UPDATES

വിപണി/സാമ്പത്തികം

ജി എസ് ടി എന്‍; ഇന്‍ഫോസിസിനെതിരേ ബിജെപി അനുകൂല വ്യാപാരികള്‍, സര്‍ക്കാരിന്റെ പരാജയത്തിനു മറ്റുള്ളവരെ കുറ്റപ്പെടുത്തണോയെന്ന് വിമര്‍ശനം

ധൃതിപിടിച്ച നടപ്പിലാക്കിയ നികുതി സംവിധാനത്തിലെ സങ്കീര്‍ണതകളുമായി പൊരുത്തപ്പെടാന്‍ ഭൂരിപക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല

ചരക്ക് സേവന നികുതി നെറ്റ്‌വര്‍ക്ക് സംവിധാനം വികസിപ്പിച്ച ഇന്‍ഫോസിസിന് നേരെ രാജ്യത്തെ വ്യാപാരികളുടെ രോഷം. നെറ്റ്‌വര്‍ക്ക് സംവിധാനം താറുമാറായതാണ് വ്യാപാരികളെ രോഷം കൊള്ളിക്കുന്നത്. ജിഎസ്ടി ഫയലിംഗ് താറുമാറാക്കിയ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട 10 ദശലക്ഷം ഡോളര്‍ ആസ്തിയുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപിയുമായി അടുത്ത് ബന്ധമുള്ള ദേശവ്യാപക വ്യാപാരി സംഘടനയായ അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷന്‍ (സിഎഐടി) ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ധൃതിപിടിച്ച നടപ്പിലാക്കിയ നികുതി സംവിധാനത്തിലെ സങ്കീര്‍ണതകളുമായി പൊരുത്തപ്പെടാന്‍ ഭൂരിപക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ജിഎസ്ടിയുടെ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മ വെറുപ്പുളവാക്കുന്നതാണെന്ന് സിഎഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കണ്ഡേല്‍വാല കുറ്റപ്പെടുത്തുന്നു. ജിഎസ്ടി പോര്‍ട്ടലിന്റെ തൃപ്തികരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ ഇന്‍ഫോസിസും മറ്റ് ബന്ധപ്പെട്ട കമ്പനികളും എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി ശൃംഖല വികസിപ്പിക്കുന്നതിനായി 2015ല്‍ 1,380 കോടി രൂപയുടെ കരാറാണ് ഇന്‍ഫോസിസിന് ലഭിച്ചത്. നിരവധി അളവുകോലുകള്‍ വച്ച് പരിശോധിച്ചപ്പോഴും ജിഎസ്ടി ശൃംഖല തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെളിഞ്ഞതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ സംവിധാനം കുറ്റമറ്റതാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തീയതികള്‍ ദീര്‍ഘിപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതെന്ന് ഖണ്ഡേല്‍വാല ചോദിക്കുന്നു.

എന്നാല്‍, ഒരു മുന്‍പരീക്ഷണം പോലും നടത്താതെ സങ്കീര്‍ണമായ നികുതി ഘടന അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉടലെടുക്കാവുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി മനസിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ പരാജയം മറച്ചുവെക്കുന്നതിനാണ് ഇപ്പോള്‍ ചിലര്‍ ഇന്‍ഫോസിസിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് മറ്റ് ചില വ്യാപരികള്‍ പറയുന്നത്. ഏഷ്യയിലെ ഏറ്റവും സങ്കീര്‍ണ നികുതി സംവിധാനമാക്കി ജിഎസ്ടിയെ മറ്റുന്ന തരത്തില്‍ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ രീതിയില്‍ ഈ നികുതി സംവിധാനം രൂപകല്‍പന ചെയ്തതിന്റെ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരം ആരോപണങ്ങളെന്ന് ഒരു വ്യാപാരി ടെലിഗ്രാഫിനോട് പറഞ്ഞു.

"</p

ഇതുവരെ 37 കോടി ഇന്‍വോയിസുകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടെന്നും 70 ലക്ഷം നികുതിദായകര്‍ പുതിയ സംവിധാനത്തിലേക്ക് കൂടുമാറിയെന്നും 29 ലക്ഷം പുതിയ നികുതിദായകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ സംവിധാനം വലിയ വിജയമാണെന്നും ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു. 2017 ഒക്ടോബര്‍ 31ലെ കണക്കുകള്‍ പ്രകാരം, 1.4 കോടിയുടെ വിനിമയ ഇടപാടുകളും 2.26 കോടിയുടെ റിട്ടേണുകളും ജിഎസ്ടി പോര്‍ട്ടല്‍ വഴി നടന്നിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. നികുതി വെട്ടിപ്പുകളെ കുറിച്ചുള്ള പരാതികളുടെയും നികുതിദായകരെ തരംതിരിക്കുന്നതിന്റെയും ചെറുകിട വ്യാപാരികളുടെ അന്തര്‍സംസ്ഥാന വില്‍പനയുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്തുകൊണ്ട് നിരവധി തവണ സര്‍ക്കാര്‍ നിരക്കുകളില്‍ മാറ്റം വരുത്തിയതാണ് പ്രശ്‌നങ്ങളുടെ മൂലകാരണം എന്നാണ് ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍പരീക്ഷണം നടത്താതെ ഇത്രയും സങ്കീര്‍ണമായ ഒരു നികുതി സംവിധാനം ധൃതി പിടിച്ച് നടപ്പിലാക്കിയതും പ്രശ്‌നങ്ങളുടെ ആക്കം കൂട്ടി. ഇത്തരം പരിശോധനകളിലൂടെ സംവിധാനത്തിലുള്ള അപര്യാപ്തതകള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള മുന്‍പരീക്ഷണങ്ങളൊന്നും നടത്തിയില്ലെന്ന് സിബിഇസി ചെയര്‍മാന്‍ സുമിത് ദത്ത മജുംദാര്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ ലാഭം ഒലിച്ചുപോകുന്നത് നോക്കിനില്‍ക്കേണ്ടി വന്ന ഭൂരിപക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വായ്പയ്ക്ക് ജിഎസ്ടി അനുമതി നല്‍കുന്നുണ്ട്. ഇതിന്റെ ഗുണം ജിഎസ്ടി പൂര്‍വ നിര്‍മാണത്തിലേക്കും വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയുന്നു. എന്നാല്‍ അവകാശങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതിരുന്നതോടെ ദൈനംദിന പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം ചെറുകിട നിര്‍മാണ മേഖലയെ തകര്‍ത്തു. മിക്ക രാജ്യങ്ങളിലും ഏകനികുതി സംവിധാനം നടപ്പിലാക്കിയപ്പോള്‍ ഒന്നോ രണ്ടോ നിരക്കുകളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ത്യയില്‍ അത് ആറ് നിരക്കു ഘടനകളായാണ് നടപ്പിലാക്കിയത്. ഇതോടെ വ്യാപാര സ്ഥാപനങ്ങളുടെ കടലാസുപണി താങ്ങാനാവാത്ത ഭാരമായി. കൂടാതെ നികുതി ഘടന നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഉദാഹരണത്തിന്, അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ ജനപ്രിയ പലഹാരമായ ഘക്രാസിന്റെ വില മാത്രം കുറച്ചു.

എല്ലാ മേഖലയിലെയും വ്യാപാരികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നത് സംവിധാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. 1.5 കോടി രൂപ വരെ വില്‍പനയുള്ള വ്യാപാരികള്‍ മൂന്ന് മാസത്തില്‍ ഒരിക്കലും മറ്റുള്ളവര്‍ മാസത്തില്‍ ഒരിക്കലും റിട്ടേണുകള്‍ സമര്‍പ്പിക്കണം എന്നാണ് പുതിയ പരിഷ്‌കരണം. മുന്‍കൂറായി നല്‍കുന്ന പണം തിരികെ ലഭിക്കുന്നതിന് ഈ നടപടി കാലതാമസം വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറുകിട വ്യാപാരികള്‍ നല്‍കുന്ന വിവരങ്ങളുടെ നിലവാരത്തിലാണ് പ്രശ്‌നങ്ങള്‍ കുടികൊള്ളുന്നതെന്നാണ് ഒരു നിഗമനം. പരസ്പരം ഇടപാടുകള്‍ നടത്തുന്ന രണ്ട് വ്യാപാരികള്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ തമ്മില്‍ അന്തരം ഉണ്ടാവാന്‍ ഇത് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉടനടിയൊന്നും പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങളല്ല ജിഎസ്ടി നേരിടുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍