ഷാര്‍ലി ഹെബ്‌ദോയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ നെഞ്ച് വിരിച്ചായിരിക്കും കലാഷ്‌നിക്കോവ് ഉണ്ടകളെ നേരിട്ടത്. നിര്‍ഭയത്വമാണ് അവരുടെ മഷിക്കൂട്ട്. തെല്ല് കാര്‍ക്കശ്യത്തോട് കൂടി പരിപാലിച്ചുപോന്ന ഫ്രാന്‍സിന്റെ മതേതര ജനാധിപത്യത്തിന്റെ കാവലാളായിരുന്നു ഷാര്‍ലി ഹെബ്‌ദോയും അവിടുത്തെ കാര്‍ട്ടൂണിസ്റ്റുകളും. അതിരുകളില്ലാത്തതായിരുന്നു അവരുടെ ക്യാന്‍വാസ്, അവരുടെ പേനയ്ക്ക് മൂര്‍ച്ച കൂടുന്നത് സ്വാഭാവികം.
പ്രശ്‌നം കാര്‍ട്ടൂണിന്റേതല്ല, ഈ കെട്ടകാലത്തിന്റേതാണ്.
ഒരു തരത്തില്‍ പറഞ്ഞാല്‍ തീകൊണ്ടുള്ള കളിയായിരുന്നു ഷാര്‍ലി ഹെബ്‌ദോയുടേത്. ചില ലക്ഷ്മണരേഖകള്‍ നല്ലതാണ്; അത്രവേഗം വ്രണപ്പെട്ടു പോകുന്ന Identity conundrum-ത്തില്‍ അകപ്പെട്ടു പോയ നമ്മുടെ സമൂഹത്തില്‍, അത്രയേറെ അസന്തുലിതമായ ലോകത്തില്‍ ജീവിക്കുമ്പോള്‍. മനുഷ്യജീവന് ഇത്രയേറെ വിലയിടിഞ്ഞ കാലവും ഇതുതന്നെ. അപ്പോഴാണ് charbഉം cabuഉം wolinskiഉം Tignousഉം മറ്റും മനുഷ്യരാശിക്കുവേണ്ടി ജീവന്‍ ഹോമിച്ചതാണെന്ന് തോന്നിപ്പോകുന്നത്. ഒരു പേനകൊണ്ട് ആരും ഇതുവരെ കൊലചെയ്യപ്പെട്ടിട്ടില്ലത്രെ.
My Right to get offended prevails over your right to free speech. അതാണ് ഇന്നത്തെ നടപ്പുരീതി, ലോകമെമ്പാടും. പക്ഷേ സ്വാതന്ത്ര്യത്തിന്റേയും മനുഷ്യനന്മയുടേയും ഒരു തുരുത്തുണ്ടെന്നും അവിടുത്തെ കാവല്‍ഭടന്മാരായി നമ്മളുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്ന കാര്‍ട്ടൂണിസ്റ്റുകളും സ്വതന്ത്ര ചിന്തകരും ഇന്നും നമുക്കിടയിലുണ്ട്. പാരീസും ഡല്‍ഹിയും അത്ര ദൂരെയല്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. 2015 അത്രമേല്‍ മോശമാവാതിരിക്കട്ടെ.
(ഡല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍)