അഴിമുഖം പ്രതിനിധി
അസമില്‍ 20-കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. ടിന്‍സുകിയ ജില്ലയിലെ മാര്‍ഗരീത്ത നഗരത്തില്‍ ഏപ്രില്‍ 28-ന് കാണാതായ ചമ്പാ ഛേത്രിയുടെ മൃതദേഹം മെയ് മൂന്നിന് ധിഹിങ് നദിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നതാണ്.
പകുതി കത്തിയതും അഴുകിയതുമായ മൃതദേഹമാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം കത്തിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞത്.
വിശ്വജിത് ചേത്രി, മൊയ്‌നുള്‍ അലി എന്നിവരെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തിന് എതിരെ അസമില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പ്രകടനങ്ങളും മെഴുകുതിരി തെളിക്കലും ഒക്കെയുണ്ടായി. ആള്‍ അസം ഗൂര്‍ഖാ സ്റ്റ്യുഡന്റ്‌സ് യൂണിയന്‍ തിന്‍സുകിയ ജില്ലയില്‍ 12 മണിക്കൂര്‍ ബന്തിന് ആഹ്വാനം ചെയ്തിരുന്നു.
ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കൈകാര്യം ചെയ്ത രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടു. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടതും സമാനമായ രീതിയിലാണ്. ദേശീയ ശ്രദ്ധ ലഭിക്കുകയും ചെയ്തു. കേരളത്തിലെ നിര്‍ഭയ എന്ന് പലരും വിളിക്കുകയും ചെയ്തു.
മാധ്യമ ശ്രദ്ധയുടെ കാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന അവഗണനയുടെ കൃത്യമായ ഉദാഹരണമാണ് തിന്‍സുകിയ കൊലപാതകം. പ്രളയമുണ്ടായപ്പോഴും കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതും വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയതാണ്.