UPDATES

വിദേശം

നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ബോബ് ഡിലന്‍ വരില്ല

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ റോക്ക് ഇതിഹാസ ഗായകനും കവിയുമായ ബോബ് ഡിലന്‍(75) സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വരില്ല. പുരസ്‌ക്കാരം സ്വീകരിക്കാന്‍ വരില്ലെന്ന് ഡിലന്‍ അറിയിച്ചതായി സ്വീഡിഷ് അക്കാദമി സ്ഥിരീകരിച്ചു. ഡിലന്‍ അക്കാദമിക്ക് എഴുതിയ കത്തിലാണ് വരാന്‍ കഴിയില്ലെന്ന് അറിയിച്ചത്. നേരത്തെ ഏറ്റെടുത്ത പരിപാടികള്‍ക്ക് പങ്കെടുക്കേണ്ടതിനാലാണ് ചടങ്ങില്‍ എത്താന്‍ കഴിയാത്തതെന്നാണ് ഡിലന്‍ പറയുന്നത്. ഡിസംബര്‍ 10നാണ് നൊബേല്‍ പുരസ്‌കാരം നല്‍കുന്നത്. മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചപ്പോഴും 2007-ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയസ് പുരസ്‌കാരം സ്വീകരിക്കാനും 2010-ല്‍ വൈറ്റ്ഹൗസില്‍ നാഷണല്‍ മെഡല്‍ ഫോര്‍ ആര്‍ട്‌സ് സ്വീകരിക്കാനും ഡിലന്‍ എത്തിയിരുന്നില്ല.

സാഹിത്യത്തിനുള്ള നൊബേല്‍ സ്വന്തമാക്കിയിട്ടുള്ള പലരും അവാര്‍ഡ് സ്വീകരിക്കാന്‍ എത്താതിരുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ആള്‍ക്കൂട്ടത്തോടുള്ള ഭയം മൂലം എല്‍ഫ്രിഡ് ജെലിനെക് (2004) ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഹാരോള്‍ഡ് പിന്ററും(2005) ആലിസ് മണ്‍റോയും(2013) അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ എത്തിയിരുന്നില്ല. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോറിസ് പാസ്റ്റര്‍നാക് 1958-ലും ഷാന്‍ പോള്‍ സാര്‍ത്ര് 1664-ലും നിഷേധിച്ചിട്ടുണ്ട്‌.

ഒക്ടോബര്‍ 13-നാണ് ഡിലന് നൊബേല്‍ നല്‍കുന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. പുരസ്‌കാര വാര്‍ത്ത പുറത്തുവന്നതിനെ ശേഷം ഡിലന്‍ പ്രതികരിക്കാഞ്ഞതില്‍ വിമര്‍ശിച്ച് നൊബേല്‍ ജൂറികളുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് ഡിലന്‍ റോയല്‍ സ്വീഡിഷ് അക്കാദമിയെ അറിയിച്ചു. നൊബേല്‍ സ്വീകരിക്കുന്നുവെന്നും പുരസ്‌കാര വാര്‍ത്ത തന്നെ സ്തബ്ധനാക്കി, ഈ അംഗീകാരം വിലമതിക്കാനാവാത്തതാണെന്നുമായിരുന്നു ഡിലന്‍ അക്കാദമിയെ അറിയിച്ചത്.

‘എന്നെ നിങ്ങളുടെ സ്വപ്നങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ നിങ്ങളെ എന്റെതിലും ഉള്‍പ്പെടുത്താം’ ബോബ് ഡിലന്‍

1993-ല്‍ നോവലിസ്റ്റ് ടോണി മോറിസണ്‍ പുരസ്‌കാരം നേടിയശേഷം സാഹിത്യത്തില്‍ നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യവ്യക്തിയാണ് ബോബ് ഡിലന്‍. അമേരിക്കന്‍ സംഗീത ചരിത്രത്തില്‍ നടത്തിയ കാവ്യാത്മക ഇടപെടലുകള്‍ക്കുമാണ് പുരസ്‌ക്കാരം. ഗാനരചയിതാവ് എന്ന നിലയില്‍ നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തിയാണ് ഡിലന്‍.

1941-ല്‍ ജനിച്ച ബോബ് ഡിലന്റെ ആദ്യപേര് റോബര്‍ട്ട് അല്ലെന്‍ സിമ്മെര്‍മാന്‍ എന്നായിരുന്നു. കവി ഡിലന്‍ തോമസിനോടുള്ള ആരാധനയാണ് ബോബ് ഡിലന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണം. മിന്നസോട്ടയിലെ ഒരു കോഫി ഷോപ്പില്‍ നിന്നാണ് ബോബ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 1960- കളിലാണ് ബോബിന്റെ ശ്രദ്ധേയമായ സൃഷ്ടികള്‍ പുറത്തുവരുന്നത്. അമേരിക്കയുടെ അനൗദ്യോഗിക ചരിത്രകാരന്‍ എന്നും ബോബ് അറിയപ്പെടുന്നു. ബോബിന്റെ തൂലികയില്‍ പിറന്ന ബ്ലോ ഇന്‍ ജി വിന്‍ഡ്, ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് എന്നീ ഗാനങ്ങള്‍ അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളും മനുഷ്യാവകാശ സംഘടനകളും നെഞ്ചിലേറ്റിയവയാണ്. ഹൈവേ 61, ബ്ലോണ്ട് ഓണ്‍ ബ്ലോണ്ട്, ബ്ലഡ് ഓണ്‍ ദി ട്രാക്‌സ് എന്നിവ ലോകപ്രശസ്തങ്ങളാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍