UPDATES

ബ്ലോഗ്

മാനനഷ്ടക്കേസും മാധ്യമങ്ങളുടെ മാനവും, പിന്നെ നിര്‍വ്യാജം ഖേദിച്ചുകൊണ്ടേ ഇരിക്കുന്ന പത്രാധിപരും

സാന്റിയാഗോ മാര്‍ട്ടിന്‍ മനോരമയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ അത് ആദ്യം റിപ്പോര്‍ട്ട് ചെയ്യേണ്ട പത്രം മനോരമയാണ്

മനോരമ പത്രം മെയ് പത്തൊമ്പതിനു പ്രസിദ്ധപ്പെടുത്തിയ ആ വാര്‍ത്ത വായനക്കാരെ കുറച്ചൊന്ന് അമ്പരപ്പിച്ചിരിക്കണം. സാന്റിയാഗോ മാര്‍ട്ടിന്‍-മലയാള മനോരമ കേസുകള്‍ ഒത്തുതീര്‍പ്പാകുന്നു എന്ന രണ്ടു കോളം തലക്കെട്ടിലുള്ള വാര്‍ത്തയില്‍, പത്രവും ലോട്ടറി വില്പനക്കാരനായ സാന്റിയോഗ മാര്‍ട്ടിനും തമ്മിലുള്ള കേസുകളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. വായനക്കാര്‍ക്ക് സാന്റിയാഗോ മാര്‍ട്ടിനെയും മനോരമയെയും അറിയാം. പക്ഷേ, ഇവര്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കവും കേസുമുള്ള കാര്യം നമ്മളാരും അറിഞ്ഞിട്ടേ ഇല്ല. അറിയണമെങ്കില്‍ അത് ഏതെങ്കിലും മാധ്യമത്തില്‍ വാര്‍ത്തയായി വന്നാലല്ലേ പറ്റൂ. ഇല്ല,വാര്‍ത്ത വന്നിട്ടില്ല.

സാന്റിയാഗോ മാര്‍ട്ടിന്‍ മനോരമയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ അത് ആദ്യം റിപ്പോര്‍ട്ട് ചെയ്യേണ്ട പത്രം മനോരമയാണ്. മറ്റു പത്രങ്ങള്‍ക്കും അതു ചെയ്യാം. പക്ഷേ, ചെയ്യാറില്ല. അതൊരു കരാറാണ്. പണ്ടേ ഉള്ള ഏര്‍പ്പാട്. തങ്ങള്‍ക്കെതിരെ വരുന്ന മാനനഷ്ടക്കേസ് റിപ്പോര്‍ട്ടുകള്‍ ആരും വാര്‍ത്തയാക്കേണ്ട എന്ന ധാരണ മാധ്യമങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നു. ദേശാഭിമാനിയും മറ്റു പാര്‍ട്ടി പത്രങ്ങളും, കേസില്‍ രാഷ്ട്രീയതാല്പര്യം ഉണ്ടെങ്കില്‍ കേസ് വാര്‍ത്തയാക്കിയെന്നു വരാം. ഇല്ലെങ്കില്‍ വാര്‍ത്തയില്ല. കേസ് വിധിയായാലോ? മാധ്യമങ്ങളെ ശിക്ഷിക്കുകയാണ് കോടതി ചെയ്തതെങ്കില്‍ ആ വാര്‍ത്ത ആ മാധ്യമത്തില്‍ വരില്ല. പത്രാധിപര്‍ നിരപരാധി; കേസ് വിട്ടു എന്നാണ് വാര്‍ത്തയെങ്കില്‍ അതു ചിലപ്പോള്‍ വലിയ വാര്‍ത്തയായെന്നു വരും. കേസ് ശിക്ഷിച്ചാലും ശരി വിട്ടയച്ചാലും ശരി, മറ്റു പത്രങ്ങളൊന്നും വാര്‍ത്ത പ്രസിദ്ധീകരിക്കില്ല. എന്തിനു നമ്മള്‍ പൊല്ലാപ്പ് വിളിച്ചുവരുത്തണം-അവരെപ്പറ്റി നമ്മള്‍ വാര്‍ത്ത കൊടുത്താന്‍ നാളെ അവര്‍ നമ്മളെപ്പറ്റി കൊടുക്കില്ലേ, അതൊഴിവാക്കുകയാണ് ഭംഗി!

മനോരമ-സാന്റിയാഗോ മാര്‍ട്ടിന്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെന്ന വാര്‍ത്ത മനോരമ സാമാന്യം വാര്‍ത്താപ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തും വരെ ഇതു സംബന്ധിച്ച് ഒരു വാര്‍ത്തയും ആരും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. കേരളത്തിലെ പത്രങ്ങളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. കാരണം, കേസുകള്‍ എല്ലാം നടന്നത് സിക്കിം, നാഗാലാന്റ് കോടതികളിലാണ്. ഇവിടെ നിന്ന് ഒരു പത്രപ്രവര്‍ത്തകനും ഈ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അവിടെ പോകാന്‍ കഴിയുകയില്ല. വിവരം ലഭിക്കുന്ന ഏകപത്രം മനോരമയാവും. അവര്‍ ഒരു വാര്‍ത്തയും കൊടുത്തില്ല. മാര്‍ട്ടിന്റെ കേസ് കോടതിച്ചെലവു സഹിതം തള്ളിയിരുന്നുവെങ്കില്‍ യമണ്ടന്‍ വാര്‍ത്ത ആ പത്രത്തില്‍ വരുമായിരുന്നു. മനോരമ ഇപ്പോഴും കോടതിനടപടിയുടെ ശരിയായ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയതു വാര്‍ത്തയല്ല, മാര്‍ട്ടിനുമായുള്ള ഒത്തുതീര്‍പ്പിലെ ഒരു വ്യവസ്ഥ മാത്രമാണ്. മാര്‍ട്ടിന്റെ അംഗീകാരത്തോടെ വന്ന കുറിപ്പ്. അതിനെ വാര്‍ത്തയെന്നു വിളിക്കാന്‍ പാടില്ല.

മെയ് 19ന് പ്രസിദ്ധീകരിച്ച ഈ കുറിപ്പില്‍ കോടതി നിര്‍ദ്ദേശം വളരെ അവ്യക്തമായാണ് ഈ വാര്‍ത്തയില്‍ പരമാര്‍ശിച്ചിട്ടുള്ളത്. ആകമാനം സൂക്ഷ്മമായി വായിച്ചാലും ഒന്നും മനസ്സിലാവില്ല. നിരപരാധിയും നിഷ്‌കളങ്കനുമായ സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി ബിസിനസ്സുകാരനെ മനോരമ പ്രസിദ്ധീകരണങ്ങള്‍ ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരന്‍ എന്നും മറ്റും വിളിച്ചുകളഞ്ഞു. മഹാപാപമായിപ്പോയി. മാനേജ്‌മെന്റ് അതെല്ലാം പിന്‍വലിച്ചിരിക്കുന്നു. ആ മാന്യന് മാനനഷ്ടമുണ്ടാക്കുക എന്ന ഉദ്ദേശ്യമേ പത്രത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയൊക്കെ സംഭവിച്ചുപോയതില്‍ മനോരമയ്ക്കു ഖേദമുണ്ട്. വെറും ഖേദമല്ല, നിര്‍വ്യാജമായ ഖേദം തന്നെ. പണ്ട് വി.കെ.എന്‍ എഴുതിയതു പോലെ-എത്രയോ  ദിവസമായി മാസമായി വര്‍ഷമായി നിര്‍വ്യാജം ഖേദിച്ചുകൊണ്ടേ ഇരിക്കുന്ന കക്ഷിയാണ് പത്രാധിപര്‍!

സാധാരണ ആരും നല്‍കാത്ത മറ്റൊരു ഉറപ്പും മനോരമ നല്‍കുന്നുണ്ട്- ‘സാന്റിയാഗോ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കേണ്ടിവന്നാല്‍ അവ പത്രധര്‍മ്മത്തോടും ധാര്‍മികമൂല്യങ്ങളോടും നീതിപുലര്‍ത്തിത്തന്നെയാവുമെന്നും മാധ്യസ്ഥ ചര്‍ച്ചകളില്‍ മനോരമ വ്യക്തമാക്കി’ എന്ന വാചകത്തിന്റെ കൃത്യം അര്‍ത്ഥം അതെഴുതിയവര്‍ക്കേ അറിയൂ…… നീതിപുലര്‍ത്തിത്തന്നെയാവും എന്നതിനു  നേരത്തെ എഴുതിയതും ഇനി എഴുതുന്നതും എല്ലാം നീതിപുലര്‍ത്തിത്തന്നെ എന്ന അര്‍ത്ഥം വായിക്കാം. അതു സാന്റിയാഗോ മാര്‍ട്ടിന്റെ പ്രശ്‌നം, നമ്മെ ബാധിക്കില്ല.

ഈ വാര്‍ത്ത ശരിക്കൊന്ന് ആഘോഷിക്കാന്‍ ദേശാഭിമാനിക്കേ മനസുണ്ടായുള്ളൂ. മെയ് 20ന് ദേശാഭിമാനി ഒന്നാം പേജില്‍ ഏഴു കോളം ഹെഡ്ഡിങ് വാര്‍ത്തയും ഉള്‍പേജില്‍ ഒരു അഞ്ചുകോളം, ഒരു രണ്ടു കോളം വാര്‍ത്തയും ഇതിനായി നീക്കിവെച്ചു. സ്വാഭാവികമായും മനോരമയക്ക് എതിരായ ധാര്‍മികരോഷം ഈ വാര്‍ത്തകളിലെല്ലാം നുരച്ചുപൊങ്ങുന്നുണ്ട്. മാര്‍ട്ടിന്‍-ദേശാഭിമാനി ബന്ധം സംബന്ധിച്ച പഴയ കഥകള്‍ വായനക്കാര്‍ക്ക് നന്നായി അറിയുന്നതാണല്ലോ. അതിലെല്ലാം ഒന്നാം പ്രതി ദേശാഭിമാനിയും സി.പി.എം പാര്‍ട്ടിയും ആയിരുന്നു എന്നും അറിയാത്തവരില്ല. മനോരമ മാപ്പിരന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം ഒരു അമര്‍ഷം ദേശാഭിമാനി എടുത്തുകാട്ടുന്നുണ്ട്. മാര്‍ട്ടിനെതിരായ പ്രയോഗങ്ങള്‍ പിന്‍വലിച്ച സ്ഥിതിക്ക് അക്കാലത്തെ സി.പി.എം വിരുദ്ധവാര്‍ത്തകളും പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് അപേക്ഷിക്കാന്‍ മനോരമയ്ക്ക് ബാധ്യതയില്ലേ എന്നാണ് ദേശാഭിമാനി ചോദിച്ചത്. മാര്‍ട്ടിന്‍ കൊടുത്തതു പോലെ മനോരമക്കെതിരെ ദേശാഭിമാനി കേസ് കൊടുത്തുകാണില്ല. എന്നാലും, മാപ്പ് ദേശാഭിമാനിയോടും പറയായിരുന്നില്ലേ? ഉത്തരം മനോരമ പറയട്ടെ.

പഴയ കഥകള്‍ അറിയുന്നവരുടെ നാവില്‍ മറ്റൊരു ചോദ്യം തങ്ങിനില്‍ക്കുന്നുണ്ട്്. അന്ന് സാന്റിയാഗോ മാര്‍ട്ടിനെതിരെയും ദേശാഭിമാനി തലവന്മാര്‍ക്ക് എതിരെയും ആഞ്ഞടിച്ച പത്രം മാതൃഭൂമിയായിരുന്നു. ദേശാഭിമാനിയും മാര്‍ട്ടിനുമായുള്ള ഇടപാട് റദ്ദാക്കിയതുതന്നെ മാതൃഭൂമിയുടെ വാര്‍ത്താപരമ്പരകളെത്തുടര്‍ന്നാണ്. മനോരമ പിന്നീടേ രംഗത്തു വന്നിരുന്നുള്ളൂ. എന്തേ മാതൃഭൂമിക്കെതിരെ കേസൊന്നുമില്ലേ? മാര്‍ട്ടിന്നും ദേശാഭിമാനി ജന. മാനേജര്‍ ഇ.പി ജയരാജന്നും മാനഹാനിയൊന്നും ഉണ്ടായില്ലേ. ‘എടോ’ ഗോപാലകൃഷ്ണന്‍ മാതൃഭൂമി എഡിറ്ററും എം.പി വീരേന്ദ്രകുമാര്‍ സി.പി.എമ്മിന്റെ ശത്രുപക്ഷത്തും ആയിരുന്ന കാലത്തെ കഥയാണ്. കാലം മാറി. ഇനിയിത് എടുത്തു പുറത്തിടാനാവില്ല. പത്രധര്‍മം വേറെ രാഷ്ട്രീയം വേറെ!

മാധ്യമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സത്യം പറയേണ്ട പോലെ പറയില്ല എന്ന കാര്യത്തില്‍ ബൂര്‍ഷ്വാപത്രവും തൊഴിലാളിവര്‍ഗ പത്രവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. 11.1.2011 ന് ദേശാഭിമാനി പത്രത്തില്‍ ചതുരപ്പെട്ടിയില്‍ വന്ന കുറിപ്പ് നോക്കൂ.

(അറിയിപ്പ്-2005 ജുലൈ 15,16,17,18,19,20,22,24,25,28,29,30, ആഗസ്ത് 7,8,9,10,11,12,13,14,17 എന്നീ തിയ്യതികളില്‍ ദേശാഭിമാനി ദിനപത്രത്തില്‍ മലയാള മനോരമയെ സംബന്ധിച്ച് വന്ന വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നു-പത്രാധിപര്‍)

*പാഠഭേദം മാസികയുടെ 2019 ജൂണ്‍ ലക്കത്തില്‍ എഴുതിയത്‌

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

എന്‍ പി രാജേന്ദ്രന്‍

എന്‍ പി രാജേന്ദ്രന്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍, കോളമിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍