സൈറസ് മിസ്ട്രിയുടെ അസാധാരണ പുറത്താകലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
രാജ്യത്തെ വമ്പന്‍ കോര്‍പറേറ്റ് ഹൌസുകളില്‍ നടക്കുന്ന പല അന്തര്‍നാടകങ്ങളും പലപ്പോഴും പുറംലോകമറിയാറില്ല. ആളുകളെ നിയമിക്കുന്നതും പുറത്താക്കുന്നതുമൊക്കെ നടക്കാറുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് ഹൌസായ ടാറ്റയില്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത ഒന്നാണ്. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായിരുന്നു അത്. ഇതിനു പിന്നിലുള്ള കാര്യങ്ങള്‍, നടന്ന സംഭവവികാസങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നു വെളിപ്പെടുത്തുകയാണ് Professor of Marketing at Lee Kong Chian School of Business, Singapore Management University and Distinguished Fellow at INSEAD Emerging Markets Institute-ആയ നിര്‍മാല്യ കുമാര്‍, തന്റെ ബ്ലോഗിലൂടെ. സൈറസ് മിസ്ട്രിയുടെ അടുത്ത സഹപ്രവര്‍ത്തകനും ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും കൂടിയായിരുന്നു നിര്‍മാല്യ കുമാര്‍.
2016 ഒക്‌ടോബര്‍ 24, സൈറസ് മിസ്ട്രി ബോംബെ ഹൗസിലെ നാലാം നിലയിലുള്ള തന്റെ ഓഫീസിലായിരുന്നു. രണ്ടു മണിക്കാണ് പതിവുള്ള ടാറ്റ സണ്‍സ് ബോര്‍ഡ് യോഗം വിളിച്ചിരിക്കുന്നത്. ഇനി അഞ്ചു മിനിറ്റ് മാത്രമേയുള്ളൂ. പക്ഷേ, അന്നു രാവിലെ ചില ബോര്‍ഡ് അംഗങ്ങള്‍ മുന്‍കൂട്ടി അറിയിക്കാതെ ഒരു അനൗദ്യോഗിക മീറ്റിംഗ് ചേര്‍ന്നിരുന്ന വിവരം സൈറസ് അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ എന്താണ് ചര്‍ച്ച ചെയ്തത് എന്നറിഞ്ഞിരുന്നില്ല, അതിനാല്‍ കാര്യമായ ശ്രദ്ധയും കൊടുത്തില്ല. സൈറസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊക്കെ സുഗമമായിരുന്നു, കഴിഞ്ഞയാഴ്ച ചൈനയും സിംഗപ്പൂരും സന്ദര്‍ശിക്കുകയും ബിസിനസ് പങ്കാളികളേയു നിക്ഷേപകരേയുമൊക്കെ കാണുകയും ചെയ്തിരുന്നു.
ആ സമയത്താണ്, വാതിലിലൊരു മുട്ട്. സൈറസിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അകത്തേക്ക് കടന്നു വന്നത് തന്റെ മുന്‍ഗാമി രത്തന്‍ ടാറ്റയും ടാറ്റ സണ്‍സ് ബോര്‍ഡ് അംഗം നിതിന്‍ നൊഹാരിയയും. ഇരുവരേയും സ്വാഗതം ചെയ്ത സൈറസ് എതിരെയുള്ള കസേരയില്‍ ഇരിക്കാന്‍ അവരെ സ്വാഗതം ചെയ്തു. സംസാരിച്ചു തുടങ്ങിയത് നൊഹാരിയയാണ്. “സൈറസ്, നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ രത്തന്‍ ടാറ്റയും താങ്കളുമായുള്ള ബന്ധം അത്ര ശരിയായ രീതിയിലല്ല നടക്കുന്നത്”. നൊഹരിയ തുടര്‍ന്നു: “അതുകൊണ്ട് ടാറ്റ ട്രസ്റ്റ് ബോര്‍ഡ് ഒരു പ്രമേയം അവതരിപ്പിക്കാന്‍ പോവുകയാണ്. താങ്കളെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്തുകൊണ്ടുള്ളതാണ് അത്. അതുകൊണ്ട് ഒന്നുകില്‍ രാജി വയ്ക്കുക, അല്ലെങ്കില്‍ അല്‍പ്പ സമയത്തിനകം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയം നേരിടാന്‍ തയാറെടുക്കുക” എന്നും നൊഹാരിയ കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ ഈ നിലയില്‍ എത്തിയതില്‍ തനിക്ക് ഖേദമുണ്ടെന്ന് രത്തന്‍ ടാറ്റയും ഈ സമയത്ത് സൂചിപ്പിച്ചു.
“നിങ്ങള്‍ക്ക് ബോര്‍ഡ് മീറ്റിംഗില്‍ ചെയ്യാവുന്നത് ചെയ്യുക, എനിക്ക് ആവുന്നതു പോലെ ഞാന്‍ നേരിടും”, സൈറസ് ശാന്തമായി അവരോടു പറഞ്ഞു. ടാറ്റയും നൊഹാരിയയും ആ മുറിയില്‍ നിന്നിറങ്ങി നാലാം നിലയിലെ മറുവശത്തുള്ള ബോര്‍ഡ് മീറ്റിംഗ് ചേരുന്ന മുറിയിലേക്ക് നീങ്ങി. സൈറസ് തന്റെ ജാക്കറ്റെടുത്തിട്ട് ബോര്‍ഡ് മീറ്റിംഗ് ചേരുന്ന മുറിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഭാര്യ റോഹിഖിന് ഇങ്ങനെ ഒരു മെസേജ് അയച്ചു: ‘എന്നെ പുറത്താക്കി’.
ബോര്‍ഡ് മീറ്റിംഗ്
സൈറസ് ചെയര്‍മാനായി നിശ്ചയിച്ചിട്ടുള്ള കസേരയിലിരുന്നു. ആ മുറിയിലെ മറ്റു കസേരകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുതായി ഉയരം കൂടിയ കസേരയായിരുന്നു അത്. സൈറസ് ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായാണ് രത്തന്‍ ടാറ്റ ഒരു ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് രത്തന്‍ ടാറ്റയെ യോഗത്തിലേക്ക് സ്വാഗതം ചെയ്ത ശേഷം സൈറസ്, ഇങ്ങനെ പറഞ്ഞു: “മീറ്റിംഗിന്റെ മുന്‍ നിശ്ചയിച്ച അജണ്ടകളിലേക്ക് കടക്കുന്നതിനു മുമ്പ് ടാറ്റയ്ക്കും നൊഹാരിയയ്ക്കും ചില കാര്യങ്ങള്‍ ബോര്‍ഡ് മീറ്റിംഗില്‍ പങ്കുവയ്ക്കാനുണ്ട്.”
ടാറ്റ ട്രസ്റ്റ് നോമിനിയും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ ഡീനുമാണ് നൊഹാരിയ. ടാറ്റ ട്രസ്റ്റ് അതിന്റെ നോമിനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്, ടാറ്റ സണ്‍സ് ബോര്‍ഡില്‍ ഒരു പ്രമേയം അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്ന കാര്യം നൊഹാരിരിയ ബോര്‍ഡ് യോഗത്തെ അറിയിച്ചു. ടാറ്റ ട്രസ്റ്റിന്റെ മറ്റൊരു നോമിനിയായ അമിത് ചന്ദ്ര കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കി. ടാറ്റ ട്രസ്റ്റ് ഡയറക്ടര്‍മാരുടെ ഒരു യോഗം അന്നു രാവിലെ ചേര്‍ന്നിരുന്നുവെന്നും ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് സൈറസിനോട് രാജി വയ്ക്കാന്‍ അഭ്യര്‍ത്ഥിക്കാനുമുള്ള പ്രമേയം പാസാക്കാനും തീരുമാനമായതായി അമിത് ചന്ദ്ര പറഞ്ഞു. നിരവധി കാര്യങ്ങള്‍ കൊണ്ട് ടാറ്റ ട്രസ്റ്റിന് സൈറസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കാരണം വിശദമാക്കി. മറ്റൊരു കാര്യവും ഈ തീരുമാനത്തിന് പിന്നിലുള്ളതായി അവിടെ പങ്കു വയ്ക്കപ്പെട്ടില്ല.
എന്നാല്‍ ഇത്തരത്തിലൊരു നടപടി അനധികൃതമാണെന്ന് സൈറസ് വാദിച്ചു. ബോര്‍ഡിന്റെ പരിഗണനയ്ക്ക് വരണമെങ്കില്‍ കുറഞ്ഞത് 15 ദിവസത്തെ നോട്ടീസ് നല്‍കിയിരിക്കണം എന്നതാണ് ചട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരമൊരു നോട്ടീസിന്റെ ആവശ്യമില്ലെന്ന് ടാറ്റ ട്രസ്റ്റിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അമിത് ചന്ദ്ര യോഗത്തെ അറിയിച്ചു. താന്‍ അത് യോഗത്തില്‍ പങ്കുവയ്ക്കാന്‍ തയാറാണെന്ന് ചന്ദ്ര പറഞ്ഞെങ്കിലും അതാരും അറിഞ്ഞില്ല. പകരം, വിജയ് സിംഗിന്റെ മീറ്റിംഗിന്റെ ബാക്കി ഭാഗത്ത് ആധ്യക്ഷ്യം വഹിക്കാനായി ചന്ദ്ര നിര്‍ദേശം വച്ചു. നടപടികളിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സൈറസ് നിരവധി തവണ പ്രതിഷേധിച്ചെങ്കിലും വേണു ശ്രീനിവാസന്‍, ചന്ദ്രയുടെ നിര്‍ദേശത്തെ പിന്താങ്ങി. മീറ്റിംഗിന്റെ ആധ്യക്ഷം വഹിക്കാന്‍ സൈറസിനെ മാറ്റി വിജയ് സിംഗിനെ നിര്‍ദേശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് തങ്ങള്‍ വിട്ടു നില്‍ക്കുകയാണെന്ന് ഇഷാത് ഹുസൈനും ഫരീദ ഖമ്പടയും അറിയിച്ചു.
പെട്ടെന്നാണ് വോട്ടിംഗ് നിശ്ചയിക്കപ്പെട്ടത്. ആറ് അംഗങ്ങള്‍- അജയ് പിരമള്‍, അമിത് ചന്ദ്ര, നിതിന്‍ നൊഹാരിയ, റോണന്‍ സെന്‍, വേണു ശ്രീനിവാസന്‍, വിജയ് സിംഗ്- തീരുമാനത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ഫരീദ ഖമ്പടയും ഇഷാദ് ഹുസൈനും വിട്ടു നിന്നു. അങ്ങനെ മീറ്റിംഗിന്റെ ബാക്കി ഭാഗത്ത് ആധ്യക്ഷ്യം വഹിക്കാനായി വിജയ് സിംഗിനെ നിയോഗിച്ചു.
തുടര്‍ന്ന് ബോര്‍ഡ് മീറ്റിംഗിന്റെ അജണ്ടയിലേക്ക് കൂടുതലായി പരിഗണിക്കാനായി നേരത്തെ തയാറാക്കിയ പ്രമേയം വേണു ശ്രീനിവാസന്‍ യോഗത്തില്‍ അവതരിപ്പിച്ചു.
RESOLVED THAT the consent of the Board be and is hereby accorded, to consider and resolve upon, in this meeting of the Board, the following matters which were not included in the Agenda circulated for this meeting of the Board:
ഇതിലെ ഓരോ പ്രമേയവും വോട്ടിനിട്ടു. വിവിധ ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിക്കുകയും മറ്റ് ഒറ്റപ്പെട്ട പ്രമേയങ്ങള്‍ അവര്‍ പിന്താങ്ങുകയും ചെയ്‌തെങ്കിലും എല്ലാം നിശ്ചയിക്കപ്പെട്ട ഒരേ മാതൃകയിലായിരുന്നു. ഖമ്പട ഓരോ വോട്ടിംഗില്‍ നിന്നും വിട്ടു നില്‍ക്കുകയും സൈറസ് ഓരോന്നിന്റേയും ചട്ടലംഘനം ചൂണ്ടിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും മറ്റുള്ളവര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. എല്ലാം അവസാനിച്ചത് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു. സൈറസ് മിസ്ട്രിക്ക് ഏതെങ്കിലും വിധത്തില്‍ തയാറെടുപ്പ് നടത്താനോ വിശദീകരിക്കാനോ പോലും സമയം നല്‍കാതെ എല്ലാം അവസാനിച്ചു.
ശേഷം
മൂന്നു മണിയോടെ തന്റെ ഓഫീസില്‍ തിരിച്ചെത്തിയ സൈറസ് അവിടെയുള്ള വ്യക്തിപരമായ തന്റെ സാധനങ്ങള്‍ പായ്ക്ക് ചെയ്തു തുടങ്ങി. താന്‍ അടുത്ത ദിവസം ഓഫീസില്‍ എത്തേണ്ടതുണ്ടോ എന്ന് സുബേദാറിനോട് അന്വേഷിച്ചു. രത്തന്‍ ടാറ്റയുമായി സംസാരിച്ച സുബേദാര്‍, അതിന്റെ ആവശ്യമില്ലെന്ന് സൈറസിനെ അറിയിച്ചു. സൈറസ് പിന്നീട് തന്റെ ബാല്യകാല സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനുമായ അപൂര്‍വ ദിവാന്‍ജിയെ നിയമസഹായം തേടി ബന്ധപ്പെട്ടു. പത്തു മിനിറ്റിനുള്ളില്‍ എത്തിച്ചേര്‍ന്ന അപൂര്‍വ, ടാറ്റ സണ്‍സില്‍ ഇത്തരം പ്രമേയങ്ങള്‍ പരിഗണിക്കാനുള്ള മാനദണ്ഡങ്ങളുടെ രേഖകള്‍ ആവശ്യപ്പെട്ടു. ബോംബെ ഹൗസിനു പുറത്ത് മാധ്യമങ്ങള്‍ അസാധാരണമായി തടിച്ചു കൂടാന്‍ ഇടയുണ്ടെന്നും അതിനാല്‍ പുറത്തു കടക്കുക അത്ര എളുപ്പമല്ലെന്നും അപൂര്‍വ മനസിലാക്കി.
സൈറസിന്റെ വീടിനു മുന്നിലും മാധ്യമപ്പട എത്താന്‍ സാധ്യതയുള്ളതിനാല്‍ സൈറസിനെ സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും അപൂര്‍വയ്ക്ക് കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. സൈറസ് കുടുംബത്തിന്റെ ബിസിനസ് സംരംഭമായ ഷാപ്പൂര്‍ജി പല്ലോന്‍ജിയിലെ ജയ് മേവാനിക്ക് ഇത്തരമൊരു സ്ഥലമൊരുക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കി. ഷാപ്പൂര്‍ജി കമ്പനിയുമായി ബന്ധമുള്ള ഫോര്‍ബ്‌സിന് സമീപ പ്രദേശത്തു തന്നെ അത്തരമൊരു ശാന്തമായ സ്ഥലമുള്ള കാര്യം ജയ്ക്ക് അറിയാമായിരുന്നു. ബോംബെ ഹൗസിന്റെ സാധാരണ ഉപയോഗിക്കാറില്ലാത്തത സൈഡ് ഗേറ്റ് വഴി അപൂര്‍വ പുറത്തിറങ്ങി, സൈറസിനെ എത്രയും വേഗം സുരക്ഷിതമായഒരു സ്ഥലത്ത് എത്തിക്കേണ്ടതുണ്ടായിരുന്നു.
കോണ്‍ഫറന്‍സ് റൂമിലെത്തിയ സൈറസ് അപ്പോഴാണ് ഒന്നിരിക്കുന്നത്. അദ്ദേഹത്തെ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എത്രയും വേഗം തങ്ങള്‍ക്ക് ഒരു പി.ആര്‍ ഏജന്‍സിയുടേയും ഒരഭിഭാഷന്റേയും സഹായം ആവശ്യമുണ്ടെന്ന് അവര്‍ മനസിലാക്കി. അവര്‍ മനസിലാക്കാതിരുന്ന ഒരു കാര്യം, ടാറ്റ രാജ്യത്തെ ഏറ്റവും മികച്ച ആറ് പബ്ലിക് റിലേഷന്‍സ് കമ്പനിയുമായും രാജ്യത്ത് ലഭിക്കാവുന്ന ഒട്ടുമിക്ക പ്രഗത്ഭരായ അഭിഭാഷകരേയും ഇതിനകം തന്നെ ബന്ധപ്പെടുകയും അവരെ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു എന്നതായിരുന്നു അത്. പുറത്താക്കിയ നടപടിക്ക് സൈറസ് തിരിച്ചടി തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാ മാര്‍ഗങ്ങളും അടയ്ക്കുകയായിരുന്നു ടാറ്റയുടെ ലക്ഷ്യം.
വൈകിട്ട് അഞ്ചു മണിക്ക് ടാറ്റ സണ്‍സിന്റെ പത്രക്കുറിപ്പ് പുറത്തുവന്നു.
“Mumbai: Tata Sons today announced that its Board has replaced Mr. Cyrus P. Mistry as Chairman of Tata Sons. The decision was taken at a Board meeting held here today.
The Board has named Mr. Ratan N. Tata as Interim Chairman of Tata Sons.
The Board has constituted a Selection Committee to choose a new Chairman.
The Committee comprises Mr. Ratan N. Tata, Mr. Venu Srinivasan, Mr. Amit Chandra, Mr. Ronen Sen and Lord Kumar Bhattacharyya, as per the criteria in the Articles of Association of Tata Sons. The committee has been mandated to complete the selection process in four months.”
ഇതോടെ, രാജ്യത്തെ ടി.വി ചാനലുകളില്‍ വാര്‍ത്ത വലിയ ബ്രേക്കിംഗ് ന്യൂസായി പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വിഷയം ആളിക്കത്തി. സൈറസിന്റെ ടീമിലുണ്ടായിരുന്ന മുതിര്‍ന്ന മൂന്ന് പേരോടു കൂടി രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയും ഇതിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ടാറ്റ സണ്‍സിന്റെ ബോര്‍ഡ് അംഗവും ഗ്രൂപ്പിലെ മിക്ക കമ്പനികളുടേയും ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ചെയര്‍മാനും ആയിരുന്നു അപ്പോഴും സൈറസ്. ഈ കമ്പനികളുടെ തലപ്പത്തു നിന്ന് സൈറസ് രാജി വയ്ക്കുമോ എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച തുടങ്ങി. കാരണം ഒക്‌ടോബര്‍ 26-ന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡിന്റെ ആദ്യ ബോര്‍ഡ് മീറ്റിംഗ് ബോംബെ ഹൗസില്‍ നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു.
സി.ഇ.ഓമാരെ പുറത്താക്കുന്നത് എല്ലായ്‌പ്പോഴും വാര്‍ത്ത തന്നെയാണ്. എന്നാല്‍ അതത്ര സാധാരണയായി നടക്കുന്ന കാര്യവുമല്ല. എന്തുകൊണ്ടാണ് സൈറസ് മിസ്ട്രിയുടെ പുറത്താക്കാല്‍ ഇത്ര വലിയ വാര്‍ത്തയായത് എന്നതിന്റെ കാരണം, ടാറ്റ ഗ്രൂപ്പിന്റെ 148 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആറു ചെയര്‍മാന്‍മാര്‍ മാത്രമേ അവര്‍ക്ക് ഉണ്ടായിട്ടുള്ളൂ എന്നതാണത്. ഒരു വര്‍ഷം എല്ലാത്തരത്തിലുമുള്ള പരിശോധനകളും വിലയിരുത്തലുകളും എല്ലാം കഴിഞ്ഞതിനു ശേഷമാണ് തന്റെ 46-ാം വയസില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി സൈറസിനെ തെരഞ്ഞെടുക്കുന്നത്. കുറഞ്ഞത് അടുത്ത 20-30 വര്‍ഷത്തേക്ക് അദ്ദേഹം ആ പദവിയില്‍ ഉണ്ടാവും എന്നായിരുന്നു കണക്കാക്കിയിരുന്നത്. ടാറ്റ ഗ്രൂപ്പ് അതിന്റെ ഉന്നത മൂല്യങ്ങള്‍ കൊണ്ടായിരുന്നു അറിയപ്പെട്ടിരുന്നത്. അതായത്, നിയമിക്കുകയും അപ്പോള്‍ തന്നെ ഇറക്കിവിടുകയും ചെയ്യുന്ന നയം അവിടെ ഉണ്ടായിരുന്നില്ല. ടാറ്റയിലെ മുതിര്‍ന്ന മിക്ക ഉദ്യോഗസ്ഥരും കണക്കാക്കപ്പെടുന്നത് അവിടുത്തെ ‘ഇന്‍സൈഡേഴ്‌സ്’ എന്ന നിലയില്‍ തന്നെയാണ്, മിക്കവരുടേയും മുഴുവന്‍ കരിയറും ഗ്രൂപ്പിനൊപ്പവും.
ടാറ്റ സണ്‍സിന്റെ ഓഹരി ഉടമകളുടെ ഒരു പ്രമേയത്തിലൂടെ സൈറസിനെ ചെയര്‍മാനായി നിശ്ചയിച്ചതായിരുന്നു ആദ്യ കരാര്‍. ഇത് 2017 മാര്‍ച്ച് 21 വരെയായിരുന്നു. എന്നാല്‍ ഇതിനൊന്നും ഇട നല്‍കാതെ, എന്നെങ്കിലും മുന്നറിയിപ്പു നല്‍കാതെ തന്നെ, പെട്ടെന്നുള്ള നടപടിയിലുടെ എടുത്ത തീരുമാനത്തിനു പകരം അഞ്ചു മാസം കൂടി സൈറസിന് നല്‍കാമായിരുന്നു. സൈറസിനെ പരസ്യമായി അവഹേളിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഈ തീരുമാനം ഉണ്ടായതിനു പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളും ഒഴിവാക്കാമായിരുന്നു. എന്നാല്‍ അങ്ങനെ അല്ല ഉണ്ടായത്. വിവാദങ്ങള്‍ പൊതു മധ്യത്തിലേക്ക് തുറന്നുവിട്ടതോടെ ടാറ്റ ഗ്രൂപ്പിലെ പല അന്തര്‍നാടകങ്ങളും പുറത്തു വന്നു. രത്തന്‍ ടാറ്റയുടേും സൈറസിന്റെയൂം ടാറ്റ ബ്രാന്‍ഡിന്റെയം പ്രതിച്ഛായയ്ക്കും ഈ നടപടികള്‍ മങ്ങലേല്‍പ്പിച്ചു. നോക്കുകയാണെങ്കില്‍ യഥാര്‍ത്ഥ വിജയികള്‍ പബ്ലിക് റിലേഷന്‍സ് കമ്പനികളും അഭിഭാഷകരുമാണ്; അവര്‍ക്കിപ്പോഴും ഇത് ഒരു സാധ്യതയാണ്.
More Read: https://goo.gl/8Ay4qu