അഴിമുഖം പ്രതിനിധി
ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിലെത്തി ചര്‍ച്ച നടത്തിയത് നിഷേധിച്ച് ബുര്‍ഹാന്‍ വാനിയുടെ പിതാവ്. ശനിയാഴ്ച വൈകുന്നേരം ശ്രീശ്രീ രവിശങ്കര്‍ ബുര്‍ഹാന്‍ അഹമ്മദ് വാനിയോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയതിരുന്നു. നിരവധി വിഷയങ്ങള്‍ വാനിയുമായി ചര്‍ച്ച ചെയ്തതായും ശ്രീ ശ്രീ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ആശ്രമത്തില്‍ പോയത് ചികിത്സയ്ക്ക് വേണ്ടിയായിരുന്നുവെന്നായിരുന്നു വാനിയുടെ പ്രതികരണം.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആര്‍ട്ട് ഓഫ് ലിവിങ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഹുറിയത്ത് ഉള്‍പ്പെട്ട നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്തയിടെ ശ്രീ ശ്രീ രവിശങ്കര്‍ കാശ്മീരിലെ ഹൂറിയത്ത് നേതാക്കളെ സന്ദര്‍ശിച്ച് കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത് മുസാഫിര്‍ വാനി പിറ്റിഐ യ്ക്ക് നല്‍കിയ ഫോണ്‍സംഭാഷണമാണ്. കാശ്മീരിനെകുറിച്ചാണ് യോഗാചാര്യനുമായി സംസാരിച്ചതെന്നും ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് പറഞ്ഞ ശേഷം ശ്രീശ്രീയുടെ സ്വാധീനം ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിന് വഴി കാണണമെന്നതുമാണ് വാനി സംസാരിച്ചതെന്നാണ് വെളിപ്പെടുത്തല്‍. എന്താണ് കാശ്മീരിലെ ജനങ്ങള്‍ക്ക് ആവശ്യമെന്ന് ചോദിച്ച യോഗാചാര്യനോട് കാശ്മീരിലെത്തി നേരിട്ട് മനസിലാക്കുവാനും വാനി ആവശ്യപ്പെട്ടു. കാശ്മീര്‍ വിഘടനവാദികള്‍ക്ക് ശാശ്വതമായ പ്രതിവിധിയാണവശ്യം. കാശ്മീര്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഹൂറിയത്തിന്റെ കൈയ്യിലാണ്. പരിമിതികളുള്ള ഇന്ത്യന്‍ ഭരണഘടനയ്ക്ക് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും വാനി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആശ്രമത്തില്‍ പോയത് ചികിത്സയ്ക്ക് വേണ്ടിയാണെന്നാണ് വാനിയുടെ പുതിയ വാദം. ശ്രീശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഫോട്ടോ എടുത്തത്. ഞാനൊരു അധ്യാപകനാണ്, ഒരു സാധാരണ മനുഷ്യന്‍. പ്രമേഹരോഗത്തിനുള്ള ചികിത്സയ്ക്കായാണ് ആശ്രമത്തില്‍ പോയത്. ശ്രീശ്രീ എനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു. 500പേരുമായി നിന്ന് ഞാന്‍ ഫോട്ടോ എടുത്തിട്ടുണ്ട്. ശ്രീ ശ്രീ യുമായി കുറച്ചു മിനിറ്റുകള്‍ മാത്രമാണ് ചിലവിട്ടത്. മറ്റൊന്നും തന്നെ സംസാരിച്ചിട്ടില്ല.- വാനി പറഞ്ഞു. തുടര്‍ന്നാണ് ആര്‍ട്ട് ഓഫ് ലിവിങ് വാനിയുമായി ശ്രീ ശ്രീ രവിശങ്കര്‍ ബാംഗളുരു ആശ്രമത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി പ്രസ്താവന ഇറക്കിയത്. രണ്ടു ദിവസം വാനി ആശ്രമത്തില്‍ ഉണ്ടായിരുന്നു. യോഗാചാര്യനുമായി കാശ്മീരിലെ പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച നടത്തി. കാശ്മിരിലെ ദുരന്തത്തെക്കുറിച്ചും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ എന്തു ചെയ്യാനാകുമെന്നുമാണ് ചര്‍ച്ചയില്‍ വിഷയമായത്. തികച്ചും മനുഷ്യത്വപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവതെന്നാണ് കുറിപ്പ് വ്യക്തമാക്കുന്നത്.
ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ജൂലൈ 8ന് സൈന്യം വധിച്ചതോടെയാണ് കാശ്മീരില്‍ കലാപം ആരംഭിച്ചത്. ഏറ്റുമുട്ടലുകളില്‍ 70ഓളം പേരാണ് കൊല്ലപ്പെട്ടത്. 51ദിവസം നീണ്ടുനിന്ന നിരോധനാജ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്.