അഴിമുഖം പ്രതിനിധി
കെഎം മാണിക്ക് തന്നെ മാറ്റാൻ അധികാരമില്ലെന്ന് പി.സി. ജോർജ്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ ധാരണയായെന്ന വാർത്ത തെറ്റാണെന്നും പി.സി ജോർജ് പ്രതികരിച്ചു. ചീഫ് വിപ്പ് സ്ഥാനം രാജി വെക്കാൻ താൻ ഏത് നിമിഷവും തയ്യാറാണ്. യുഡിഎഫ് ആവശ്യപ്പെട്ടാൽ അത് ചെയ്യുമെന്നും ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും ജോർജ് അറിയിച്ചു.
മനസ്സാക്ഷിക്കനുസരിച്ച് മാത്രമെ താൻ പ്രവർത്തിച്ചിട്ടുള്ളൂ. കേരള രാഷ്ട്രീയത്തിൽ താൻ വെറുമോരു പൊതുപ്രവർത്തകൻ മാത്രമാണ്. പാർട്ടിയിലേക്ക് വന്നപോലെ തിരിച്ച് പോകാനും തയ്യാറാണ്. തന്റെ പാർട്ടിയോട് കേരള കോൺഗ്രസുമായി ലയിക്കാൻ പറഞ്ഞത് കെപിസിസി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലയാണ്. കെ.എം മാണിയോട് വൈരാഗ്യമില്ല. എന്നാൽ അദ്ദേഹത്തിൻറെ സ്വഭാവത്തോട് എതിർപ്പുണ്ട്. മാണിയുടെ മനസ്സിൽ കളങ്കമുണ്ടെങ്കിൽ അത് വിശുദ്ധവാരം കഴിയുമ്പോള്‍ മാറട്ടെ എന്നും പിസി ജോർജ് പറഞ്ഞു.