UPDATES

ബ്ലോഗ്

‘റൊമ്പ പ്രമാദം തന്നെ സാമീ, ഭരണഘടനാ ചുമതലയിലിരുന്ന് ഭരണഘടനാ വിരുദ്ധത പറയുമ്പോൾ ഞാനൊന്നും പറയുന്നില്ലേ എന്ന് ഇടയ്ക്കിടെ ചേർക്കണം’

ഒരു ബ്രാഹ്മണ പാചകക്കാരന്റെ മകന്‍ നോണ്‍ക്രീമിലെയര്‍ സോണില്‍ പെട്ടാലും സംവരണം ലഭിക്കില്ല. അതേ സമയം പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു തടിച്ചക്കച്ചവടക്കാരന്റെ മകന് നോണ്‍ക്രീമിലേയര്‍ സോണില്‍ ആയാലും സംവരണം ലഭിക്കും.

കെ.എ ഷാജി

കെ.എ ഷാജി

സാമൂഹിക നീതിയിലധിഷ്ടിതമായി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത നിലവിലുള്ള സംവരണത്തെയെതിർത്ത് ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് കേരളത്തിലെ തമിഴ് ബ്രാഹ്മണർകളുടെ സമ്മേളനത്തിൽ നടത്തിയ പ്രസംഗം. റൊമ്പ പ്രമാദം തന്നെ സാമീ. ഭരണഘടനാപരമായ ചുമതലയിലിരുന്ന് ഭരണഘടനാ വിരുദ്ധത പറയുമ്പോൾ ഞാനൊന്നും പറയുന്നില്ലേ എന്ന ഡിസ്ക്ലയിമർ ഇടയ്ക്കിടെ ചേർക്കണം:

പൂര്‍വ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത്. അവര്‍ക്ക് ചില പ്രത്യേകതകളുണ്ട്. വൃത്തിയുള്ള ശീലങ്ങള്‍, ഉയര്‍ന്ന ചിന്താശേഷി, മികച്ച സ്വഭാവഗുണം, മിക്കവാറും സസ്യാഹാരികള്‍, കര്‍ണാടക സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍. ഇങ്ങനെ എല്ലാ ഗുണങ്ങളും ഒന്നായി ചേര്‍ന്നതാണ് ഒരു ബ്രാഹ്മണന്‍. കേരളത്തില്‍ തമിഴ് ബ്രാഹ്മണര്‍ കേന്ദ്രീകരിച്ചിരിക്കുന്നത് നമുക്ക് കാണാം. അത് മുഖ്യമായും തിരുവനന്തപുരത്തും പാലക്കാടുമാണ്. തിരുവനന്തപുരത്തെ ബ്രാഹ്മണര്‍ തിരുനെല്‍വേലിയില്‍ നിന്നും പാലക്കാട്ടെ ബ്രാഹ്മണര്‍ തഞ്ചാവൂരുനിന്നും വന്നവരാണെന്ന് കരുതപ്പെടുന്നു.

കേരളത്തില്‍ സംരക്ഷിക്കപ്പെടേണ്ടതായി എണ്ണമറ്റ അഗ്രഹാരങ്ങളുണ്ട്. സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള അഗ്രഹാരങ്ങള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. അഗ്രഹാരങ്ങള്‍ക്കിടയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കരുത്. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള തമിഴ് ബ്രാഹ്മണര്‍ക്ക് ആശയവിനിമയം നടത്താനും സംഘടിക്കാനും വേണ്ടിയാണ് ഈ സമ്മേളനം. നിലവില്‍ നിങ്ങളുടെ മുത്തശ്ശിമാരുടെ പാചകവിധികള്‍ പോസ്റ്റ് ചെയ്യാനായി ബ്രാഹ്മണരുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്. നമുക്ക് നഷ്ടമായെന്ന് കരുതുന്ന പല പാചകവിധികളും അതില്‍ നിന്ന് ലഭിക്കുന്നുണ്ട്. പാചകവിധികളില്‍ മാത്രമായി നമ്മുടെ താല്‍പര്യങ്ങള്‍ ചുരുക്കരുത്. തീര്‍ച്ചയായും ഒരു ബ്രാഹ്മണന്‍ ഭോജനപ്രിയനാണ്. നമുക്ക് പൊതുവായി താല്‍പര്യമുള്ള മറ്റെല്ലാ സംഗതികളും അതില്‍ പോസ്റ്റ് ചെയ്യണം. കരിമ്പുഴ രാമന്‍ (കേരള ബ്രാഹ്മണസഭാ പ്രസിഡന്റ്) പറഞ്ഞതുപോലെ സംവരണം സമുദായത്തേയോ ജാതിയേയോ മാത്രം അടിസ്ഥാനപ്പെടുത്തിയാണോ നടപ്പിലാക്കേണ്ടതെന്ന് ആലോചിക്കാന്‍ സമയമായി. ഭരണഘടനാപരമായ ഒരു പദവിയുള്ളതിനാല്‍ ഞാന്‍ അതിനേക്കുറിച്ച് പറയുന്നത് ഉചിതമാകില്ല എന്നതിനാല്‍ എന്റെ അഭിപ്രായം പറയുന്നേ ഇല്ല. പക്ഷെ, ഞാന്‍ നിങ്ങളുടെ താല്‍പര്യങ്ങളെ ഉദ്ദീപിക്കുക മാത്രമാണ് ചെയ്യുന്നത് അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തല്‍. ജാതീയപരമോ സമുദായികപരമോ ആയല്ലാതെ സംവരണം സാമ്പത്തികമായി മാത്രമായിരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനും നിങ്ങളുടെ വിഷയങ്ങളേക്കുറിച്ച് ശബ്ദിക്കാനും ഒരു പ്ലാറ്റ്‌ഫോമുണ്ട്.തീര്‍ച്ചയായും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു 10 ശതമാനം സംവരണമുണ്ട്.

ഒരു ബ്രാഹ്മണ പാചകക്കാരന്റെ മകന്‍ നോണ്‍ക്രീമിലെയര്‍ സോണില്‍ പെട്ടാലും സംവരണം ലഭിക്കില്ല. അതേ സമയം പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു തടിച്ചക്കച്ചവടക്കാരന്റെ മകന് നോണ്‍ക്രീമിലേയര്‍ സോണില്‍ ആയാലും സംവരണം ലഭിക്കും. ഞാന്‍ ഒരു അഭിപ്രായവും പറയുന്നേ ഇല്ല. (കൈയടി) നിങ്ങളാണ് ആലോചിച്ച് നിങ്ങളുടെ ആശയങ്ങള്‍ മുന്നോട്ട് വെയ്‌ക്കേണ്ടത്. രാമന്‍ പറഞ്ഞതുപോലെ കരയുന്ന കുട്ടിക്കേ പാലുളളൂ. നമ്മളെ മാറ്റി നിര്‍ത്താന്‍ നാം അനുവദിക്കരുത്. നമ്മള്‍ എപ്പോഴും മുഖ്യധാരയിലുണ്ടാകണം. ഒറ്റയ്ക്ക് നില്‍ക്കുന്നതിന് പകരം സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സമയമായി. ഇവിടെ, ഈ സമ്മേളനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ആദ്യമായാണ് എസ് വി ശേഖറിനെ കാണുന്നത്….. കൂടുതല്‍ വേദപാഠശാലകള്‍ വേണം. ചുരുങ്ങിക്കൊണ്ടിരിക്കുന്ന വേദപാഠശാലകളെ പ്രോത്സാഹിപ്പിക്കണം. സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെടണം. ബ്രാഹ്മണന്‍ ഒരിക്കലും വര്‍ഗീയവാദിയല്ല. അവന്‍ എപ്പോഴും പരവികാരം മാനിക്കുന്നവനാണ്. അവന്‍ അഹിംസാ വാദിയാണ്. അവന്‍ മനുഷ്യ സ്‌നേഹിയും ഏത് സ്തുത്യര്‍ഹ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവനുമാണ്. അങ്ങനത്തെ ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടത്. ഈ തമിഴ് ബ്രാഹ്ണ സമ്മേളനം അതിലേക്ക് ഒരു ചൂണ്ടിക്കാട്ടലാകും. ഞാന്‍ ഈ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. നന്ദി.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍