ചാനലിനെതിരെ കടുത്ത ആരോപണങ്ങളുമായി പഹ്‌ലാജ് നിഹലാനി
ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലാജ് നിഹലാനിയും വാര്‍ത്താ ചാനലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഒരു ലക്ഷം പേര്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്കിന് അനുകൂലമായി വോട്ട് ചെയ്താല്‍ ചിത്രത്തില്‍ ആ വാക്ക് അനുവദിക്കാമെന്നായിരുന്നു നിഹലാനി ചാനലിനെ വെല്ലുവിളിച്ചത്. തങ്ങള്‍ നടത്തിയ വോട്ടെടുപ്പില്‍ ഒരു ലക്ഷത്തിലേറെ പേര്‍ അനുകൂലമായി വോട്ട് ചെയ്‌തെന്നാണ് ചാനല്‍ പറയുന്നത്.
ഓഗസ്റ്റില്‍ റിലീസിംഗിനൊരുങ്ങുന്ന ജബ് ഹാരി മെറ്റ് സേജാള്‍ എന്ന ചിത്രത്തില്‍ ഷാരൂഖിന്റെയും അനുഷ്‌ക ശര്‍മ്മയുടെയും കഥാപാത്രങ്ങള്‍ ഇന്റര്‍കോഴ്‌സിനെക്കുറിച്ച് സംസാരിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണെന്ന് നിഹലാനി പറയുന്നു. ഒരു ലക്ഷം പേര്‍ ഈ വാക്കിന് അനുകൂലമായി വോട്ട് ചെയ്‌തെന്നത് തനിക്ക് വിശ്വസിക്കാനാകില്ലെന്നും ഇത് ഷാരൂഖിന്റെ ആരാധകര്‍ ചെയ്തതായിരിക്കുമെന്നുമാണ് ഇപ്പോള്‍ ഇദ്ദേഹം പറയുന്നത്. ടിക്കറ്റെടുത്ത് സിനിമ കാണുന്ന കുടുംബങ്ങള്‍ വോട്ട് ചെയ്തതിന് തെളിവ് കാണണമെന്നും ഇയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു.
ആരും കാണാറില്ലാത്ത ചാനല്‍ തന്നെ ആക്രമിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. തന്നെക്കൊണ്ട് സംസാരിപ്പിക്കാനായി തുടര്‍ച്ചയായി ഈ ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ വേട്ടയാടുകയാണെന്നാണ് ആരോപണം. ഒരു വനിത റിപ്പോര്‍ട്ടര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഓഫീസില്‍ ആറ് മണിക്കൂറോളം തനിക്കായി കാത്തു നിന്നു. താനെത്തിയപ്പോള്‍ മൈക്ക് നീട്ടി അവര്‍ ചിത്രത്തിലെ ഇന്റര്‍കോഴ്‌സ് എന്ന വാക്കിനെക്കുറിച്ചാണ് ചോദിച്ചത്. താന്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറിയെങ്കിലും അവര്‍ എനിക്കൊപ്പം ലിഫ്റ്റിനകത്തേക്ക് ഓടിക്കയറി. മറുപടിക്കായി തന്നെ ശല്യപ്പെടുത്തുകയും ചെയ്‌തെന്ന് ഇദ്ദേഹം പറയുന്നു.
തീരെ പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. താനൊരു പഴയ ആളാണെന്നും മകളുടെ പ്രായമുള്ള പെണ്‍കുട്ടിയുമായി സെക്‌സിനെക്കുറിച്ച് സംസാരിക്കാന്‍ തനിക്കാകില്ലെന്നുമാണ് ഇതേക്കുറിച്ച് നിഹലാനി വിശദീകരിക്കുന്നത്. വല്ലാതെ ദേഷ്യം വന്നെങ്കില്‍ താന്‍ സംയമനം പാലിക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ആ പെണ്‍കുട്ടി മടങ്ങിപ്പോയി താന്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നോ മറ്റോ വാര്‍ത്ത നല്‍കുമായിരുന്നു.
വാര്‍ത്താ ചാനലുകള്‍ ന്യായാധിപന്റെയും ദൈവത്തിന്റെയും വേഷം കെട്ടുന്നത് നിര്‍ത്തണമെന്ന് നിഹലാനി ആവശ്യപ്പെടുന്നു. എന്നെ പേര് വിളിക്കാന്‍ അവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഞാനെന്റെ ജോലി ചെയ്യുന്നുണ്ട് എനിക്ക് സര്‍ക്കാരിനോട് മാത്രം മറുപടി പറഞ്ഞാല്‍ മതി. ഇത്തരം വാര്‍ത്താ ചാനലുകളോട് മറുപടി പറയേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.