UPDATES

വിപണി/സാമ്പത്തികം

ബാങ്കിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എസ് ബി ഐ സ്റ്റാഫ് യൂണിയന്റെ ഡബിള്‍ ഡക്കര്‍ റാലി

ലയനത്തിന് പിന്നാലെ രാജ്യം മുഴുവനുള്ള ബാങ്കിംഗ് മേഖല പങ്കുവെച്ച മാന്ദ്യത്തിന്റെയും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെയും വിശദാംശങ്ങള്‍ രണ്ട് ദിവസത്തെ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യപ്പെടും

ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എസ് ബി ഐ സ്റ്റാഫ് യൂണിയന്‍ ഡബിള്‍ ഡക്കര്‍ റാലി സംഘടിപ്പിച്ചു. ബൈക്ക്, സൈക്കിള്‍ റാലികള്‍ പതിവായ തലസ്ഥാനം പുതിയൊരു പ്രചരണരീതിക്കും കൂടി സാക്ഷ്യം വഹിച്ചു. ഡബിള്‍ ഡക്കര്‍, ബൈക്ക് റാലി നടത്തിയാണ് എസ് ബി ഐ സ്റ്റാഫ് യൂണിയന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എസ് ബി ഐ സ്റ്റാഫ് യൂണിയന്‍ നടത്തുന്ന വലിയ പ്രചരണങ്ങളാണ്. തലസ്ഥാനം ആദ്യമായാണ് ഒരു തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഡബിള്‍ ഡക്കര്‍ റാലിക്ക് സാക്ഷ്യം വഹിച്ചത്. ‘പൊതുമേഖലയെ ശക്തിപ്പെടുത്തുക; ജനാധിപത്യ ബാങ്കിംഗ് ഉറപ്പാക്കുക’ ഇതാണ് എസ് ബി ഐ സ്റ്റാഫ് യൂണിയന്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം. 20, 21 തീയതികളിലാണ് ഏഴാമത് ജനറല്‍ കൗണ്‍സില്‍ നടക്കുന്നത്.

എസ് ബി ഐയ്ക്കെതിരെ കലാപമുണ്ടാക്കുകയല്ല, അതിനെ പൊതുമേഖലാ സ്ഥാപനമാക്കി നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. എസ് ബി ഐയില്‍ നിന്നുകൊണ്ടുതന്നെ അതിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാടുകയാണ് എസ് ബി ഐ സ്റ്റാഫ് യൂണിയന്‍ ചെയ്യുന്നത്. രണ്ട് ദിവസത്തെ ജനറല്‍ കൗണ്‍സിലില്‍ രാജ്യത്തെ പതിനാറ് എസ് ബി ഐ സര്‍ക്കിള്‍ നേതാക്കന്മാരും എത്തുന്നുണ്ട്. ബംഗാള്‍, അഹ്മദാബാദ്, ഭോപ്പാല്‍, ചണ്ഡിഗഡ്, ഭുവനേശ്വര്‍, ചെന്നൈ, ഹൈദ്രാബാദ്, കര്‍ണാടക, മുംബൈ, ലക്‌നൗ, ഗുവാഹത്തി, പാട്‌ന ഘടകങ്ങളുടെ നേതാക്കന്മാരാണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളും ചര്‍ച്ചകളും നിലപാടുകളും ദേശീയതലത്തില്‍ പ്രാധാന്യമുള്ളതായിരിക്കും.

എസ് ബി ഐയുടെ പതിനാറ് ഘടകങ്ങളും കേരളത്തില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കും എന്നിടത്താണ് ഈ സമ്മേളനം പ്രധാനപ്പെട്ടതാകുന്നത്. കേവലം കേരളാ ഘടകത്തിന്റെ സമ്മേളനം എന്നതിലുപരി ഇത് ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തെ നേരിടാന്‍ നടത്തുന്ന ദേശീയ സമ്മേളനം തന്നെയാണ് നടക്കാന്‍ പോകുന്നത്.

ലയനത്തിന് പിന്നാലെ രാജ്യം മുഴുവനുള്ള ബാങ്കിംഗ് മേഖല പങ്കുവെച്ച മാന്ദ്യത്തിന്റെയും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെയും വിശദാംശങ്ങള്‍ രണ്ട് ദിവസത്തെ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യപ്പെടും.

വികസിത- വികസ്വര രാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചെടുത്തത് പൊതുമേഖലാ ബാങ്കുകളാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍കരിക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കാനും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് താത്പര്യം. ഈ താല്‍പര്യത്തിനെതിരായി പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്. ജനറല്‍ കൗണ്‍സിലില്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്നും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ബാങ്കിംഗ് മേഖല സാക്ഷ്യം വഹിക്കുമെന്നും യൂണിയന്‍ കേരളഘടകം ജനറല്‍ സെക്രട്ടറി എ അജയകുമാര്‍ പറഞ്ഞു.

ശമ്പള വര്‍ദ്ധനവടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി പത്ത് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാര്‍ ഈ മാസം 30, 31 തീയതികളില്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ജനറല്‍ കൗണ്‍സില്‍ നടക്കുന്നത്. അതും മറ്റൊരു സമര പ്രഖ്യാപനവേദിയാക്കി സമ്മേളനത്തെ മാറ്റും.

അസോസിയേറ്റ്‌സ് ബാങ്കുകളുടെ ലയനത്തിനുശേഷം കരുത്താര്‍ജിച്ച സംഘടനയുടെ ഏഴാമത് ജനറല്‍ കൗണ്‍സില്‍ ടാഗോര്‍ തീയറ്ററില്‍ വെച്ചാണ് നടക്കുകയാണ്. ജനറല്‍ കൗണ്‍സില്‍ സ്റ്റേറ്റ്‌സ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയുമുള്ള സമര പ്രഖ്യാപനമായി മാറുമെന്നാണ് കേരള ഘടകം ഭാരവാഹികള്‍ നല്‍കുന്ന സൂചന.

പൊതുമേഖലയെ ശക്തിപ്പെടുത്തുക, ജനാധിപത്യ ബാങ്കിംഗ് ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യൂണിയന്റെ ഏഴാമത് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സര്‍ക്കില്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിടരാമന്‍ ചടങ്ങില്‍ മുഖ്യാതിഥിയാണ്. എന്‍സിബിസി, എഐഎസ്ബിഎസ്എഫ് ജനറല്‍ സെക്രട്ടറി സഞ്ജീവ് കെ ബാന്‍ഡ്‌ലിഷ്, എഐഎസ്ബിഎസ്എഫ് പ്രസിഡന്റ് വി വി എസ് ആര്‍ ശര്‍മ്മ, എസ് ബി ഐഒഎ കേരളഘടകം ജനറല്‍ സെക്രട്ടറി വി മുരളീധരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷകരാണ്. സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ കേരള ഘടകം പ്രസിഡന്റ് ഫിലിപ്പ് കോശിയാണ് ചടങ്ങില്‍ അധ്യക്ഷന്‍.

നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകള്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ തകരാതിരുന്നതിന് കാരണം അതിന്റെ പൊതുമേഖലാ സ്വഭാവമാണ്. അത് നിലനിര്‍ത്തണം എന്നതാണ് എസ് ബി ഐ സ്റ്റാഫ് യൂണിയന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്ക് സമാനമായ അവസ്ഥ നിലനില്‍ക്കുന്ന കൊറിയ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ബാങ്കിംഗ് വ്യവസായവും സാമ്പത്തികവ്യവസ്ഥയും തകര്‍ച്ച നേരിട്ടപ്പോഴും ഇന്ത്യയിലെ ബാങ്കുകള്‍ പിടിച്ചുനിന്നത് പൊതുമേഖലാ സ്വഭാവം മൂലമാണെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും എസ് ബി ഐ സ്റ്റാഫ് യൂണിയന്റെ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

കോര്‍പ്പറേറ്റ് കടങ്ങള്‍ കിട്ടാകടങ്ങളായി ദുര്‍വ്യാഖ്യാനിച്ച് പിരിച്ചെടുക്കാതിരിക്കുകയും പിന്നീട് എഴുതിത്തള്ളുകയും ചെയ്യുന്ന രീതിയാണ് മാനേജ്മെന്റും കേന്ദ്ര സര്‍ക്കാരും കൈക്കൊള്ളുന്നത്. ഇതിനെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ പ്രവര്‍ത്തനലാഭം കൈവരിക്കുന്ന ബാങ്കുകള്‍ പ്രഖ്യാപിത നഷ്ടത്തിലേക്ക് കണക്കുകള്‍ ക്ലോസ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കേണ്ടതുണ്ട്. അതിന് ജനപങ്കാളിത്തം ആവശ്യമുണ്ട്. അതിനാണ് ബോധവത്കരണ പരിപാടികളടക്കം ആസൂത്രണം ചെയ്യുന്നത്- ഫിലിപ്പ് കോശി പറഞ്ഞു.

ബാങ്കുകള്‍ നഷ്ടത്തിലാണെന്ന് വരുത്തുന്നത് സ്വകാര്യവല്‍കരിക്കുന്നതിനുള്ള ഒരു മറയാണ്. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും യൂണിയന്‍ ആരോപിക്കുന്നു.

കേരള ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ വി കെ രാമചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നാളെ രാവിലെ എല്‍എംഎസ് കോമ്പൗണ്ട് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ടാഗോര്‍ തീയറ്ററില്‍ അവസാനിക്കുന്ന പ്രകടനത്തിന് പിന്നാലെ യൂണിയന്‍ പ്രസിഡന്റ് ഫിലിപ്പ് കോശി പതാകയുയര്‍ത്തും. പുഷ്പാര്‍ച്ചനയെ തുടര്‍ന്ന് കരിവെള്ളൂര്‍ മുരളി രചിച്ച് ശ്രീ അംബരീഷ് വൈക്കം ചിട്ടപ്പെടുത്തിയ സ്വാഗതഗാനം സ്റ്റാഫ് യൂണിയന്‍ ഗായകസംഘം ആലപിക്കും.

21ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 1250 പ്രതിനിധികളും നാലായിരത്തോളം നിരീക്ഷകരും പങ്കെടുക്കും. ബാങ്കിംഗ് മേഖലയുടെ സ്വകാര്യവല്‍കരണത്തിന് ഇടയാക്കുന്ന എഫ്ആര്‍ഡിഐ ബില്‍, ബാങ്ക് ലയനങ്ങള്‍, മൂലധന പര്യപ്തത സംബന്ധിച്ച വിഷയങ്ങള്‍, ബാങ്കിംഗ് സേവനം ജനകീയമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ സമ്മേളനം ചര്‍ച്ച ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍