കോടതി വളപ്പിൽ നടക്കുന്ന ആക്രമണത്തെക്കുറിച്ച് ചാനലിന്റെ തിരുവനന്തപുരം ഡെസ്കിൽ വാർത്ത വിളിച്ചു നൽകാനായി ഞാൻ മാറി നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. നടപടി എടുക്കാൻ പോലീസിനോട് മാധ്യമ പ്രവർത്തകര്‍ പറഞ്ഞത് കൊണ്ടാകാം, ഒരാൾ ഓടി വന്നു എന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു ദൂരേയ്ക്ക് എറിഞ്ഞു. പിന്നീട് ഇരുമ്പു വടി വീശികൊണ്ട് ഇരുപതോളം പേർ ഓടി വന്നു. കൈകൊണ്ടു ഇവര പലതവണ പ്രഹരിച്ചു. ഇരുമ്പ് വടി പ്രയോഗം തുടങ്ങിയതോടെ ഓടി ജഡ്ജിന്റെ ചേംബറിൽ കയറിയെങ്കിലും അക്രമികൾ പിന്തുടർന്ന് ചേംബറിലുമെത്തി. ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകർ ഉൾപ്പെടെ മാധ്യമ പ്രവർത്തകർ ഒരു വിധത്തിൽ രക്ഷപെടുത്തി രാം മനോഹ്യർ ലോഹ്യാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’
ദില്ലി പട്യാലഹൗസ് കോടതി വളപ്പിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ച നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. കൈരളി ടിവിയിലെ റിപ്പോർട്ടർ മനു ശങ്കറിന് മർദ്ദനത്തിൽ പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിലെ സാവിത്രിക്കു നേരെ കൈയ്യേറ്റമുണ്ടായി. പല ദേശീയ മാധ്യമങ്ങളിലെയും റിപ്പോർട്ടർമാർക്ക് മർദ്ദനമേറ്റു. കോടതി വളപ്പിൽ ഒരു സംഘം അഭിഭാഷകരും ഇവർക്കൊപ്പമുള്ളവരും ഈ അക്രമം നടത്തുമ്പോൾ പോലീസ് കാഴ്ചക്കാരായി നില്ക്കുകയായിരുന്നു. ബി.ജെ.പി എം.എല്.എ ഒ.പി.ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം കോടതി വളപ്പിലുണ്ടായിരുന്നു. അവരില്‍ ചിലരാണ് അക്രമം അഴിച്ചു വിട്ടത്.
മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജിജിയെ മർദ്ദിച്ച സംഭവത്തിൽ യൂണിയൻ നിവേദനം നല്കിയ ശേഷം പല തവണ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും ശക്തമായ നടപടിയെടുക്കാൻ ദില്ലി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദില്ലി പോലീസും ഭരണകൂടവും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മാധ്യമപ്രവർത്തകർക്ക് നിർഭയം പ്രവർത്തിക്കാനുള്ള അന്തരീക്ഷം പുന:സ്ഥാപിക്കാനും തയ്യാറാകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെടുന്നു. മാധ്യമപ്രവർത്തകർക്കു നേരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കെതിരെ നാളെ രാവിലെ പതിനൊന്നിന് കേരള ഹൗസിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.