UPDATES

ബ്ലോഗ്

അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു ആടുജീവിതമാണ്; നഴ്‌സസ് ദിനം ആഘോഷിച്ചവര്‍ വായിക്കാന്‍ ഒരു നഴ്‌സിന്റെ കുറിപ്പ്

ഇവര്‍ക്കുമുണ്ട് ഇവരുടെ സാന്നിധ്യം ആഗ്രഹിക്കുന്ന കുടുംബവും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളും… ബഹുമാനിക്കണമെന്നില്ല… നിന്ദിക്കരുത്.. പരിഹസിക്കരുത്..

വീണ്ടും ഒരു നഴ്‌സസ് ഡേ കൂടി കടന്നുപോകുന്നു. പതിവുപോലെ കുറേ മാലാഖമാരുടെ വാഴ്ത്തുപാട്ടുകള്‍, നന്ദിപറച്ചിലുകള്‍, ലിനി സിസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍… നാളെ മുതല്‍ വീണ്ടും അരങ്ങൊഴിഞ്ഞു എല്ലാം പഴയപോലെ…

നേഴ്‌സ് എന്നാല്‍ നമ്മുക്ക് ഒന്നുകില്‍ കോമഡി ഷോകളിലെ ഇളക്കകാരിയോ, ചുറ്റികളിക്കാരിയോ… അല്ലെങ്കില്‍ ക്രൂര തള്ളയോ അതുമല്ലെങ്കില്‍ ശോകസിനിമകളിലെ ഡോക്ടറൊ എന്‍ജിനീയറോ ആകാന്‍ കഴിയാതെ, ദാരിദ്യം മൂത്ത കുടുംബത്തെ കരകേറ്റുന്ന ദുരന്തനായികയോ.. അതുമല്ലെങ്കില്‍ ഡോക്ടര്‍ക്ക് പിന്നില്‍ ഒരു ട്രേയും പിടിച്ചു നില്‍ക്കുന്ന നിര്‍വികാര മുഖങ്ങളാണ്. ശരിക്കും ആരാ ഈ നേഴ്‌സ്? അവര്‍ എന്താണ് അല്ലെങ്കില്‍ എന്തൊക്കെയാണ് ചെയുന്നത്? ആശുപത്രിമുറി വൃത്തികേടായി കിടന്നതിന് നഴ്‌സിനെ ശകാരിച്ച മന്ത്രി, ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഹെഡ് നഴ്സിനോട് പറഞ്ഞ മേലുദ്യോഗസ്ഥന്‍, ട്രെയിനി ആയ നഴ്സിനെ കട്ടിലില്‍ കിടത്തി ശിക്ഷ നടപ്പാക്കിയ ഡോക്ടര്‍… കേവലം 20000രൂപ മാസശമ്പളത്തിനു തെരുവില്‍ മക്കളെയും പിടിച്ചു സമരം ചെയുന്ന കാവല്‍മാലാഖമാര്‍.. മഹാരോഗം കേരളത്തില്‍ പറന്നിറങ്ങിയപ്പോഴും രക്തസാക്ഷിയായതു ഒരു പാവം നഴ്സ്… ഒരു പക്ഷെ ശകാരിച്ച, മതിപ്പു കുറവാണെന്നു പറഞ്ഞ മന്ത്രിക്കു തന്നെ 17ഇല്‍ പരം നഴ്‌സ് മാരെ ആദരിക്കേണ്ടിവന്നത് കാലം കാത്തുവച്ച കാവ്യനീതി ആവാം.. കഴിഞ്ഞ ഒരു വര്‍ഷമീ കേരളം കണ്ട കാഴ്ചകളാണിവ.. ഈ ദിനമെങ്കിലും ഈ പറഞ്ഞവയൊക്കെ ഓര്‍ക്കുന്നത് നന്നാവും… നമ്മളെ കാക്കുന്ന കാവല്‍ മാലാഖമാരെ നമ്മള്‍ എത്ര സംരക്ഷിച്ചു, നമ്മള്‍ എത്ര നന്ദിപറഞ്ഞു, വഴക്കിട്ടു, സിസ്റ്റര്‍ എന്നു വിളിച്ചു കൊണ്ട് എത്ര അശ്ലീല നോട്ടങ്ങളെറിഞ്ഞു, എത്ര കോമഡിഷോകളില്‍ പരിഹസിച്ചു ചിരിച്ചു… ഇന്ന് ഇന്നുമാത്രമെങ്കിലും ഒന്നു തിരിഞ്ഞുനോക്കാം.

കഫത്തിന്റെയും ഛര്‍ദിയുടെയും വിസര്‍ജ്യങ്ങളുടെയും ഗന്ധം നിറഞ്ഞ.. വേദനയുടെയും വിധിവിളയാട്ടങ്ങളുടെയും ആശുപത്രി അകത്തളങ്ങളില്‍ നിങ്ങള്‍ക്കൊക്കെ എത്ര നേരം ചിലവിടാന്‍കഴിയും? ഒരാള്‍ കാര്‍ക്കിച്ചു തുപ്പിയാല്‍ എന്തിന് നിങ്ങളുടെ പ്രിയപെട്ടവരുടെ വിസര്‍ജ്യങ്ങള്‍ പോലും അറപ്പോടെ കാണുന്നവരുടെ ലോകത്തില്‍ മണിക്കൂറുകളോളം ഇവക്കൊക്കെ നടുവില്‍ കഴിയുന്നവരാണ് ഞങ്ങള്‍..

ഈകഴിഞ്ഞ 2018ല്‍ ഒരു ചെറു വൈറസിനെ ഭയന്ന് കേരളമാകെ പരക്കംപാഞ്ഞു.. പലരും അമ്പലങ്ങളും പള്ളികളും പോലും ഉപേക്ഷിച്ചു. അങ്ങനെ പേരറിയാത്തതും അറിയുന്നതും കണ്ടത്തേണ്ടതുമായ കോടാനുകോടി സൂക്ഷ്മജീവികള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിച്ചു കൂട്ടുന്ന ഇ കൂട്ടര്‍ക്ക് എത്ര സംരക്ഷണവും സുരക്ഷിതത്വവും ഇവിടെയുണ്ട് എന്ന് അറിയുമോ? സിസ്റ്റര്‍ ലിനിയെ മാലാഖയായി വാഴ്ത്താന്‍ മത്സരിക്കുന്നവര്‍ ആദ്യം തിരിച്ചറിയേണ്ടത് അവര്‍ ഒരു പാവം സാധാരണ സ്ത്രീ ആയിരുന്നു എന്ന സത്യമാണ്. നിങ്ങളെയൊക്കെ പോലെ സ്വന്തം തൊഴിലിടത്തില്‍ എല്ലാവിധ സ്വപ്നങ്ങളോടും ജോലിചെയ്തിരുന്ന ഒരു സ്ത്രീ. ഒരു മഹാരോഗം വന്നപ്പോള്‍ മരണപെട്ടവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുണ്ടായിരുന്നു എന്നതാണ് ചിന്തിക്കേണ്ട വിഷയം. ഇനിയൊരു നിപയോ അതിലധികമോ വന്നാല്‍ ഇതുപോലുള്ള രക്തസാക്ഷികള്‍ ഉണ്ടാകില്ല എന്ന് ഉറപ്പാക്കാന്‍ കഴിയുമോ?.

ആകിലായിരിക്കാം.. എന്നാലും നിങ്ങള്‍ ഭയക്കണ്ട.. മാലാഖയാണെന്ന മന്ത്രം ഉരുവിട്ട്, സ്‌നേഹമാണ്, ത്യാഗമാണ് എന്നൊക്കെയുള്ള എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമലില്‍ ഏന്തി, വേദനകള്‍ക്കു മുകളില്‍ ഒരു പുഞ്ചിരി വാരി പൂശി പേടികൂടാതെ നിങ്ങളെ പരിചരിക്കാന്‍ കുറേ ഡോക്ടര്‍ ദൈവങ്ങളും നഴ്സ് മാലാഖമാരും ഉണ്ടാകും.

എന്നാലും എപ്പോഴും പുഞ്ചിരിക്കുന്ന, മധുരസ്വരം മാത്രം പൊഴിക്കുന്ന, വാര്‍ഡിലെ ഇസിജി മെഷീന്‍ പോലെയോ,തെര്‍മോമീറ്റര്‍ പോലെയോ നിര്‍ത്താതെ പണിയെടുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഈ മനുഷ്യജീവികള്‍, ഇരുണ്ട ഇടനാഴിയിലെ കുടുസുമുറികളില്‍ തിങ്ങിഞെരുങ്ങിയാണ് വിയര്‍പ്പും കഫവും പറ്റിയ യൂണിഫോമുകള്‍ മാറുന്നതെന്നും, മിക്ക ദിവസങ്ങളിലും ഒന്നു ടോയ്ലെറ്റില്‍ പോകാന്‍പോലും സമയംകിട്ടാതെ നിങ്ങള്‍ക്കൊക്കെ വേണ്ടി അലയുന്നവരാണെന്നും, ഒന്നിരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും വൃത്തിയുള്ള സഥലം ഇല്ലാത്തവരാണ് ഭൂരിഭാഗവും എന്നും അറിയുമോ. ഈ ഓട്ടപാച്ചിലിനിടയില്‍ വന്നുനിറയുന്ന ശകാരങ്ങള്‍, കുറ്റപ്പെടുത്തലുകള്‍ പുച്ഛം പരിഹാസം.. ഇതൊക്കെ സഹിച്ചാണ് ഓരോ നഴ്സ് ജീവിതവും നീങ്ങുന്നത്. ഡോക്ടര്‍ ശിക്ഷിക്കാനായി ട്രെയിനീ നഴ്‌സിനെ കട്ടിലില്‍ ധിക്കാരപൂര്‍വം കിടക്കാന്‍ ആക്രോശിച്ചപ്പോള്‍ ആ പെണ്‍കുട്ടി അനുസരിച്ചതെന്തിന് എന്നും അവിടെയുണ്ടായിരുന്ന അവളുടെ സുപീരിയേഴ്‌സ് എന്തുകൊണ്ട് തടഞ്ഞില്ല എന്നതും ആഴത്തില്‍ ചിന്തിച്ചാല്‍ അതിനുള്ള ഉത്തരവും കിട്ടും. നഴ്‌സിംഗ് പഠനം മുതല്‍ക്കേ പഠിപ്പിക്കുന്നത് അനുസരണയുടെ പാഠങ്ങളാണ്. അന്നുമുതല്‍ നല്ല ഒരു ആജ്ഞാനുവര്‍ത്തിയാകാനുള്ള പാകപ്പെടുത്തലുകള്‍ തുടങ്ങുകയായി. എല്ലാത്തിനും നിയന്ത്രണങ്ങള്‍.. ഒന്നു മുടിയഴിച്ചിട്ടാല്‍, ഒന്ന് കൊലുസിട്ടല്‍, ഒന്ന് കൈകെട്ടിനിന്നാല്‍, എന്തിന് ഒന്നിരുന്നാല്‍ വരെ ശകാരങ്ങളുടെ പെരുമഴയാണ്. ഇങ്ങനെ ചിട്ടപ്പെടുത്തിയവര്‍ പ്രതികരിക്കാത്തതില്‍ എന്ത് അത്ഭുതമാണുള്ളത്. അങ്ങനെ ആരെങ്കിലും പ്രതികരിച്ചാല്‍ ഒറ്റപെടുത്തലും പാരവെക്കലുമൊക്കെയായി പീഡനപര്‍വ്വീ തുടങ്ങുകയായി. സ്വന്തം അവകാശങ്ങളെ കുറിച്ച് പറഞ്ഞ, സമരം ചെയ്ത എത്ര പേരെ നിശബ്ദരക്കുകയും career നശിപ്പിക്കുകയും ചെയ്തു എന്നത് ഒരു വലിയ സത്യമാണ്. അങ്ങനെ മടുത്തു നാടുവിട്ടവര്‍ എത്രപേര്‍. നിശബ്ദരാക്കപെട്ടവര്‍ സത്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ ഇളകുന്നതാണ് പല സിംഹാസനങ്ങളും. കാരണം പലതിനും മൂകസാക്ഷിയാകേണ്ടി വരുന്നതും ഡോക്ടര്‍ക്കും രോഗിക്കും ഇടയിലുള്ള നഴ്സ് എന്ന മൂന്നാമത്തെയാളാണ്.

ഈ അടുത്ത കാലത്ത് ഒരു അടുത്ത സുഹൃത്തിന്റെ വിവാഹാലോചന നടക്കുന്ന സമയം. ഏറെ ഉയര്‍ന്ന വിദ്യാഭ്യാസവും മറ്റുമുള്ള അവന്റെ അഭിപ്രായം കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. നഴ്സ് ഒഴിച്ച് വേറെ ആരായാലും ഓക്കേ പോലും. നഴ്‌സിനെ വിവാഹം ചെയ്യെണ്ടത്ര ദാരിദ്ര്യം ഇല്ല എന്നു വീട്ടുകാരും. ഇതാണ് ഈ സമൂഹത്തിന്റെ ഇരട്ടത്താപ്പ്. എന്നെ ഏതു പാതിരാക്കും ആത്മാര്‍ഥമായി നോക്കാന്‍ നഴ്സ് വേണം എന്നാല്‍ വിവാഹക്കാര്യം വരുമ്പോള്‍ വല്ല ടീച്ചറോ ബാങ്ക് ജീവനക്കാരിയോ തെളിച്ചങ്ങു പറഞ്ഞാല്‍ വൈകിട്ട് വീട്ടില്‍ വരുന്നവള്‍ മതി. ടെക്‌നോപാര്‍ക്കില്‍ നൈറ്റ് ഡ്യൂട്ടി ഉള്ളതിനാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്താല്‍ എഞ്ചിനീയറിംഗ് മതിയാക്കി ബാങ്ക് കോച്ചിങ്ങിനു പോകുന്ന സുഹൃത്തുക്കളെ കാണുമ്പോള്‍ തോന്നാറുണ്ട് രാത്രി ജോലിക്ക് പോകുന്നത് ഒരു രണ്ടാംതരമേര്‍പ്പെടാണോ എന്ന്. ഇവരോടൊക്കെ ഒന്നേ പറയാനുള്ളു ഒന്നു ശ്വാസംവിടാതെ ഓടിത്തീര്‍ത്ത രാവുകളുണ്ട്. നൈറ്റും കഴിഞ്ഞ് രാവിലെ വീട്ടില്‍ വന്ന് മക്കളെയും സ്‌കൂളില്‍ വിട്ട് മറ്റെല്ലാ പണിയും കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നു തലചായ്ച് വീണ്ടും ആരുടെയൊക്കെയോ ജീവിതത്തിലെ നിര്‍ണ്ണായകനിമിഷങ്ങളിലെ കണ്ണിയാകാന്‍ ഓടുന്നവരാണ് നിങ്ങള്‍ രണ്ടാംതരക്കാരായി കണ്ടവരൊക്ക. ഒന്ന് ഇരുട്ട് വീണു കഴിഞ്ഞാല്‍ ഏതൊക്കെയോ ആവശ്യങ്ങളുടെ സ്വിച്ച് ഓണ്‍ ആകുമെന്നും പിന്നെ ഈ രാത്രി പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്കിലും ആസ്പത്രികളിലുമൊക്കെ പകിട്ടാര്‍ന്ന അവര്‍ ഭാവനയില്‍ കാണുന്ന രംഗങ്ങള്‍ അരങ്ങേറുന്നുമൊക്കെയുള്ള ചിന്തയും പേറി നടക്കുന്ന ലൈംഗീകദാരിദ്രം പിടിച്ചവരെയൊക്കെ കൊണ്ട് icu കളിലും കാഷ്വാലിറ്റികളിലുമൊക്കെ കൊണ്ടിടണം. എങ്കിലേ ഇത്തരം ചൊറിച്ചില്‍ മാറൂ. ഇത്തരം ചിന്താഗതികളും തൊഴിലിടങ്ങളിലെ പീഡനവും job satisfaction ഇല്ലായിമയും ഒക്കെ കൊണ്ടാണ് പലരും വിദേശങ്ങളിലേക്ക് ചേക്കേറുന്നത്. അവിടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉയര്‍ന്ന ജീവിത നിലവാരവും എല്ലാത്തിനുമുപരി dignityum ഇവിടുത്തെ അപേക്ഷിച്ചു കിട്ടുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതതന്നെയാണ്.

അവിടങ്ങളിലൊക്കെ 4രോഗിക്ക് ഒരു നഴ്സ് എന്ന നിലയില്‍ വളരെ ഭേദപ്പെട്ട സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഇവിടെ 50ഉം 60ഉം രോഗികള്‍ക്ക് ഒന്നോ രണ്ടോ നഴ്‌സുമാര്‍ ആണുള്ളത്. അങ്ങനെ നഴ്സ് വെറും ഒരു ഇന്‍ജക്ഷന്‍ തൊഴിലാളി ആയി മാറുന്നു. ഇതിനു പുറമെ വാര്‍ഡ് ക്ലീനിങ് തൊട്ട് രോഗിയുടെ diet വരെ എല്ലാം നഴ്സിന്റെ തലയില്‍ ആണ്.. കൂടെ കുറേ ഡോക്ടര്‍ ദൈവങ്ങളുടെ തിരുവിളയാടലുകള്‍ കൂടിയാകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു ആടുജീവിതമാകുന്നു.

സ്വന്തം അവകാശങ്ങള്‍ക്കും മാന്യമായ വേദനത്തിനും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും വേണ്ടിയൊക്കെ ഇവര്‍ സമരം ചെയ്തപ്പോള്‍ നിസ്സംഗമായി നോക്കിനിന്നിട്ട് സിസ്റ്റര്‍ അരുണയെ പോലെയോ ലിനിയെ പോലെയോ ഒക്കെ രക്തസാക്ഷികള്‍ ഉണ്ടാകുമ്പോള്‍ മാത്രീ പരിതപിച്ചിട്ടെന്തു കാര്യം. ഒരു വെളുപ്പാങ്കാലം കീഴ്ജീവനക്കാരനാല്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ജീവച്ഛവമായി ശേഷിച്ച കാലം കിടന്ന അരുണാ സിസ്റ്ററെ സ്മരിക്കുമ്പോഴും ഇവിടെ ഇരുള്‍ മൂടിയ ആശുപത്രികളില്‍ ഇവര്‍ സുരക്ഷിതരാണോ, സെക്കന്റ് ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിക്കും ഓടിപ്പായുന്ന ഇവര്‍ നമ്മുടെ നിരത്തുകളില്‍ സുരക്ഷിതരാണോ എന്നൊക്കെയുള്ള ആയിരം ആയിരം ചോദ്യങ്ങള്‍ ഉള്ളില്‍ കിടന്നു പൊള്ളുന്നുണ്ട്.

ഇതൊക്കെ നാം ഇന്നൊരു ദിവസം വായിക്കും മറക്കും. നാളെ വീണ്ടും രണ്ടു നഴ്‌സുമാരുടെ തോളത്തു കയ്യിട്ടു വരുന്ന പൂവാലനെ സ്‌ക്രീനില്‍ കാണുമ്പോള്‍ പൊട്ടിച്ചിരിക്കും സിസ്റ്റര്‍ എന്നു വിളിച്ചു കൊണ്ട് സാരിക്കടിയിലെ ഈച്ചയെ ഊതുന്ന കോമഡി സീന്‍ സകുടുംബം കണ്ടു കുലുങ്ങിച്ചിരിക്കും…

പക്ഷെ ഞാനിതെഴുതുമ്പോഴും ഈ പാതിരാക്കും നിങ്ങള്‍ ഭയക്കുന്ന രോഗങ്ങള്‍ക്കിടയില്‍ പ്രതിഫലമായി കിട്ടാന്‍പോകുന്നത് അടിയാണോ തെറിയണോ എന്നൊന്നും ഓര്‍ക്കാതെ കുറേപേര്‍ ആര്‍ടെയൊക്കെയൊ ജീവന് കാവല്‍ നില്‍ക്കുന്നുണ്ടാകും. വിളക്കേന്തിയ വനിതയുടെ കൈകളിലെ പ്രകാശം ഏറ്റുവാങ്ങി മെഴുകുതിരിപോലെ സ്വയം ഉരുകി ജീവിക്കുന്ന ഇവര്‍ മാലാഖമാര്‍ എന്നതിലുപരി മനുഷ്യരാണ്, നിങ്ങളെപ്പോലെ സ്വപ്നങ്ങളും അഭിമാനവും ഉള്ള പച്ചയായമനുഷ്യര്‍.. ഇവര്‍ക്കുമുണ്ട് ഇവരുടെ സാന്നിധ്യം ആഗ്രഹിക്കുന്ന കുടുംബവും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളും… ബഹുമാനിക്കണമെന്നില്ല… നിന്ദിക്കരുത്.. പരിഹസിക്കരുത്..

 

Read: മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍