്ദയുടെ പ്രതികരണം ഇപ്രകാരമായിരുന്നു; ഉത്തര്‍പ്രദേശിയില്‍ ഗോവവധനിരോധനം നിലനില്‍ക്കുന്നുണ്ട്. ഇവിടെ ഗോക്കളെ വധിക്കാനോ ഇറച്ചി വീടുകളില്‍ സൂക്ഷിക്കാനോ ആര്‍ക്കും അനുവാദമില്ലെന്നും സ്വരൂപാനന്ദ പറഞ്ഞു.