അഴിമുഖം പ്രതിനിധി
ദളിത് ബിംബമായ അംബേദ്കറിന്റെ ജന്മദിനം എല്ലാ വര്‍ഷവും ആഘോഷിക്കണമെന്ന് കഴിഞ്ഞയാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള ബിജെപിയുടെ മറ്റൊരു തന്ത്രം കൂടിയാണിത്. ഹിന്ദു വിഗ്രഹ ഭഞ്ജകനായ അംബേദ്കറെ ഹിന്ദുത്വ ദേശീയതയുടെ വക്താക്കളായ ബിജെപിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി മുന്‍കൈയെടുത്തിരുന്നു.
ഏപ്രില്‍ 14-ന് മദ്ധ്യപ്രദേശിലെ അംബേദ്കറുടെ ജന്മസ്ഥലമായ മോയില്‍ നടക്കുന്ന ജന്മവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടാണ് മോദി ഒരു വര്‍ഷം നീണ്ടുനിന്ന അംബേദ്കര്‍ പ്രചാരണത്തിന് അവസാനം കുറിക്കുന്നത്.
ഹിന്ദുക്കളിലെ ഏറ്റവും അധഃസ്ഥിതരായവര്‍ക്കിടയില്‍ കാവിപ്പാര്‍ട്ടിയുടെ സാമൂഹിക ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് പത്താംതവണയാണ് അംബേദ്കറുമായി മോദിയെത്തുന്നത്. ഇതാദ്യമായാണ് ഒരു ദേശീയ നേതാവിനെ കുറിച്ചുള്ള ഇത്രയധികം പരിപാടികളില്‍ ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ആര്‍ എസ് എസ് ആകട്ടെ ഓര്‍ഗനൈസറിലും പാഞ്ചജന്യയിലും അംബേദ്കറിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക അംബേദ്കര്‍ പതിപ്പുകള്‍ ഇറക്കിക്കൊണ്ടായിരുന്നു. കൂടാതെ അയിത്തതിന് എതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രമേയം പാസാക്കിയ അഖില ഭാരതീയ പ്രതിനിധി സഭയുടെ വേദിക്ക് അംബേദ്കറുടെ പേര് നല്‍കുകയും ചെയ്തു. ഇതെല്ലാം ദളിതരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു.
അതേസമയം, ജാതി സംവരണത്തെ കുറിച്ചുള്ള ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിലപാടുകളെ കുറിച്ച് വിശദീകരിക്കാനായിരുന്നു മോദി രണ്ടു തവണ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ദു മില്‍സില്‍ അംബേദ്കര്‍ അന്താരാഷ്ട്ര സ്മാരകത്തിനും ഈ ആഴ്ചയാദ്യം ദല്‍ഹിയിലെ 26 ആലിപ്പൂര്‍ റോഡില്‍ അംബേദ്കര്‍ ദേശീയ സ്മാരകത്തിനും തറക്കല്ലിട്ട ചടങ്ങിലാണ് മോദി സംവരണ വിഷയത്തെ കുറിച്ച് സംസാരിച്ചത്.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ദളിത് ഭൂരിപക്ഷ പാര്‍ട്ടിയായ ബി എസ് പിക്ക് മറ്റുപാര്‍ട്ടികളേക്കാള്‍ വിജയ സാധ്യത കല്‍പ്പിക്കുന്നുണ്ട് എന്നതിനാല്‍ ബിജെപിയുടെ ഈ തന്ത്രത്തില്‍ ഒരു രാഷ്ട്രീയ പ്രയോഗികതയുമുണ്ട്. വരുംദിനങ്ങളില്‍ ബിജെപി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും അംബേദ്കറിനെയായിരിക്കും.