റെയില്‍വേയിലെ കുടിവെള്ള വിതരണത്തില്‍ വന്‍അഴിമതി. നിലവാരം കുറഞ്ഞ കുപ്പിവെള്ളം ട്രെയിനുകളില്‍ വില്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായം. സിബിഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്ത് വന്നത്. 20 കോടി രൂപ പണമായും സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ കണ്ടെത്തി. രണ്ട് വടക്കന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ദല്‍ഹിയിലേയും നോയിഡയിലേയും ഏഴ് സ്വകാര്യ കമ്പനികള്‍ക്കും എതിരെ 13 സ്ഥലങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡിലാണ് ഈ തുക കണ്ടെത്തിയത്. ട്രെയിനില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സ്വന്തം റെയില്‍നീര്‍ വില്‍ക്കണമെന്നാണ് ചട്ടം. എന്നാല്‍ ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധത്തിലൂടെ ഈ കമ്പനികള്‍ ട്രെയിനുകളില്‍ നിലവാരം കുറഞ്ഞ കുപ്പിവെള്ളം വിതരണം ചെയ്തുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജധാനിയിലും ശതാബ്ദി എക്‌സ്പ്രസിലും അടക്കമുള്ള ട്രെയിനുകളില്‍ ഈ കമ്പനികള്‍ കുപ്പിവെള്ളം വിതരണം ചെയ്തു. വടക്കന്‍ റെയില്‍വേയിലെ മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ എംഎസ് ചാലിയ, സന്ദീപ് സിലാസ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റേയും അംബികാ സോണിയുടേയും പ്രൈവറ്റ് സെക്രട്ടറിമാരായി സിലാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കരാറുകാര്‍ ഇന്ത്യന്‍ റെയില്‍ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനില്‍ നിന്നും റെയില്‍ നീര്‍ കുപ്പികള്‍ 10 രൂപ 50 പൈസയ്ക്ക് വാങ്ങി 15 രൂപയ്ക്ക് വില്‍ക്കണമെന്നാണ് റെയില്‍വേയുമായുള്ള കരാര്‍. എന്നാല്‍ അവര്‍ ആറ് രൂപ വിലയുള്ള ബോട്ടില്‍ വാങ്ങി 15 രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് സിബിഐ വക്താവ് ദേവ്പ്രീത് സിംഗ് പറഞ്ഞു.