UPDATES

വിദേശം

ബ്രെക്‌സിറ്റിന് ശേഷമുള്ള കാമറൂണ്‍

Avatar

അഴിമുഖം പ്രതിനിധി

ഡേവിഡ് കാമറൂണ്‍ ചരിത്രത്തില്‍ അറിയപ്പെടുക ബ്രിട്ടനെ യൂറോപ്പ്യന്‍ യൂണിയന് പുറത്തേക്ക് നയിച്ച വ്യക്തി എന്ന നിലയിലാവും. ഇപ്പോഴുള്ള ഈ രാഷ്ട്രീയ ഭൂമികുലുക്കങ്ങളെ കാമറൂണ്‍ അതിജീവിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടനെ മാറ്റിക്കൊണ്ട് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ഇതോടെ ആറുവര്‍ഷം നീണ്ട കാമറൂണ്‍ ഭരണത്തിനും അവസാനമാവുകയാണ്. “അദ്ദേഹം സ്വയം തന്നെ ‘യൂറോപ്യന്‍ യൂണിയനില്‍ തുടരണം’ എന്ന ക്യാംപൈനിന്റെ മുന്‍പില്‍  തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. ഹിതപരിശോധനയില്‍ തോറ്റതോടെ കാമറൂണിന് തന്റെ വിശ്വാസ്യത നഷ്ടമാകുകയും ചെയ്തിരിക്കുന്നു”.ക്യൂന്‍ മേരി സര്‍വകലാശാലയിലെ പ്രൊഫസ്സറായ ടിം ബലേ എ എഫ് പിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

2010ല്‍ ആരംഭിച്ച വിജയഗാഥയ്ക്ക് ഇതോടെ വിരമാമായിരിക്കുകയാണ്. അന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാമറൂണ്‍ പിന്നീട് 2014ല്‍ സ്‌കോട്ട്‌ലന്റ് ബ്രിട്ടനില്‍ വേണോ വേണ്ടേ എന്നുള്ള ഹിതപരിശോധനയില്‍ വിജയിച്ചതോടെ അതിശയകരമായി 2015-ല്‍ വീണ്ടും പ്രധാനമന്ത്രിയായി വിജയിക്കുകയായിരുന്നു.

മുന്‍ ധനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കെന്നത് ക്ലാര്‍ക്ക് പറഞ്ഞിരുന്നത്‌ ഹിതപരിശോധനയില്‍ തോറ്റാല്‍ ’30 സെക്കണ്ട് പോലും പിടിച്ചു നില്‍ക്കാന്‍ കാമറൂണിന്‌ സാധിക്കില്ല’ എന്നായിരുന്നു. എന്നിരുന്നാലും ബ്രെക്‌സിറ്റിനെ പിന്തുണച്ച 84 കണ്‍സര്‍വേറ്റീവ് എംപിമാര്‍ കാമറൂണിന് ആശ്വാസം പകരുന്ന വാക്കുകളുമായി രംഗത്ത് വന്നിരുന്നു. ഹിതപരിശോധന ഫലം വന്നതിന് ശേഷം കാമറൂണിന് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നത് ഫലം എന്തായാലും രാജ്യത്തെ സേവിക്കുക എന്നുള്ളത് കാമറൂണിന്റെ കര്‍ത്തവ്യവും ജനവിധിയും ആണെന്നാണ്.

2020 ഇലക്ഷനില്‍ പുതിയ തലമുറക്കായി താന്‍ മാറി നില്‍ക്കുമെന്ന് മുന്‍പേ തന്നെ പ്രഖ്യാപിച്ചിരുന്ന കാമറൂണ്‍ ആ തീരുമാനത്തിന് വേഗത കൂട്ടിയിരിക്കുന്നു.

വ്യവസ്ഥിതിക്കെതിരെയും പ്രമാണികള്‍ക്കെതിരെയും നടന്ന വലിയ ക്യാംപെയിനില്‍ ഐ.എം.എഫിന്റെയും അമേരിക്കയുടെയും സഹായങ്ങള്‍ ലഭിച്ചിരുന്ന കാമറൂണ്‍ പക്ഷത്തിന് കാലിടറുകയായിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് ഏജന്റിന്റെ മകനായി ജനിച്ച കാമറൂണ്‍ അതുകൊണ്ടുതന്നെ പ്രമാണികളുടെ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഉന്നതബിരുദവും നേടി. ഈ കാലഘട്ടത്തില്‍ തന്നെ സാമൂഹത്തില്‍ നിന്ന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ബുള്ളിനഗ്ഡാന്‍ ക്ലബ്ബില്‍ കാമറൂണിന് അംഗത്വം ലഭിക്കുകയും ചെയ്തു.

2011ല്‍ ഇലക്ഷനില്‍ തിരഞ്ഞെടുക്കപ്പെടുന്നത് വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി പബ്ലിക് റിലേഷന്‍ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു കാമറൂണ്‍.

കാമറൂണ്‍ പതുക്കെയായിരുന്നു പാര്‍ട്ടിയില്‍ വളര്‍ന്നു വന്നത്. അന്ന് ടോണി ബ്ലയര്‍ ലേബര്‍ പാര്‍ടിയുടെ നേതൃത്വം കയ്യാളുന്ന കാലമായിരുന്നു. ആ സമയത്താണ് തന്റെ 39-ആം വയസ്സില്‍ ഡേവിഡ് കാമറൂണ്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത്.

2010ല്‍ മത്സരിക്കുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഡേവിഡ് കാമറൂണ്‍. അന്ന് പക്ഷേ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചില്ല. പിന്നീട് സെന്ററിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റുകളുമായി സഖ്യം ഉണ്ടാക്കുകയായിരുന്നു ഡേവിഡ് കാമറൂണ്‍ ചെയ്തത്.

സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും കരകയറിയ ബ്രിട്ടനിലെ ചിലവ് ചുരുക്കലില്‍ സഖ്യം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊണ്ട് അതിനെയൊക്കെ ഹൈജാക്ക് ചെയ്യുകയായിരുന്നു.

അഞ്ചുവര്‍ഷത്തെ സഖ്യ ഭരണത്തിന് ശേഷം 2015ല്‍ അപ്രതീക്ഷിതമായി കാമറൂണിന്റെ പാര്‍ട്ടി ജയിക്കാനുള്ള ഭൂരിപക്ഷം നേടുകയായിരുന്നു. അതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. 2013ല്‍ തന്റെ പാര്‍ട്ടിയിലുള്ളവരെ പ്രീണിപ്പിക്കാന്‍ കാമറൂണ്‍ നടത്തിയ പരാമര്‍ശമായിരുന്നു ഹിതപരിശോധന. അന്ന് പ്രസ്താവന നടത്തുമ്പോള്‍ ഇന്നത്തെപ്പോലെ ഒരു വിധിയായിരിക്കും ഉണ്ടായിരിക്കുക എന്ന് കാമറൂണ്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ നിരവധി ചര്‍ച്ചകളും നീക്കങ്ങളും കാമറൂണ്‍ ഇതിനകം നടത്തിക്കഴിഞ്ഞിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന് പ്രത്യേക അധികാരങ്ങള്‍ നേടിയെടുക്കുന്നതിലും കാമറൂണ്‍ വിജയിച്ചിരുന്നു. അതുവഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറിപ്പര്‍ക്കുന്നവര്‍ക്ക് നല്‍കി വന്നിരുന്ന അവകാശങ്ങള്‍ ചുരുക്കുന്നതിലും ബ്രിട്ടന് പ്രത്യേക അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടിയിരുന്നു. ഇതാണ് ഇങ്ങനെയൊരു ഹിതപരിശോധനയിലേക്ക് പോകുന്നതിന് കാമറൂണിന് ആത്മവിശ്വാസം നല്‍കിയതും.

ഇതൊരു ‘നേരിയ പീഡനം’ മാത്രമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി മാര്‍ പരിഹസിച്ചിരുന്നു.ഇത്തരം കയ്പ്പുള്ള അനുഭവങ്ങള്‍ ക്യംപെയ്നില്‍ കാമറൂണിനെ പുറകോട്ടടിച്ചു എന്നുവേണം കരുതാന്‍.
നിയമകാര്യ മന്ത്രി മിഷയേല്‍ ഗോവ് അടക്കം കാമറൂണിന്റെ ഭാഗത്തുണ്ടായിരുന്ന പലരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക പോകണം എന്ന അഭിപ്രായക്കാര്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അവരെല്ലാം കാമ്പയിനില്‍ കാമറൂണിന്റെ എതിര്‍ പക്ഷത്തായിരുന്നു.

കാമ്പയിന്‍ നയിക്കുന്ന സമയത്ത് നടത്തിയ പ്രസംഗങ്ങളില്‍ എല്ലാം കാമറൂണ്‍ പറഞ്ഞിരുന്നത് ബ്രിട്ടന്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചാല്‍ അത് ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ രൂക്ഷമായി ബാധിക്കും എന്നായിരുന്നു. എന്നിരുന്നാലും കുടിയേറ്റക്കാര്‍ക്കുള്ള അവകാശങ്ങളും അവരുടെ എണ്ണവും വെട്ടിക്കുറയ്ക്കണം എന്ന പ്രസ്താവനകള്‍ വഴി പിടിച്ചുനില്ക്കാന്‍ കാമറൂണ്‍ പരമാവധി ശ്രമിച്ചതുമാണ്. ഒരുപക്ഷേ ബ്രിട്ടന്‍ പുറത്തുപോയാല്‍ ഇതുതന്നെയാണ് സംഭവിക്കുക എന്ന തിരിച്ചറിവില്‍ ആളുകള്‍ കാമറൂണിന് എതിരെ ചിന്തിക്കുകയായിരുന്നു.

പക്ഷേ ബ്രിട്ടനിലെ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടിരുന്നത്‌ ഹിതപരിശോധനയില്‍ അദ്ദേഹം തോല്‍ക്കുകയാണെങ്കില്‍ രാജി വയ്ക്കുകതന്നെ വേണം എന്നായിരുന്നു.

പക്ഷേ പ്രധാനമന്ത്രി മാറുന്നതുവഴി ഒരു രാജ്യത്തിന് അത്ര വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല എന്നതാണ് സത്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍