UPDATES

നൊബേല്‍ സ്വീകരിക്കുന്നു, പുരസ്‌കാര വാര്‍ത്ത സ്തബ്ധനാക്കി; ബോബ് ഡിലന്‍

അഴിമുഖം പ്രതിനിധി

സാഹിത്യനൊബേല്‍ നേടിയ അമേരിക്കന്‍ റോക്ക് ഇതിഹാസ ഗായകനും കവിയുമായ ബോബ് ഡിലന്‍(75) പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് റോയല്‍ സ്വീഡിഷ് അക്കാദമിയെ അറിയിച്ചു. നൊബേല്‍ സ്വീകരിക്കുന്നുവെന്നും പുരസ്‌കാര വാര്‍ത്ത തന്നെ സ്തബ്ധനാക്കി, ഈ അംഗീകാരം വിലമതിക്കാനാവാത്തതാണെന്നും ഡിലന്‍ അക്കാദമിയെ അറിയിച്ചു. അതേസമയം ഡിസംബര്‍ പത്തിന് നടക്കുന്ന പുരസ്‌ക്കാര ചടങ്ങിന് ഡിലന്‍ പങ്കെടുക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പുരസ്‌കാര വാര്‍ത്ത പുറത്തുവന്നതിനെ ശേഷം ഡിലന്‍ പ്രതികരിക്കാഞ്ഞതില്‍ വിമര്‍ശിച്ച് നൊബേല്‍ ജൂറികളുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 13-നാണ് ഡിലന് നൊബേല്‍ നല്‍കുന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. 1993-ല്‍ നോവലിസ്റ്റ് ടോണി മോറിസണ്‍ പുരസ്‌കാരം നേടിയശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യവ്യക്തിയാണ് ബോബ് ഡിലന്‍. അമേരിക്കന്‍ സംഗീത ചരിത്രത്തില്‍ നടത്തിയ കാവ്യാത്മക ഇടപെടലുകള്‍ക്കുമാണ് പുരസ്‌ക്കാരം. ഗാനരചയിതാവ് എന്ന നിലയില്‍ നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തിയാണ് ഡിലന്‍.

1941-ല്‍ ജനിച്ച ബോബ് ഡിലന്റെ ആദ്യപേര് റോബര്‍ട്ട് അല്ലെന്‍ സിമ്മെര്‍മാന്‍ എന്നായിരുന്നു. കവി ഡിലന്‍ തോമസിനോടുള്ള ആരാധനയാണ് ബോബ് ഡിലന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണം. മിന്നസോട്ടയിലെ ഒരു കോഫി ഷോപ്പില്‍ നിന്നാണ് ബോബ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 1960- കളിലാണ് ബോബിന്റെ ശ്രദ്ധേയമായ സൃഷ്ടികള്‍ പുറത്തുവരുന്നത്. അമേരിക്കയുടെ അനൗദ്യോഗിക ചരിത്രകാരന്‍ എന്നും ബോബ് അറിയപ്പെടുന്നു. ബോബിന്റെ തൂലികയില്‍ പിറന്ന ബ്ലോ ഇന്‍ ജി വിന്‍ഡ്, ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് എന്നീ ഗാനങ്ങള്‍ അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളും മനുഷ്യാവകാശ സംഘടനകളും നെഞ്ചേറ്റിയവയാണ്. ഹൈവേ 61, ബ്ലോണ്ട് ഓണ്‍ ബ്ലോണ്ട്, ബ്ലഡ് ഓണ്‍ ദി ട്രാക്സ് എന്നിവ ലോകപ്രശസ്തങ്ങളാണ്.

‘എന്നെ നിങ്ങളുടെ സ്വപ്‌നങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ നിങ്ങളെ എന്റെതിലും ഉള്‍പ്പെടുത്താം’
– ബോബ് ഡിലന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍