ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഒരു സിറിയന്‍ സൈനികന്റെ അറ്റുപോയ ശിരസുമായി നില്‍ക്കുന്ന കുട്ടിയുടെ ഞെട്ടിക്കുന്ന ചിത്രം, ട്വിറ്ററില്‍ ആദ്യം പോസ്റ്റ് ചെയ്ത ജിഹാദിയുടെ മാതൃരാജ്യമായ ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോള്‍ ഭീകരവാദക്കുറ്റം ചുമത്തപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരനായ ഖാലിദ് ഷെറോഫാണ് ‘ഇതെന്റെ കുട്ടിയാണ്!’ എന്ന അടിക്കുറിപ്പോടെ സ്വന്തം മകന്റേതെന്ന് അനുമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിക്കാനാഗ്രഹിക്കാത്ത ചിത്രത്തില്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ ആസാദിനോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന ഒരു സൈനികന്റെതെന്ന് അനുമാനിക്കുന്ന ഉണങ്ങിയ, രക്തപൂരിതമായ ശിരസുമായി നില്‍ക്കുന്ന കുട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്.
തീവ്ര ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനായി കുടംബത്തോടൊപ്പം സിഡ്‌നിയിലെ തന്റെ വീട് വിട്ട, ഷെറോഫ് പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തില്‍ തന്റെ മകനോടൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ കൈയില്‍ തന്നെയാണ് ശിരസുള്ളത്. മറ്റൊരു ഓസ്‌ട്രേലിയന്‍ ജിഹാദിയായ മുഹമ്മദ് എലോമാറിന്റെ ട്വീറ്റകളില്‍ നിരവധി ഛേദിക്കപ്പെട്ട ശിരസുകളുമായി നില്‍ക്കുന്ന ഷെറോഫിന്റെയും എലോമാറിന്റെയും ചിത്രങ്ങളാണുള്ളത്. എലോമാറിന്റെ ട്വീറ്റ്: ‘കൂടുതല്‍ തലകള്‍, എത്ര മനോഹരവും രക്തപൂരിതവും ആകര്‍ഷകവുമായ വസ്തുക്കള്‍.’ മാസങ്ങളായി ഇസ്ലാമിക രാജ്യത്തിന്റെ അധീനതയിലുള്ള സിറിയന്‍ പട്ടണമായ റഖായില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന് അനുമാനിക്കപ്പെടുന്നു.
ചിത്രങ്ങളെ ഓസ്‌ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി വിമര്‍ശിച്ചു. ‘ഒരു തീവ്രവാദ കേന്ദ്രമല്ല അവരുടെ ലക്ഷ്യം മറിച്ച് കാര്യക്ഷമമായ ഒരു തീവ്രവാദ രാജ്യമാണ് ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നത്,’ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ഛേദിച്ച ശിരസ്സുകളുടെ ചിത്രങ്ങള്‍, ‘ഈ പ്രസ്ഥാനം എത്ര പ്രാകൃതമാണെന്ന് വ്യക്തമായി തെളിയിക്കുന്നു,’ അബോട്ട് പറഞ്ഞു.
കിഴക്കന്‍ സിറിയയുടെയും ഇറാഖിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളുടെയും വലിയ പ്രദേശത്തിന്റെ അവകാശം ഉന്നയിച്ചു കൊണ്ട്് സമീപകാലത്ത് മുന്‍നിരയിലേക്ക് വന്ന ഇസ്ലാമിക് സ്റ്റേറ്റി. ഓസ്‌ട്രേലിയയില്‍ നിന്നും ചേര്‍ന്ന ഏറ്റവും അ്‌റിയപ്പെടുന്ന ജിഹാദിയാണ് ഷെറോഫ്. റാഖയിലെ ആസാദ് പോരാളികളുടെ ശിരസോ അല്ലെങ്കില്‍ സമീപകാലത്തെ മുന്നേറ്റങ്ങളില്‍ ഇറാഖില്‍ കീഴടക്കിയവരുടെ കൂട്ടുക്കുരുതിയോ ആകട്ടെ തങ്ങള്‍ നടത്തിയ കുരുതികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിതരണം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും കേള്‍വി കേട്ട സംഘടനയാണിത്.
ഒരു സ്‌കിസോഫ്രിനിക് ആണെന്ന് കരുതപ്പെടുന്ന ഷെറോഫ് ആദ്യമായല്ല ഇത്തരത്തിലുള്ള ബീഭത്സ പ്രതിഭാസങ്ങളില്‍ പങ്കാളിയാവുന്നത്: തന്റെ കൂട്ടാളികള്‍ കൊല ചെയ്ത ഇറാഖികളുടെ ശവശരീര നിരകള്‍ക്കിടയില്‍ നില്‍ക്കുന്ന ഷെറോഫിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രം കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, രാജ്യത്തുള്ള ജിഹാദി അനുകൂലികള്‍ വിദേശങ്ങളിലുള്ള തീവ്രവാദ സംഘടനകളില്‍ ചേരുന്നത് തടയാന്‍ ഉതകുന്ന കര്‍ശനമായ തീവ്രവാദവിരുദ്ധ നിയമങ്ങള്‍ നടപ്പിലാകാനുള്ള സാധ്യതകള്‍ ആരായുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍.
എന്നാല്‍ ഷെറോഫ് തന്റെ മകനെ ദുഷ്ട വഴികളിള്‍ നടത്തുന്നു എന്നത് സംശയാസ്പദമാണെന്നും ജിഹാദികള്‍ വളരെക്കാലമായി നടത്തുന്ന മാധ്യമ യുദ്ധത്തിന്റെ ഉപകരണമായി ചിത്രങ്ങള്‍ മാറിയിരിക്കുകയാണെന്നും ഓസ്‌ട്രേലിയയിലുള്ള ഷെറോഫ് കുടുംബത്തിന്റെ ഒരു സുഹൃത്ത് തിങ്കളാഴ്ച സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. ഷെറോഫ്, ‘ചിത്രങ്ങളെ കാഫറുകള്‍ക്ക് അല്ലെങ്കില്‍ അവിശ്വാസികളെ പ്രലോഭിക്കുന്നതിനുള്ള പ്രചാരണത്തിനായി ഉപയോഗിക്കുക’ ആണെന്നും സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ലക്ഷം പേരുടെ മരണത്തിന് ഇടയാക്കുകയും അതിര്‍ത്തി കടന്ന് ഇറാഖിലേക്കും ലബനോണിലേക്കും വ്യാപിക്കുകയും ചെയ്ത സിറിയയിലെ മൃഗീയ ആഭ്യന്തര യുദ്ധം ഓണ്‍ലൈന്‍ മാധ്യമങ്ങളെ അന്തമില്ലാത്ത, രക്തപങ്കിലമായ വീഡിയോകള്‍ കൊണ്ട് നിറച്ചു. സര്‍ക്കാര്‍ സേനകള്‍ അല്ലെങ്കില്‍ ആസാദ് അനുകൂല സൈന്യം തങ്ങളെ പിന്തുണയ്ക്കുന്നതിനായി സാധാരണ സിറിയക്കാരെ പീഢിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിമതര്‍ ഉപയോഗിച്ചു. എതിരാളികളെ അധിക്ഷേപിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും വേണ്ടിയും അനവധി വിമതസേനകളുടെ പടനിലമായി മാറിയ സങ്കീര്‍ണ ഭൂപ്രദേശത്ത് തങ്ങളുടെ ശക്തിയും നിശ്ചയദാര്‍ഡ്യവും പ്രകടിപ്പിക്കുന്നതിന് വേണ്ടിയും അവര്‍ സ്വന്തം ക്രൂരകൃത്യങ്ങള്‍ക്ക് തന്നെ പ്രചാരം നല്‍കുകയും ചെയ്തു.
ഒരു വീഡിയോയില്‍ ഇസ്ലാമിസ്റ്റ് വിമത പോരാളി മരിച്ച ഒരു സിറിയന്‍ സൈനീകന്റെ ശവശരീരം കീറിമുറിയ്ക്കുകയും അയാളുടെ കരളെന്നോ ഹൃദയമെന്നോ തോന്നാവുന്ന ഭാഗത്ത് സ്വന്തം പല്ലുകള്‍ ആഴ്ത്തിയിറക്കുകയും ചെയ്യുന്നതായിരുന്നു കൂട്ടത്തില്‍ ഏറ്റവും കുപ്രസിദ്ധമായ സംഭവം. ഈ നരഭോജന വീഡിയോ ലോകമെമ്പാടുമുള്ള നിരീക്ഷകരെ ഞെട്ടിക്കുകയും ദശാബ്ദങ്ങളായി സമുദായങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് ജീവിച്ചിരുന്ന സിറിയയില്‍ അവര്‍ പരസ്പരം കടിച്ചു കീറുന്ന കലാപം എത്രത്തോളം ബീഭത്സവും തരംതാണതുമാണെന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമായി ഭവിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ നേരിട്ടപ്പോള്‍ അബു സക്കര്‍ എന്നറിയപ്പെടുന്ന ഖാലിദ് അല്‍-സമദ് ഖേദരഹിതനായിരുന്നു. ‘ഞങ്ങള്‍ കാണുന്നതല്ല നിങ്ങള്‍ കാണുന്നത്, ഞങ്ങള്‍ ജീവിക്കുന്ന ജീവിതമല്ല നിങ്ങള്‍ ജീവിക്കുന്നത്,’ അദ്ദേഹം ടൈം മാസികയോട് പറഞ്ഞു.