UPDATES

വിപണി/സാമ്പത്തികം

കുതിപ്പിന് ഒരുങ്ങി സ്മാര്‍ട്ട് സിറ്റി; ഏഴു ലക്ഷം ചതുരശ്ര അടിയില്‍ മറ്റൊരു ഐടി കെട്ടിടം കൂടി നിര്‍മിക്കുന്നു

200 കോടി ചെലവ് വരുന്ന പദ്ധതി സ്മാര്‍ട് സിറ്റി കമ്പനി നേരിട്ടാണ് നടപ്പാക്കുന്നത്

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. 200 കോടി ചെലവ് വരുന്ന പദ്ധതി സ്മാര്‍ട് സിറ്റി കമ്പനി നേരിട്ടാണ് നടപ്പാക്കുന്നത്. അതില്‍ ഏഴ് ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ടാകും. യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു.

കമ്പനി സ്വന്തമായി നിര്‍മ്മിച്ച ആദ്യ കെട്ടിടത്തില്‍ 7 ലക്ഷം ചതുരശ്ര അടിയുണ്ടായിരുന്നു. അതില്‍ പാട്ടത്തിന് കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയില്‍ 78 ശതമാനവും ഇതിനകം അലോട്ട് ചെയ്തിട്ടുണ്ട്.

സ്വന്തമായി പണിത 7 ലക്ഷം ചതുരശ്ര അടിക്കു പുറമെ 65 ലക്ഷം ചതുരശ്ര അടി വിവിധ കോഡവലപ്പേഴ്‌സ് വഴി പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ നിര്‍മാണം മുന്നോട്ടു പോവുകയാണ്. സ്മാര്‍ട് സിറ്റി സ്വന്തമായി പണിത കെട്ടിടത്തില്‍ അരലക്ഷം ചതുരശ്ര അടി ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിക്ക് നല്‍കാനുളള നിര്‍ദേശം യോഗം അംഗീകരിച്ചു.

സിങ്കപ്പൂര്‍ ആസ്ഥാനമായ ബര്‍ണാഡ് സ്‌കട്ടില്‍ എന്ന കമ്പനിക്ക് നാവിക സംബന്ധമായ സോഫ്‌ട്വേര്‍ സൊലൂഷന്‍ ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒരു ഏക്ര ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. ആയിരം പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്.

കരാറുകാരുമായുളള എല്ലാ നിയമ തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് കമ്പനി പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. നേരത്തെ വിഭാവനം ചെയ്ത രീതിയില്‍ മുന്നോട്ടുപോകാന്‍ ഇനി കമ്പനിക്ക് കഴിയും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു. പുതിയ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റിയിലേക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമെന്നത് സംബന്ധിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു. സ്മാര്‍ട് സിറ്റിയുടെ കുതിച്ചുചാട്ടത്തിന് ഉതകുന്ന പദ്ധതികള്‍ സംബന്ധിച്ച് ഹോള്‍ഡിങ് കമ്പനിയായ ദുബായ് ഹോള്‍ഡിങിന്റെ ചെയര്‍മാന്‍ അബ്ദുളള അഹമദ് അല്‍ ഹബ്ബായ് അടുത്തുതന്നെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതാണ്.

യോഗത്തില്‍ ഡയറക്ടര്‍മാരായ ഖാലിദ് അബ്ദുള്‍ കരിം ഹുസൈന്‍ അല്‍ മാലിക്, ജസിം മുഹമ്മദ് അബ്ദുളള അല്‍ അബ്ദുള്‍, ബദ്ര്! അല്‍ ഗര്‍ഗാവി, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍