UPDATES

ട്രെന്‍ഡിങ്ങ്

അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തത് 12 ഐഎഎസുകാര്‍ക്കെതിരെ മാത്രം

ലോക്പാലിനെ നിയമിക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിയമത്തെ അട്ടിമറിച്ചുകൊണ്ട് ആ നിയമനം വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെമ്പാടും വീശിടയിച്ചിരുന്ന അഴിമതി വിരുദ്ധവികാരം 2014ല്‍ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും സ്വന്തം പാര്‍ട്ടിയില്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും വിചാരണ ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 2ജി കുംഭകോണം ഉള്‍പ്പെടെ അന്നത്തെ യുപിഎ സര്‍ക്കാരിനെതിരായ നിരവധി അഴിമതിക്കഥകള്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 2022ല്‍ ഇന്ത്യ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് അഴിമതിമുക്തമായ ഒരു രാജ്യമായിരിക്കും ഇതെന്നായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരം.

എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 21ന് 2ജി കുംഭകോണത്തിലെ മുഖ്യപ്രതികളെയെല്ലാം തെളിവുകളുടെ അഭാവത്തില്‍ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. കേസ് നടത്തിപ്പില്‍ സിബിഐയുടെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ തന്റെ വിധിന്യായത്തില്‍ പ്രത്യേക ജഡ്ജി ഒപി സെയ്‌നി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. അഴിമതിയുടെ കാര്യത്തില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഗുണപരമായി എന്തെങ്കിലും വ്യത്യാസങ്ങള്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ നടപടികള്‍ക്കുണ്ടോ എന്ന ചോദ്യമാണ് ജസ്റ്റിസ് സെയ്‌നിയുടെ ചോദ്യം ഉയര്‍ത്തിയത്.

അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ?

2014 മുതല്‍ ഈ ഒക്ടോബര്‍ വരെയുള്ള മൂന്നര വര്‍ഷത്തിനിടയില്‍ വെറും 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് അഴിമതിക്കേസില്‍ നടപടി എടുത്തതെന്ന് ഒരു വിവരാവകാശ ചോദ്യത്തിന് ഉത്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയതായി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ നിഥിന്‍ സേതി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് സര്‍വീസിലുള്ളത് 5000-ത്തിലധികം ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിക്ക് മാത്രമേ നടപടി സ്വീകരിക്കാന്‍ സാധിക്കൂ. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2012നും 2014നും ഇടയില്‍ നാല് ഐഎഎസ് ഉദ്യോഗസ്ഥരാണ് അഴിമതിയുടെ പേരില്‍ നടപടി നേരിട്ടത്. എന്നാല്‍ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നെന്നോ എത്ര ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നുണ്ടെന്നോ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.

കേന്ദ്ര സര്‍ക്കാരില്‍ ഉന്നത പദവി വഹിക്കുന്നവരുടെ അഴിമതി അന്വേഷിക്കുന്നതിനായി ലോക്പാലിനെ നിയമിക്കാനുള്ള നടപടികള്‍ ഉടനെയുണ്ടാവില്ലെന്നും വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി പിഎംഒ പറഞ്ഞു. കൂടാതെ കേന്ദ്രത്തില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി അന്വേഷണങ്ങളില്‍ അമിതമായ കാലതാമസം ഉണ്ടാവുന്നതായി സര്‍ക്കാര്‍ നടത്തിയ ഒരു ആഭ്യന്തര അന്വേഷണം വെളിപ്പെടുത്തി. ശരാശരി എട്ടുവര്‍ഷമാണ് ഒരു അഴിമതി കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം.

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

കേന്ദ്ര സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഐഎഎസ്, എഐഎസ്ഒ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ രണ്ട് സമാന്തര അന്വേഷണ, വിചാരണ പ്രക്രിയകളാണ് നടക്കുന്നത്. അഴിമതി നിരോധന നിയമവും മറ്റ് നിയമങ്ങളും പ്രകാരം സാധാരണ ക്രിമിനല്‍ നടപടികള്‍ക്ക് അവര്‍ വിധേയരാകുന്നു. അതോടൊപ്പം കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തര വകുപ്പുതല അന്വേഷണങ്ങള്‍ക്കും അവര്‍ വിധേയരാവുന്നു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കമ്മീഷന്‍ നടപടി നിര്‍ദ്ദേശിക്കുന്നു. ഉദ്യോഗസ്ഥര്‍ നിയമിതനായ നിശ്ചിത വകുപ്പാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പ്രധാന ശിക്ഷകള്‍ നിശ്ചയിക്കാനുള്ള അധികാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിക്ഷിപ്തമാണ്. സര്‍വീസില്‍ നിന്നുള്ള പിരിച്ചുവിടല്‍, സേവനത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍, വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കല്‍ ഇതൊക്കെ ശിക്ഷകളില്‍ ഉള്‍പെടും.

ലോക്പാലിനെയും 2013ലെ ലോകായുക്ത് ചട്ടത്തെയും കുറിച്ചും വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിരുന്നു. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത നിയമനടത്തിപ്പുകാരുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്താനും അന്വേഷിക്കാനും വിചാരണ ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ് ചട്ടം. ചട്ടം നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അന്ന് പ്രതിപക്ഷമായിരുന്ന ബിജെപി നിരന്തരം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2014 ജനുവരിയില്‍ നിയമം നടപ്പിലാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷവും അത് നടപ്പിലാക്കിയിട്ടില്ല. ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, പ്രധാനമന്ത്രി എന്നിവര്‍ക്ക് എതിരായ അഴിമതി അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത് ലോക്പാലിന്റെ ഓഫീസാണ്. പക്ഷെ ആ പദവി ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. 2014ല്‍ ഇതുസംബന്ധിച്ച ഒരു കേസ് കോടതിയില്‍ വന്നപ്പോള്‍ ലോക്പാലിനെ നിയമിക്കുന്നതിനുള്ള പ്രക്രിയയില്‍ പ്രതിപക്ഷ നേതാവിനെ ആവശ്യമാണെന്നും എന്നാല്‍ നിലവില്‍ പ്രതിപക്ഷമില്ലെന്നുമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഉത്തരം നല്‍കിയത്. 545 അംഗങ്ങളുള്ള ലോക്‌സഭയില്‍ മൊത്തം അംഗങ്ങളുടെ പത്തുശതമാനമുള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനാവൂ. എന്നാല്‍ 44 സീറ്റുകളുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന തൊടുന്യായമാണ് രാജ്യത്ത് നിന്നും അഴിമതി തുടച്ചുനീക്കും എന്ന് വീമ്പിളക്കുന്ന ബിജെപി നിരത്തിയത്.

ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യം ഇന്ത്യയെന്ന് സര്‍വെ റിപ്പോര്‍ട്ട്

2014 ഡിസംബറില്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഈ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് എന്നതിന് പകരം ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ഉള്‍പ്പെടുന്ന ഒരു സമിതി എന്നായിരുന്നു ഭേദഗതി, ഭേദഗതി പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും 2015 ഡിസംബറില്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് വരികയും ചെയ്തു. ഈ റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നതിനായി ഏഴംഗ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കുകയും അവരുടെ നിഗമനങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ പരിശോധിച്ചുവരികയുമാണെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്.

മോദിയുടെ അഴിമതി വിരുദ്ധ ആഖ്യാനം പ്രാവര്‍ത്തികമാകുന്നുണ്ട്

ലോക്പാലിനെ നിയമിക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിയമത്തെ അട്ടിമറിച്ചുകൊണ്ട് ആ നിയമനം വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ലോകായുക്ത് നിയമപ്രകാരം പൊതുസേവകര്‍ അവരുടെ കുടംബാംഗങ്ങളുടെ സ്വത്തുക്കളും വെളിപ്പെടുത്തണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ 2016ല്‍ സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്യുകയും പൊതുപ്രവര്‍ത്തകര്‍ അവരുടെ മാത്രം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്ന ഇളവ് നിയമത്തില്‍ വരുത്തുകയും ചെയ്തു. ലോക്പാലിനെ നിയമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ 2014 ജൂണിനും 2017 ഒക്ടോബറിനും ഇടയില്‍ മന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്ന അഴിമതികളില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന്, ചോദ്യം വ്യക്തമല്ല എന്ന ഉത്തരമാണ് ലഭിച്ചത്. ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനും പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു.

അദാനിയെ ആരു പിടിച്ചു കെട്ടും? അഴിമതി 5000 കോടിയുടേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍