UPDATES

വിദേശം

ഇനി പാവപ്പെട്ടവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഇടമില്ലാത്ത ബ്രിട്ടന്‍

Avatar

ടീം അഴിമുഖം

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകാനുള്ള ബ്രിട്ടനിലെ ഭൂരിപക്ഷത്തിന്റെ തീരുമാനം എങ്ങനെയാണ് ഈ ലോകത്തെ പാവപ്പെട്ടവരെ ബാധിക്കുക? ദുരിതങ്ങളില്‍ നിന്നും കരകയറാനുള്ള ഒരു വഴിയായി കുടിയേറ്റത്തെ സ്വപ്നം കണ്ടിരുന്ന യുവാക്കളെ ഇതെങ്ങനെയാണ് ബാധിക്കുക?

 

പാവപ്പെട്ടവര്‍
പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ മോശം വാര്‍ത്തയാണിത്. ഒരു പുതിയ ദേശ-രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്ന കാര്യമാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനം. ഇതാകട്ടെ, യൂറോപ്പില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയുമില്ല. അതായത്, ഡൊണാള്‍ഡ് ട്രംപ് മുതല്‍ വ്ലാഡിമിര്‍ പുടിന്‍ വരെയുള്ള നേതാക്കളൊക്കെ ഇപ്പോള്‍ സംസാരിക്കുന്നത് ഈ ഭാഷയിലാണ്. തങ്ങളുടെ രാജ്യം ‘ആണത്ത’ത്തമുള്ള രാജ്യമാകണം, ശക്തവും സമ്പന്നവുമാകണം, അതിര്‍ത്തികള്‍ ഉരുക്കുമതിലുകളാല്‍ വേര്‍തിരിക്കണം, വിദേശ കുടിയേറ്റക്കാരെ നിയന്ത്രിക്കണം ഇതൊക്കെയാണ് അവരുടെ സങ്കല്‍പ്പങ്ങള്‍.

 

ഇതിന് മറ്റൊരര്‍ഥം കൂടിയാണ്, ഈ കാര്യങ്ങളൊക്കെ നടപ്പാക്കണമെങ്കില്‍ ഇവരുടെ വാര്‍ഷിക ബജറ്റിന്റെ നല്ലൊരു ശതമാനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനോര്‍ജവുമൊക്കെ കൂടുതലായി അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനും സൈനികമായി കൂടുതല്‍ ശക്തിപ്പെടാനുമായി ചെലവഴിക്കണം. കൂടുതല്‍ പണം സൈനിക കാര്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വരും എന്നതായിരിക്കും ഇതില്‍ പ്രധാനം.

 

സൈനിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുറഞ്ഞുവന്നിരുന്നു. എന്നാല്‍ 2015-ലെ കണക്കെടുത്താല്‍ ഈ നൂറ്റാണ്ടില്‍ മാത്രം ആഗോള സൈനിക ചെലവിന്റെ കാര്യത്തില്‍ ഒരു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട് എന്നുകാണാം. അതായത്, 2015-ല്‍ മാത്രം ലോകരാജ്യങ്ങള്‍ സൈനിക കാര്യങ്ങള്‍ക്ക് വേണ്ടി ചെലവിട്ട തുക 1676 ബില്യണ്‍ ഡോളര്‍ (11,229,200 കോടി രൂപ) ആണ്. നമ്മുടെ ആലോചനകള്‍ക്കും അപ്പുറമാണ് ഈ തുക എന്നു കാണാം. ആഗോള വ്യാപകമായുള്ള പട്ടിണിയുടെയും രോഗങ്ങളുടേയും കാര്യത്തേക്കാള്‍ വലുതാണ് ഈ രാജ്യങ്ങള്‍ക്കൊക്കെ തങ്ങളുടെ സൈനികശേഷി.

 

സമാധാന കാലത്ത് ബ്രിട്ടന്‍ സൈനിക കാര്യങ്ങള്‍ക്ക് വേണ്ടി സാധാരണ ചെലവഴിക്കുന്നത് ജി.ഡി.പിയുടെ 2.5 ശതമാനമാണ്. എന്നാല്‍ യുദ്ധങ്ങളുണ്ടാകുമ്പോള്‍ ഇത് കുതിച്ചുകയറും. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജി.ഡി.പിയുടെ 53 ശതമാനമാണ് ബ്രിട്ടന്‍ സൈനിക കാര്യങ്ങള്‍ക്കായി വിനിയോഗിച്ചത്. ഇതൊരു അസാധാരണ സംഭവമായേക്കാം, എന്നാല്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് വിട്ടുപോകാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ സൈനിക ചെലവ് കൂട്ടാന്‍ ചില നേതാക്കള്‍ ശ്രമിച്ചുകൂടായ്കയില്ല.

 

അധികാരത്തെ സംബന്ധിച്ച് വിപ്ലവകരമായ ഒരു പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുകയായിരുന്നു യുറോപ്യന്‍ യൂണിയന്‍ ഇതുവരെ. രണ്ടു ലോകമഹായുദ്ധങ്ങളിലായി ലക്ഷക്കണക്കിന് പേരുടെ മരണത്തിന് സാക്ഷിയായ ഈ മേഖല പിന്നീട് സ്ഥായിയായ സമാധാനത്തിലേക്ക് വന്നിരുന്നു. പൊതുവിപണിയും പൊതുവായ വ്യവസ്ഥാപിത സ്ഥാപനങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമൊക്കെ ഉള്‍പ്പെടുത്തി, അധ്യക്ഷാധികാരങ്ങളുള്ള ഒരു ദേശരാഷ്ട്രം എന്നതിലുപരിയായി വിവിധ അധികാര കേന്ദ്രങ്ങളുടെ ഒരു ശൃംഖല സൃഷടിച്ചുകൊണ്ടായിരുന്നു അത്. 21-ാം നൂറ്റാണ്ടിനെ മാറ്റിയെടുത്തതില്‍ അതിന് വലിയ പങ്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അതൊരു പഴങ്കഥയായിരിക്കുന്നു.

 

പുതിയ കഥ ഇങ്ങനെയാണ്: നോര്‍ത്തേണ്‍ അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ അയര്‍ലണ്ടുമായി അതിര്‍ത്തി പങ്കുവയ്ക്കും. ഭൂരിഭാഗം ആളുകളും യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന സ്‌കോട്‌ലാന്‍ഡ് പുതിയൊരു സ്വതന്ത്ര ഹിതപരിശോധനയ്ക്കായി ആവശ്യമുയര്‍ത്തും. ജിബ്രാള്‍ട്ടറിന്റെ നിയന്ത്രണത്തിനു വേണ്ടിയുള്ള ആവശ്യം സ്‌പെയിന്‍ ശക്തമാക്കും. അതായത്, ഈ കാര്യങ്ങള്‍ ഗ്രേറ്റ് ബ്രിട്ടന്‍ പിരിച്ചുവിടണമെന്ന ആവശ്യത്തിലേക്ക് വോട്ടെടുപ്പ് വേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുമോ?

 

യൂറോപ്പ് സൈനിക കാര്യങ്ങള്‍ക്കായുള്ള ചെലവ് കൂട്ടി വരികയാണ്. ഇതിന് സമാന്തരമായി അമേരിക്ക മുതല്‍ ചൈനയും ഇന്ത്യയുമൊക്കെ സൈനിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ കൂടുതല്‍ താത്പര്യമെടുക്കുന്നുണ്ട്. ഇന്ത്യയും ചൈനയുമായി പെട്ടെന്നുണ്ടായിട്ടുള്ള സംഘര്‍ഷം കൂടി നോക്കുക. ഒരു നേരത്തെ ഭക്ഷണത്തിനായി മുറവിളി കൂട്ടുന്നവരുടെ ശബ്ദം, യുദ്ധവിമാനങ്ങളും മെഷീന്‍ ഗണ്ണുകളും വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നവരുടെ ശബ്ദം അപഹരിക്കുന്നത് ശ്രദ്ധിക്കുക.

 

 

കുടിയേറ്റക്കാര്‍
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം ആ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നു തന്നെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തെ വലിയ തോതില്‍ ബാധിക്കും. ജോലികള്‍ക്കായുള്ള കുടിയേറ്റത്തിന് യൂറോപ്യന്‍ യൂണിയന്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. പ്രത്യേകിച്ച് ജോലികള്‍ ഒന്നുമില്ലെങ്കില്‍ കൂടി ഈസ്‌റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള വന്‍ കുടിയേറ്റം ബ്രിട്ടനിലേക്ക് നടന്നിരുന്നു. ഇത് അവിടുത്തെ ഭവന വിപണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും വേതനങ്ങളില്‍ കുറവുണ്ടാക്കുകയും പഴയ കുടിയേറ്റക്കാര്‍ക്ക് നിരവധി ആശങ്കകളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

 

പഴയ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ക്ക് അന്യരോട് വിദ്വേഷം ഉണ്ടാകുന്നത് ന്യായീകരിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ വാദങ്ങളിലുണ്ട് എന്നു കാണാം.

 

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം കുടിയേറ്റ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നത് ഉറപ്പാണ്. അത് മറ്റ് ദേശക്കാരേക്കാള്‍ കൂടുതലായി യൂറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും കൂടുതല്‍ ബാധകമാകുക. ബ്രിട്ടീഷുകാരുടെ തന്നെ ഭാഷയില്‍ പോളണ്ടിലേയും ലിത്വാനിയയിലേയുമൊക്കെ ‘വെള്ളക്കാര്‍’ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ ആനുകൂല്യമുപയോഗിച്ച് തങ്ങളുടെ തൊഴിലും സ്ഥലവുമൊക്കെ തട്ടിയെടുക്കുന്നത് തടയുക എന്നതു തന്നെയായിരിക്കും ബ്രിട്ടന്‍ ആദ്യമായി ചെയ്യുക.

 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇനി കര്‍ശനമായ നിരീക്ഷണ, പരിശോധനകള്‍ ഉണ്ടാവും. ഇസ്ലാമിക ഭീകരവാദത്തെ ചൊല്ലിയുള്ള അങ്കലാപ്പുകളും ഈ വോട്ടിംഗിനെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയാനാവും?

 

കുറച്ചെങ്കിലും പ്രതീക്ഷയുള്ളത്, ബ്രിട്ടനിലെ യുവാക്കള്‍ അവിടുത്തെ മുതിര്‍ന്നവരോളം അന്യദേശ വിദ്വേഷികള്‍ അല്ലെന്നതാണ്. 25 വയസില്‍ താഴെയുള്ള നാലില്‍ മൂന്നു യുവാക്കളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചവരാണ്. ഇതിനെ 75-നു മേല്‍ പ്രായമുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ മനസിലാകും. എന്തായാലും, അതിര്‍ത്തികളില്ലാത്ത, പരസ്പര ബന്ധിതമായ ഒരു ലോകത്തിനുവേണ്ടി ബ്രിട്ടനിലെ യുവാക്കള്‍ ഇന്ന് നിലപാടെടുക്കുന്നുണ്ടെങ്കില്‍ അതൊരു പ്രതീക്ഷയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍