ടീം അഴിമുഖം
പുതിയ ചില ഉയരങ്ങള്‍ കീഴടക്കാനുള്ള ശ്രമത്തിലാണ് വിശാല ഹൈദരാബാദ് കോര്‍പ്പറേഷന്‍. ഏകദേശം 20 ലക്ഷം വീടുകളില്‍ പാര്‍ക്കുന്ന ഒരു കോടി ജനങ്ങളുടെ സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ശേഖരിക്കുകയാണ് കോര്‍പ്പറേഷന്‍. നാലു ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദിഷ്ട മാനവശേഷി ഈ ചെറിയ സമയപരിധിക്കുള്ളില്‍ ശേഖരിക്കാനാവില്ലെന്നും പറഞ്ഞ സമയത്തിനുള്ളില്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഉണ്ടാക്കിയെടുക്കാനാവില്ലെന്നും ഇതിനകം സെന്‍സസില്‍ പങ്കെടുക്കുന്നവര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. ഇതൊരു പ്രശ്നം തന്നെയാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട സര്‍വെയില്‍ ജനിച്ച നാടിന്‍റെ (nativity) അടിസ്ഥാനത്തില്‍ രേഖപ്പെടുത്തലുകള്‍ നടത്താനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉയരുന്ന വിവാദങ്ങളായിരിക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക.
വൈദ്യുതി, പാചക വാതക കണക്ഷനുകളെ കുറിച്ചും ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളെ കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന മൂന്ന് ചോദ്യങ്ങളാണ് വിഭാഗീയത ശക്തമാക്കുന്ന തരത്തില്‍ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. പേര് ചേര്‍ക്കപ്പെടുന്ന വ്യക്തി ജനിച്ച സംസ്ഥാനം, മാതൃഭാഷ, തെലുങ്കാനയില്‍ എത്തിയ തീയതി എന്നിവയാണ് ഈ ചോദ്യങ്ങള്‍. ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു പ്രശ്‌നമായിരിക്കില്ല. എന്നാല്‍ ഇന്ത്യയിലെ മറ്റേത് നഗരങ്ങളെയും പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉപജീവന മാര്‍ഗ്ഗം തേടിയെത്തിയ ധാരാളം ജനങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഹൈദരാബാദ് നഗരവും. 1956ലെ ആന്ധ്രപ്രദേശ് രൂപീകരണത്തെ തിരുത്തുന്നതിനായി തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അടിച്ചേല്‍പ്പിച്ച വിഭജനത്തെയാണ് ഈ നീക്കം ഓര്‍മ്മിപ്പിക്കുന്നത്. സ്വയം നിര്‍ണയാവകാശം എന്ന അവകാശത്തെ ഉറപ്പിക്കുന്നു എന്ന നിലയിലും അതിന്റെ ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളുടെ വ്യക്തിത്വം ഉറപ്പിക്കുന്നു എന്ന നിലയിലും അന്ന് ടിആര്‍എസ് സൃഷ്ടിച്ച വിഭജനത്തെ ഒരു ക്രിയാത്മക നീക്കമായി വിലയിരുത്താം. പക്ഷെ വ്യക്തി ചിത്രം വരച്ചെടുക്കാനുള്ള നീക്കമായി വേണം വരാന്‍ പോകുന്ന കുടുംബ സര്‍വെയെ വിലയിരുത്താന്‍. മറ്റ് സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്ക് തുല്യനിലയില്‍ പരിഗണിക്കപ്പെടാനുള്ള അവകാശത്തെയാണ് അത് അഭിസംബോധന ചെയ്യുന്നത്.
രൂപീകരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും തെലങ്കാന എന്ന സങ്കല്‍പം ഇപ്പോഴും പണികള്‍ പുരോഗമിക്കുന്ന ഒന്നായി തുടരുകയാണ്. ആര്‍ക്ക് എന്ത് ഉടമസ്ഥതകളാണ് ഉള്ളത് എന്നതിനെ ചൊല്ലി അതിപ്പോഴും ആന്ധ്രാപ്രദേശുമായി തര്‍ക്കത്തിലാണ്. അടുത്ത കാലത്ത് ഒരു കാര്‍ഷിക സര്‍വകലാശാലയും ഒരു വെറ്റിനറി സര്‍വകലാശാലയും രണ്ടായി പകുക്കുകപോലുമുണ്ടായി. ഇതിനിടയില്‍ മുഖ്യമന്ത്രി കല്‍വകുന്തല ചന്ദ്രശേഖര റാവു കേന്ദ്രവുമായി ഇടയുകയും ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മറ്റ് മുഖ്യമന്ത്രിമാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അത് ഒരു കേന്ദ്ര-സംസ്ഥാന തര്‍ക്കമായി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ബെസ്റ്റ് ഓഫ് അഴിമുഖംസംസ്ഥാനങ്ങളെ വിഭജിക്കുക തന്നെ വേണം
|
സബ്‌സിഡികള്‍, പെന്‍ഷനുകള്‍, ഫീസ് മടക്കി നല്‍കല്‍ എന്നിവയുടെ ഗുണഭോക്താക്കളെ 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുവദിക്കുന്നതിനേക്കാള്‍ കൃത്യമായി നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ കുടുംബ സര്‍വെയില്‍ നിന്ന് ഈ മൂന്ന് ചോദ്യങ്ങള്‍ ഒഴിവാക്കി മറ്റൊരു വിവാദത്തിന് കളമൊരുക്കാതിരിക്കുക എന്നതായിരുന്നു പുതുതായി രൂപം കൊണ്ട ഒരു സംസ്ഥാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സഹായങ്ങളും സബ്‌സിഡികളും ഉള്‍പ്പെടെ ഒരു പൗരനുള്ള എല്ലാ അവകാശങ്ങളോടും കൂടെ ഇന്ത്യയില്‍ എവിടെയും ജീവിക്കാനുള്ള മൗലിക അവകാശത്തെ തുരങ്കം വയ്ക്കുന്നതാണ് ദേശത്തിന്റെയും ഗാര്‍ഹികതയുടെയും അടിസ്ഥാനത്തിലുള്ള ഈ വിവേചനം. തെലങ്കാന സര്‍വെ വികസനത്തിന്റെ മറ്റൊരു പ്രശ്‌നത്തിലേക്ക് സംശയത്തിന് ഇടയില്ലാത്ത വിധം വെളിച്ചം വീശുന്നു: നിരന്തരംഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് സബ്‌സിഡികള്‍ എങ്ങനെ തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും എന്ന ചോദ്യമാണത്.