UPDATES

ബ്ലോഗ്

ചങ്ങലപൊട്ടിച്ച് മദിച്ചുപായുന്ന ആനപ്രേമികളോട് ഇത് ഉത്സവകാലം മാത്രമല്ലെന്നും, ഉഷ്ണകാലം കൂടിയാണെന്നും ആരാണ് പറയുക?

ആനകള്‍ വിരണ്ടോടുന്നതും ആളുകളെ ആക്രമിക്കുന്നതുമൊക്കെ അവരെ സംബന്ധിച്ച് ‘ആനകളുടെ കുറുമ്പ്’ മാത്രമാണ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അന്തരീക്ഷത്തിലെ ആര്‍ദ്രത കുറയുന്നത് സൂര്യാഘാത സാധ്യത കൂട്ടുമെന്നും വെയിലത്ത് പണിയെടുക്കുന്നവരും വെയില്‍ കൊള്ളാന്‍ ഇടയുള്ളവരും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളംകുടിക്കണമെന്നും വിശ്രമിക്കണമെന്നും അറിയിപ്പുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ സമിതി നിര്‍ദ്ദേശിച്ചു. ചുരുക്കത്തില്‍ കേരളം കൂടുതല്‍ പൊള്ളുകയാണ്. തിളച്ചുമറിഞ്ഞുവരുന്ന ഈ ഉഷ്ണകാലത്താണ് പതിവുപോലെ കേരളത്തിലെ ഉത്സവങ്ങളും പൂരങ്ങളും നടക്കുന്നത്. ഉത്സവങ്ങള്‍ കൊഴുപ്പിക്കാന്‍ മത്സരാവേശത്തോടെ ആനകളെ അണിനിരത്താനുള്ള നെട്ടോട്ടത്തിലാണ് ആഘോഷക്കമ്മിറ്റികളും ആനപ്രേമികളും. നാട്ടാന പരിപാലനത്തിന്റെ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് ആനയുടമകളും ഏജന്റുമാരും.

തീഷ്ണമായിക്കൊണ്ടിരിക്കുന്ന ഈ ഉഷ്ണകാലത്തും ആനകള്‍ക്ക് നേരിടേണ്ടത് കൊടിയ പീഡനങ്ങളാണ്. ആനയിടയുന്നതും ആളുകള്‍ മരിക്കുന്നതും പുതിയ വാര്‍ത്തയല്ലാത്ത കേരളത്തില്‍, ആനകളോടുള്ള ക്രൂരതകളും പീഡനങ്ങളും ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ വിശുദ്ധവല്‍ക്കരിക്കപ്പെട്ട നാട്ടില്‍, സഹ്യപുത്രന്മാരുടെ നിലവിളി ആരാണ് കേള്‍ക്കുക? ചങ്ങലപൊട്ടിച്ച് മദിച്ചുപായുന്ന ആനപ്രേമികളോട് ഇത് ഉത്സവകാലം മാത്രമല്ലെന്നും, ഉഷ്ണകാലം കൂടിയാണെന്നും ആരാണ് പറയുക? വേനല്‍ ചൂട് അധികമാകുന്ന പ്രത്യേക സാഹചര്യത്തില്‍ പകല്‍ സമയത്തെങ്കിലും ആനകളെ എഴുന്നള്ളിക്കുന്നത് നിരുപാധികം നിരോധിക്കാന്‍ ഏത് ഭരണകൂടമാണ് തയ്യാറാകുക?

ആനയെക്കുറിച്ച് ആത്യന്തികമായി പറയേണ്ടത് അതൊരു വന്യമൃഗമാണ് എന്നതാണ്. വളര്‍ത്തുമൃഗങ്ങങ്ങളെപ്പോലെ മനുഷ്യന് ഇണക്കി വളര്‍ത്താന്‍ കഴിയുന്ന ജീവിയല്ല ആന. കഠിനമായ പീഡനങ്ങള്‍ക്കൊണ്ടും ഭയപ്പാടുകള്‍ നല്‍കിയും മനുഷ്യന്‍ ഓരോ നിമിഷവും മെരുക്കിനിര്‍ത്തുന്ന ആനയുടെ സ്വഭാവം ഏതൊരു കാട്ടുമൃഗത്തെപ്പോലെയും പ്രവചനാതീതമാണ്. ആനകള്‍ നിറഞ്ഞ ഉത്സവപ്പറമ്പുകള്‍ സ്‌ഫോടനാത്മകമാണ്. കേരളത്തിന്റെ ഉത്സവാഘോഷങ്ങളുടെ നാള്‍വഴികളില്‍ ദുരന്തങ്ങളുടെ അനേകം പൊള്ളുന്ന ചിത്രങ്ങളുണ്ട്.

‘നാട്ടാന പരിപാലന ചട്ടങ്ങള്‍’ എന്ന പേരില്‍ രൂപീകരിക്കപ്പെട്ട നിയമത്തിന്റെ നിയന്ത്രണങ്ങള്‍പോലും ആനയെ എങ്ങനെ പരമാവധി ലളിതമായി പീഡിപ്പിക്കാം എന്ന് മാത്രമാണ്. അതുപോലും പൂര്‍ണ്ണമായി പാലിക്കാനോ പരിശോധിക്കാനോ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആനകളെ ഉത്സവാഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാതെ ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. അതാകട്ടെ ‘മതവിരുദ്ധമായതും മതവികാരത്തെ വൃണപ്പെടുത്തുന്നതുമായ’ ഒന്നായി പ്രതിരോധിക്കപ്പെടുന്നു. ചുരുക്കത്തില്‍ മരണംവരെ പീഡനങ്ങള്‍ സഹിക്കുക എന്നതാണ് നമ്മുടെ അവശേഷിക്കുന്ന നാട്ടാനകളുടെ ‘വിധി’!


ആനക്കച്ചടവത്തിന്റെ വലിയൊരു കമ്പോളമാണ് കേരളം. കാട്ടാനകളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ടെകിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നുണ്ട്. ആനകളെ ലോറികളില്‍ കൊണ്ടുപോകാനുള്ള സൗകര്യം വന്നതോടെ ജില്ലകളില്‍ നിന്നും ജില്ലകളിലേക്ക് സഞ്ചരിച്ച് വിശ്രമമില്ലാതെ പണിയെടുക്കേണ്ട അവസ്ഥകൂടി വന്നു. പകല്‍ 11നും 3.30നും ഇടയിലുള്ള സമയം ആനയെ എഴുന്നള്ളിക്കാന്‍പാടില്ല എന്നാണ് നിയമം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇടങ്ങളില്‍ പന്തല്‍ കെട്ടി തണലൊരുക്കിയും, ഇടയ്ക്ക് കുടിവെള്ളം നല്‍കിയും 11നും 3.30നും ഇടയില്‍ എഴുന്നള്ളിക്കാന്‍ കളക്ടര്‍ക്ക് പ്രത്യേക അനുവാദം നല്‍കാമെന്നുണ്ട്. ഇങ്ങനെ പഴുതുകള്‍ കൊണ്ട് പലരീതിയില്‍ ഓരോ നിയമവും റദ്ദ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് ദുഃഖകരമായ സത്യം. അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.

ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായ എഴുന്നള്ളിപ്പിന് ഒരേ ആനയെ ഉപയോഗിക്കരുത് എന്നാണ് നിയമത്തില്‍ പറയുന്നത്. അല്ലെങ്കില്‍ പരമാവധി ഒരുദിവസം രണ്ട് പ്രാവശ്യമായി നാലുമണിക്കൂര്‍വീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്നും പറയുന്നു. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കരുതെന്നും നിലവില്‍ ആനകളെ ഉപയോഗിക്കുന്ന ഉത്സവങ്ങള്‍ക്ക് ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇങ്ങനെ ആനകളെ പീഡിപ്പിക്കുന്നതിന്റെ ‘വീര്യം’ കുറയ്ക്കാന്‍ ചട്ടങ്ങള്‍ അനവധിയുണ്ട്.

ആനകളുടേയും ആളുകളുടേയും സുരക്ഷിതത്വത്തിനുവേണ്ടി ആനപരിപാലന ചട്ടങ്ങളില്‍ പറയുന്നത് പാലിക്കപ്പെടുകയോ ക്രിയാത്മകമായി പരിശോധിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നത് പരസ്യമായ കാര്യമാണ്. ആനകള്‍ നില്‍ക്കുന്നതിന് ചുരുങ്ങിയത് മൂന്നുമീറ്റര്‍ അകലെമാത്രമേ ആളുകള്‍ നില്ക്കാന്‍ പാടുള്ളൂ എന്നതും ആനകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വെള്ളവും ഭക്ഷണവും കൊടുക്കണമെന്നും വെയിലത്ത് നില്‍ക്കേണ്ടി വരുന്ന ആനകളെ നനച്ചുകൊടുക്കണമെന്നതുംപോലെയുള്ള പ്രാഥമിക നിര്‍ദ്ദേശങ്ങള്‍പോലും കേരളത്തിലെ എത്ര ഉത്സവങ്ങളില്‍ പാലിക്കപ്പെടുന്നുണ്ട്?

സിനിമാതാരങ്ങള്‍ക്ക് എന്നതുപോലെ യൂണിറ്റ് അടിസ്ഥാനത്തില്‍ ഫാന്‍സ് ക്ലബ്ബുളുണ്ട് കേരളത്തിലെ ആനകള്‍ക്ക്. തങ്ങളുടെ പ്രിയപ്പെട്ട ആനകള്‍ എത്തിച്ചേരുന്ന ഉത്സവപ്പറമ്പുകളില്‍ കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളും ഗംഭീരമായ സ്വീകരണങ്ങളുമാണ് ഇവര്‍ ഒരുക്കുന്നത്. താടയ്ക്ക് കുത്തിയും തട്ടിപൊക്കിയും അവ തലപൊക്കിപ്പിടിച്ച് നില്‍ക്കേണ്ടിവരുന്നത് ക്യാമറകളില്‍ പകര്‍ത്തി ഊറ്റംകൊള്ളുന്ന ഇവര്‍ ആനപ്രേമികളെന്നാണ് അറിയപ്പെടുന്നത്. ആനകള്‍ വിരണ്ടോടുന്നതും ആളുകളെ ആക്രമിക്കുന്നതുമൊക്കെ അവരെ സംബന്ധിച്ച് ‘ആനകളുടെ കുറുമ്പ്’ മാത്രമാണ്. രണ്ടിലധികം ആനകളുള്ളിടത്ത് ഏതെങ്കിലും ആനയിടഞ്ഞാല്‍ ഇടഞ്ഞ ആനയ്ക്ക് പ്രധാന തിടമ്പ് കൊടുക്കാഞ്ഞതിന്റെ ‘പിണക്കമാണ്’ എന്നൊക്കെയുള്ള കുയുക്തികളാണ് ഇത്തരം ആനപ്രേമി സംഘങ്ങള്‍ പടച്ചുവിടുന്നത്. ആനകള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സിനിമാനടന്മാരെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ ഫാന്‍സ് നടത്തുന്ന അതേതരം സംഘടിത അക്രമണമാണ് വിമര്‍ശകര്‍ക്ക് നേരെ ഇക്കൂട്ടറില്‍ നിന്നുണ്ടാവുക.

Read: കശ്മീര്‍: സഞ്ചാരികളെ ഭയപ്പെടുത്തുന്ന ‘ഭൂമിയിലെ സ്വര്‍ഗ്ഗം’

കരയിലെ ഏറ്റവും വലിയ ഒരു ജീവി തനിക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത ചുറ്റുപാടുകളോട് മല്ലടിച്ച് മനുഷ്യന്റെ ‘സാംസ്‌കാരിക ഭ്രാന്തിന്റെ’ ഇരകളായി ബധിരകര്‍ണ്ണങ്ങള്‍ക്ക് മുന്നില്‍ നീതി തേടുകയാണ്. ചൂടിനോട് സദാ പൊരുതുന്ന വലിയ കറുത്ത ശരീരമുള്ള ആനയുടെ പാദങ്ങളില്‍ മാത്രമാണ് വിയര്‍പ്പുഗ്രന്ഥികള്‍ ഉള്ളത്. ആന,കാടുകളില്‍ ജീവിക്കുന്നത് ജലാശയങ്ങളോട് ചേര്‍ന്നുള്ള ഭാഗത്താണ്. മണ്ണും ചെളിയും ശരീരമാകെ വാരിപ്പുതച്ച നിലയില്ലാതെ കാട്ടാനകളെ കണ്ടെത്താന്‍ കഴിയില്ല. മരത്തണലുകളിലും ചതുപ്പ് നിലങ്ങളിലുമല്ലാതെ അത് ഏറെനേരം നില്‍ക്കാറില്ല. പാവം നാട്ടാനകളെ നോക്കൂ, കരിവീരപ്പട്ടങ്ങള്‍ ചാര്‍ത്തപ്പെട്ട അവയെ തൊണ്ടുരച്ച് കഴുകി കുട്ടപ്പന്മാരാക്കിയാണ് പൊരിവെയിലത്ത് കുടമാറ്റത്തിനും കൂത്തിനും അണിനിരത്തുന്നത്. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് ഇരുന്നൂറ് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടുന്ന ആനകളാണ് മണിക്കൂറുകളോളം ഉത്സവപ്പറമ്പുകളില്‍ വെയിലുകായുന്നതും നിന്നും നടന്നും തളരുന്നതും.

പാട്ടകൊട്ടിയും ചെറിയ പടക്കംപൊട്ടിച്ചുമാണ് കാട്ടാനകളെ തുരത്തുന്നതെങ്കില്‍, കാതടപ്പിക്കുന്ന ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും ആനപ്രേമികള്‍ അവതരിപ്പിക്കുന്ന പ്രത്യേകതരം കൂക്കിവിളികള്‍ക്കും ഭൂമികുലുക്കുന്ന വെടിക്കെട്ടുകള്‍ക്കും ഇടയിലാണ് നാട്ടാനകളുടെ ഉത്സവക്കാലം! സ്വന്തം ദേഹത്തില്‍ ഒരു കാക്കപോലും വന്നിരിക്കാന്‍ അനുവദിക്കാത്ത പ്രകൃതമാണ് കാട്ടാനയ്‌ക്കെങ്കില്‍, നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും പിടിച്ച് നാലും അഞ്ചും ആളുകള്‍ കയറുന്നതും ചേര്‍ത്ത് ഏതാണ്ട് ആയിരംകിലോ ഭാരവും ചുമന്നാണ് നാട്ടാനകളുടെ വേഷംകെട്ടലുകള്‍. തീക്കൊള്ളി കണ്ടാല്‍ കാട്ടാന ഓടിമറയുമെങ്കില്‍ കത്തിജ്വലിക്കുന്ന തീവെട്ടികള്‍കൊണ്ടാണ് നാട്ടാനയെ ‘എഴുന്നള്ളിക്കുന്നത്’! പുല്ലും മരത്തൊലിയുമൊക്കെയാണ് കാട്ടാനകളുടെ ഭക്ഷണമെങ്കില്‍ പനമ്പട്ടയും തെങ്ങോലയും പോലെയുള്ള അസ്വാഭാവിക ഭക്ഷണങ്ങള്‍ കഴിച്ച് എരണ്ടകെട്ട് പോലെയുള്ള ദഹനസ്തംഭനരോഗങ്ങളില്‍ നരകിക്കുകയാണ് നാട്ടാനകളുടെ ജീവിതം. അങ്ങനെ ഓരോ രീതിയിലും നാടിന്റെ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു കാട്ടുമൃഗമാണ് ഓരോ ആനയും!

ഒരു സാധുമൃഗത്തിന് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ളതെല്ലാം മനുഷ്യന്‍ ആനയോട് ചെയ്യുന്നു. വേദങ്ങളിലോ പുരാണങ്ങളിലോ ഇല്ലാത്ത ആചാരമാണ് ആനയെഴുന്നള്ളത്ത്. സാധാരണ ജനക്കൂട്ടങ്ങളിലും നിന്നും ഉയര്‍ന്ന് ആരെയും തൊട്ടും തീണ്ടാതെയും കയറിയിരിക്കാന്‍ ബ്രാഹ്മണ പൗരോഹിത്യങ്ങള്‍ കൊണ്ടുവന്നതാകണം ഈ ആചാരം. എണ്ണമറ്റ ‘പീഡനാഘോഷങ്ങളെ’ക്കൊണ്ട് പൊറുതിമുട്ടി ആന ഭയന്നോടുകയോ ഇടയുകയോ കലാപകാരിയോ ആകുന്നതിലല്ല പലപ്പോഴും പ്രാണവേദനകളെല്ലാം സഹിച്ച് മെരുങ്ങിനില്‍ക്കുന്നതില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ!

വീണ്ടും ആ ചോദ്യം ഉറക്കെ ചോദിക്കുകയാണ്, കടുക്കുന്ന ഈ വേനല്‍ച്ചൂടിലെങ്കിലും ആ മിണ്ടാപ്രാണികളുടെ നിലവിളി ആരെങ്കിലും കേള്‍ക്കുമോ?

Explainer: തീവ്രദേശീയതയുടെ രാഷ്ട്രീയം ലോകത്തിലെ ഏറ്റവും സമാധാനമുള്ള ഒരു രാജ്യത്തെ രക്തക്കളമാക്കുമ്പോൾ: എന്താണ് ന്യൂ സീലാൻഡിൽ നടക്കുന്നത്?

 

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍