UPDATES

ട്രെന്‍ഡിങ്ങ്

14-ാം വയസിൽ വേഗതയ്‌ക്കൊപ്പം കൂടിയവൻ; ബിഎംഡബ്ല്യുവില്‍ കത്തിയെരിഞ്ഞ ഇന്ത്യൻ പ്രതീക്ഷ

എംആര്‍എഫ് ഫോര്‍മുല മോണ്ടിയല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായി രണ്ട് തവണ നേടി; 2010ലും 2011ലും എംആര്‍എഫ് ഫോര്‍മുല 1600 ഇന്റര്‍നാഷണല്‍ ചലഞ്ച് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി

അശ്വിന്‍ സുന്ദറിന് വേഗത എന്നും ഒരു ഹരമായിരുന്നു. പതിനാലാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് കാറുകളുടെ വേഗതയ്‌ക്കൊപ്പം ഈ ചെറുപ്പക്കാരന്‍ പാഞ്ഞതും അതിനാല്‍ തന്നെ. 27 വയസ്സിനിടെ വേഗതയുടെ കാര്യത്തില്‍ അശ്വിന്‍ കൈവരിക്കാത്ത നേട്ടങ്ങളില്ല. കാറിലും മോട്ടോര്‍ സൈക്കിളിലും ഈ ചെറുപ്പക്കാരന്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കാറോട്ട മത്സരങ്ങളിലെ ഇന്ത്യയുടെ പ്രതീക്ഷയാണ് ഇന്ന് പുലര്‍ച്ചെ മറീന ബീച്ചിന് സമീപത്തെ പട്ടണപ്പാക്കത്ത് ഒരു മരത്തിലിടിച്ച് കത്തിത്തീര്‍ന്നത്. അശ്വിന്റെ ഭാര്യ നിവേദിതയും കത്തിയെരിഞ്ഞ ആ ബിഎംഡബ്ല്യൂ കാറിലുണ്ടായിരുന്നു.

1989 ജൂണ്‍ 27ന് ചെന്നൈയിലാണ് അശ്വിന്‍ ജനിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ എംആര്‍എഫ് ഫോര്‍മുല മോണ്ടിയല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായി രണ്ട് തവണ നേടിയാണ് അശ്വിന്‍ തന്റെ വരവ് അറിയിച്ചത്. പതിനേഴാം വയസ്സിലായിരുന്നു ഇത്. ഒരു പതിറ്റാണ്ടോളമായി ഇന്ത്യന്‍ റേസിംഗിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ യുവാവ്. 2004ല്‍ ഫോര്‍മുല ഫിസ്‌മെ (800സിസി), ഫോര്‍മുല എല്‍ജിബി(1000 സിസി) എന്നിവയില്‍ അരങ്ങേറിയ അശ്വിന്‍ ആ വര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തി.

Also Read: ബിഎംഡബ്ല്യു കാര്‍ മരത്തിലിടിച്ച് കത്തി റേസിംഗ് താരം അശ്വിനും ഭാര്യയും മരിച്ചു

2005ല്‍ 150 സിസി 4 സ്‌ട്രോക്ക് ക്ലാസ്, യൂക്കല്‍ നാഷണല്‍ റോഡ് റേസിംഗ് എന്നിവയില്‍ റണ്ണറപ്പായി. 2006ല്‍ 115 സിസി 4 സ്‌ട്രോക്ക്, 1500 സിസി 4- സ്‌ട്രോക്ക് ക്ലാസ് എന്നിവയില്‍ ദേശീയ ചാമ്പ്യനായി. അതേവര്‍ഷം തന്നെ ഫിം ഏഷ്യ റോഡ് റേസിലും അണ്ടര്‍ബോണ്‍ ക്ലാസ്(അണ്ടര്‍ 21) ചാമ്പ്യന്‍ഷിപ്പിലും രണ്ടാമതെത്തി. 2007ലെ ഫോര്‍മുല ഹുണ്ടായി, ഫോര്‍മുല സ്വിഫ്റ്റ് കാറ്റഗറികളിലെ ഇന്ത്യന്‍ ചാമ്പ്യനും അശ്വിന്‍ ആയിരുന്നു.

2010ലും 2011ലും എംആര്‍എഫ് ഫോര്‍മുല 1600 ഇന്റര്‍നാഷണല്‍ ചലഞ്ച് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. ഇതിന് പിന്നാലെ 2012ലും 13ലും തുടര്‍ച്ചയായി എഫ് 4 ദേശീയ ചാമ്പ്യനും അശ്വിന്‍ ആയിരുന്നു. തന്റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ഇസഡ് ഫോറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രയെന്നത് കാലം കരുതിവച്ച് ക്രൂരതയാകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍