UPDATES

പ്രവാസം

വായനയുടെ പ്രവാസി അനുഭവങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

വ്യത്യസ്തങ്ങളായ പത്ത് പുസ്തകങ്ങളുടെ വായനയുമായി റിയാദിലെ ചില്ല സർഗവേദിയുടെ ഒത്തുചേരൽ ശ്രദ്ധേയമായി.  ‘എന്റെ വായന’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി  ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസിന്റെ ആത്മകഥ Living to Tell the Tale അവതരിപ്പിച്ച് ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

മാര്‍ക്കേസിന്റെ ജന്മനാടായ അരക്കാറ്റാക്ക നൽകിയ ഓർമകളായിരുന്നു പിൽക്കാലത്ത് ലോകമറിയുന്ന കഥാകാരനായി മാറാന്‍ മാര്‍ക്കേസിനെ സഹായിച്ച കഥാതന്തുക്കള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെടാന്‍ കാരണമായത്. കൊളംബിയയുടെ അതിരുകളില്‍ നിന്നും വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക് സഞ്ചരിക്കാൻ മാർക്കേസ് കൃതികൾക്കായതും പച്ചപ്പായി മനസ്സിൽ കുടിയേറിയിരുന്ന ഈ ഓർമകളായിരുന്നു എന്ന് വായനാനുഭവം പങ്കുവെച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.

ഡൊമനിക്‌ലാപിയറും  ലാരി കോളിന്‍സും ചേർന്ന് എഴുതിയ  ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുസ്തകത്തിന്റെ വായനാനുഭവം അബ്ദുൽ ലത്തീഫ് മുണ്ടേരി പങ്കുവെച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അപൂര്‍വ്വമുഹൂര്‍ത്തങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം ചെറിയ സംഭവങ്ങളും പറയുന്ന പുസ്തകം രാഷ്ട്രീയ ചരിത്രം മാത്രമല്ല; ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വര്‍ഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയുടെ എല്ലാ മുഖങ്ങളും അവതരിപ്പിക്കുന്നുണ്ടെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു.

മെസ്സി എന്ന കളിക്കാരനെയും കലാകാരനെയും കാവ്യാത്മകമായി വിലയിരുത്തുന്ന കെ.വി. അനൂപിന്റെ ‘ലയണല്‍ മെസ്സി- താരോദയത്തിന്റെ കഥ ‘ എന്ന പുസ്തകത്തിന്റെ വായനാനുഭവം പന്ത്രണ്ടുകാരനായ അഖിൽ ഫൈസൽ നടത്തിയത് ഹൃദ്യമായി. മെസ്സി അടയാളപ്പെടുത്തിയ രണ്ടു പതിറ്റാണ്ടുകൾ വളരെ അനായാസകാരവും മനോഹരവുമായി അഖിൽ അവതരിപ്പിച്ചു.

പ്രമുഖ ബംഗാളി സാഹിത്യകാരി ആശാപൂര്‍ണ്ണാദേവിയുടെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവല്‍ ‘പ്രഥമപ്രതിശ്രുതി’യുടെ വായന അനിത നസീം നടത്തി. അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട്‌ പുരുഷന്റെ അടിമയായി നിഴലിൽ കഴിയേണ്ടിവന്ന സ്‌ത്രീയെ ശക്തിസ്വരൂപിണിയാക്കി മാറ്റുവാനുളള ശ്രമമാണ്‌ നോവലിലൂടെ ആശാപൂര്‍ണ്ണാദേവി ചെയ്തെതെന്ന് അനിത പറഞ്ഞു.

മികച്ച കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പി.എൻ ഗോപീകൃഷ്ണന്റെ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന പുസ്തകത്തിന്റെ  അവതരണം ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. കാലത്തിന്റെ സങ്കീർണ്ണമായ യാഥാർഥ്യങ്ങളെയും സമസ്യകളെയും ചിന്തയിലും വാക്കിലും വരികളിലും സന്നിവേശിപ്പിക്കുമ്പോൾ പ്രകടമാകുന്ന കാവ്യദർശനം വിമർശനവും പരിഹാസവും നർമവും ഇഴചേരുന്ന വ്യത്യസ്തമായ ഒരനുഭവമാണ് ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്നും  സ്വതന്ത്രഭാവനയുടെ ലോകം സാധ്യമാണ് എന്നല്ല, അതാണ്‌ മനുഷ്യബന്ധങ്ങളെ സാധ്യമാക്കുക എന്നതാണ് ഈ കവിതകളുടെ വിശാസമെന്നും ഇഖ്ബാൽ പറഞ്ഞു.

ജീവിതത്തിന്റെ തെരുവില്‍ നിന്ന് സിനിമയുടെ പാഠങ്ങള്‍ കണ്ടെത്തിയ  ചലച്ചിത്ര ഇതിഹാസം ജോണ്‍ ഏബ്രഹാമിനെ കുറിച്ചുള്ള ഓര്‍മപ്പുസ്തകം കെ എന്‍ ഷാജി രചിച്ച  ‘ജോണ്‍ ഏബ്രഹാം’ എന്ന കൃതിയുടെ വായനാനുഭവം എം ഫൈസൽ നടത്തി. നല്ല സിനിമയ്ക്കുവേണ്ടിയുള്ള ബലിയായിരുന്നു ജോണിന്റെ ജീവിതമെന്ന് വായനാനുഭവും വ്യക്തിപരമായി നേരിട്ട് മനസ്സിലാക്കിയ കാര്യങ്ങളും ചേർത്ത് ഫൈസൽ അവതരിപ്പിച്ചത് വേറിട്ടൊരുനഭവമായി.

റഫീക്ക് അഹമ്മദിന്റെ ‘അഴുക്കില്ലം’ എന്ന നോവലിന്റെ വായനാനുഭവം പ്രിയ സന്തോഷ് പങ്കുവെച്ചു. നാരായമംഗലം ദേശത്തെ പനിബാധിക്കുന്ന കഥയായ  നോവല്‍ ആണ്‍ശരീരത്തെ ദേശമായി അടയാളപ്പെടത്തുകയും പെണ്‍ അസാന്നിധ്യം പ്രകടമാക്കുകയും ചെയ്യുന്നു. പുരുഷന്മാരുടെ നീണ്ട ആഖ്യാനങ്ങളായി നോവലാകെ നിറയുമ്പോള്‍  നോവലിസ്റ്റ് കേരളത്തിന്റെ   പൊതുമണ്ഡലത്തിലെ യുക്തിയെ  തന്നെയാണെന്ന് ആശ്രയിക്കുന്നതെന്ന് പ്രിയ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മലയാളിയെ ഓര്‍മ്മിപ്പിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ  12 കഥകളുടെ സമാഹാരം ‘രണ്ടു മത്സ്യങ്ങള്‍’ എന്ന പുസ്തകത്തിന്റെ വായന യൂസഫ്‌ നടത്തി.  മനുഷ്യന്‍ പരിസ്ഥിതിക്ക് മേല്‍ ഏല്‍പ്പിക്കുന്ന ഓരോ ആഘാതത്തിനും ഇരട്ടി തിരിച്ച് നേരിടേണ്ടിവരും എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും എന്ന് യൂസഫ് പറഞ്ഞു.

ഉണ്ണായി വാര്യരുടെ ‘നളചരിതം ആട്ടക്കഥ’യുടെ വായനാനുഭവം സുരേഷ് പങ്കുവെച്ചു. മനുഷ്യപക്ഷത്തു നിന്ന്‌ കഥകളിയില്‍ ഊഷ്‌മളമായ ആഖ്യാനം നല്‍കുകയായിരുന്നു ഉണ്ണായി വാര്യർ ചെയ്തെതെന്ന് സുരേഷ് പറഞ്ഞു.

സമകാലീന ജീവിതത്തോടുളള ധിഷണാപരമായ പ്രതികരണങ്ങളാണ് എന്‍.എസ്.മാധവന്റെ രചനകളെ എന്നും സമ്പുഷ്ടമാക്കുന്നതെന്ന് എന്‍.എസ്.മാധവന്റെ 12 കഥകളുടെ സമാഹാരം  ‘എന്റെ പ്രിയപ്പെട്ട കഥകള്‍ ‘ അവതരിപ്പിച്ചുകൊണ്ട് ജയചന്ദ്രൻ നെരുവമ്പ്രം പറഞ്ഞു. അധികാരവും ഉന്മാദവും പ്രണയവും വിഷയമാവുന്ന തന്റെ കഥാലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന പുസ്തകം സമകാലിക പ്രസക്തിയുള്ളതാണെന്ന് ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍