മൂന്ന് ദശാബ്ദത്തിനിടെ നജ്മൽ ബാബു എഴുതിയ ദാർശനികവും രാഷ്ട്രീയവുമായ കുറിപ്പുകളുടെ സമാഹാരമാണ് ‘അപൂർണത്തിന്റെ ഭംഗി’ എന്ന പുസ്തകം
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍കാല നക്സല്‍ നേതാവുമായ ടി എന്‍ ജോയ് (നജ്മല്‍ ബാബു-71) ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അവിഭക്ത സിപിഐ (എംഎല്‍) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ തൈവാലത്ത് നീലകണ്ഠ ദാസന്‍-ദേവയാനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
1970കളില്‍ കേരളത്തില്‍ സജീവമായിരുന്ന നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും നേതൃസ്ഥാനം ഉള്‍പ്പെടെ വഹിച്ചിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ നേരിട്ട വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്.
നജ്മൽ ബാബുവിന് സുഹൃത്തുക്കൾ നൽകുന്ന വിശേഷണങ്ങൾ ഏറെയാണ്. ഗ്രന്ഥകാരന്‍, സംഗീതപ്രേമി, ബ്യൂട്ടി കണ്‍സള്‍ട്ടന്റ്, ആക്ടിവിസ്റ്റ്, പുസ്തകസ്നേഹി, അടിയന്തരാവസ്ഥാ കാലത്തെ തടവുകാര്‍ക്ക് പെന്‍ഷന്‍ വേണമെന്ന് തുടര്‍ച്ചയായി വാദിക്കുന്ന മനുഷ്യന്‍ അങ്ങനെയങ്ങനെ ഈ നിര നീണ്ടും പോകുന്നു.
മൂന്ന് ദശാബ്ദത്തിനിടെ നജ്മൽ ബാബു എഴുതിയ ദാർശനികവും രാഷ്്ട്രീയവുമായ കുറിപ്പുകളുടെ സമാഹാരം ആണ് ‘അപൂർണത്തിന്റെ ഭംഗി’ എന്ന പുസ്തകം.
എഴുത്തുകാരൻ സക്കറിയ ‘ അപൂർണത്തിന്റെ ഭംഗി’ പ്രകാശന വേളയിൽ നടത്തിയ പ്രസംഗം ഈ അവസരത്തിൽ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ, “ജോയി ഒരു പുസ്തകം എഴുതുമെന്നു ഞാൻ കരുതിയില്ല .ജോയി അതിനു മുതിരുകയും ഇങ്ങനെയൊരു വളരെയധികം റീഡബിൾ ആയ, ഏതു പേജ് എടുത്താലും വളരെ രസകരമായിട്ട് വായിക്കാൻ ( രസകരമായിട്ട് എന്നു പറഞ്ഞാൽ ചിലയിടത്ത് ഫിക്ഷൻ പോലെയും മറ്റു ചിലയിടത്ത് രാഷ്ട്രീയ വ്യക്തതയുള്ള നിരീക്ഷണങ്ങൾ ചേർന്നും) കഴിയുന്ന പുസ്തകം എഴുതിയിരിക്കുന്നു. ഈ പുസ്തകത്തിൽ ഞാൻ കാണുന്നത് ജോയിയുടെ ജീവിതം ഒരു ആന്തരിക ഭൂകമ്പമായി മാറി എന്നുള്ളതാണ്.
ജോയി മാത്രമായിരുന്നു ആ ഭൂകമ്പത്തിന്റെ ഉള്ളിൽ. ഇത്തരമൊരു ഭൂകമ്പം സൃഷ്ടിച്ച് അതിനുള്ളിലേക്ക് മായാനുള്ള മന്ത്രവാദമാണ് ജോയി നടത്തുന്നത്. ഗുന്തർഗ്രസിന്റെ ‘ടിൻഡ്രം’ എന്ന പ്രശസ്ത നോവലിൽ ഒരു കുള്ളൻ കഥാപാത്രമുണ്ട് ലോകത്തുള്ളതെല്ലാം ഒളിച്ചിരുന്നു ദർശിക്കുകയും തനിക്കു പറയാനുള്ളത് തന്റെ ചെണ്ടയടിച്ചു പറയുകയും ചെയ്യുന്നയാൾ. എന്തിനാണ് ജോയി ഒളിച്ചിരിക്കുന്നത്? വളരെക്കാലം ഒളിവിലിരുന്ന ആളാണ് ജോയി. പ്രസ്ഥാന കാലത്തിനു ശേഷവും ജോയി ഒളിവിലിരുന്നു. നിസ്സഹായന്റെ സുരക്ഷയാണ് ഒളിവ്. ഒളിവിലിരുന്ന് അകത്തും പുറത്തുമായി ജീവിച്ച ജീവിതമാണ് ജോയിയുടേത്”.
കടപ്പാട്: ബ്രണ്ണൻ കോളേജ് അധ്യാപകനായ ദിലീപ് രാജ് ഫെയ്സ്ബൂക് പോസ്റ്റ്