UPDATES

വിദേശം

ചൈന പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നടത്തുന്ന കാട്ടുകൊള്ള

Avatar

പൌലിന്‍ ബാക്സ്
(ബ്ലൂംബര്‍ഗ്)

ഐവറി കോസ്റ്റില്‍ വളഞ്ഞുവളരുന്ന തടിയും മഞ്ഞ പൂക്കളുമുള്ള തേക്ക് മരങ്ങളെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ചൈനീസ് കച്ചവടക്കാര്‍ ഇതിന്റെ തടിക്ക് വിലയിട്ടു തുടങ്ങിയപ്പോള്‍ കഥ മാറി.

അഞ്ചു വര്‍ഷം കഴിഞ്ഞ് ഐവറി കോസ്റ്റ് തടിവ്യവസായത്തിന്‍റെ ഈ സുവര്‍ണ്ണകാലത്തെ നോക്കുമ്പോള്‍, അവിടെ പെര്‍മിറ്റ്‌ പ്രശ്നങ്ങളും അനധികൃത മരംമുറിക്കലും ട്രക്ക് പിടിക്കലും ഒടുവില്‍ 2014ലെ റോസ് വുഡ് കയറ്റുമതി നിരോധനവുമുണ്ട്.

‘ഈ മരങ്ങള്‍ ഇവിടെയുണ്ടെന്നു ദശാബ്ദങ്ങളായി ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’, സര്‍ക്കാര്‍ ഉപദേഷ്ടാവായ ജീന്‍ ഈവ്സ് ഗാര്‍നോള്‍റ്റ് പറയുന്നു. ‘ഈ തടി ചൈനയില്‍ പ്രചാരത്തിലാണ് എന്നറിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഇതിന്റെ മൂല്യം മനസിലായത്.’

ഈ തടിക്ക് വേണ്ടിയുള്ള ചൈനീസ് ആവശ്യം കൂടിയപ്പോള്‍ വെസ്റ്റ് ആഫ്രിക്കയില്‍ അനധികൃത കയറ്റുമതി തുടങ്ങി. ഏതാണ്ട് 1.3 ബില്യന്‍ ഡോളറിന്റെ കച്ചവടം ഇങ്ങനെ നടന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇത് കാട് നശിപ്പിക്കുന്നു എന്ന് മാത്രമല്ല ഗവണ്‍മെന്‍റ് കൊണ്ടുവന്ന കയറ്റുമതി നിരോധനം ആളുകളെ ലോഡ് കണക്കിന് തടി സമീപരാജ്യങ്ങളിലേയ്ക്ക് നീക്കിയശേഷം കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഏഴോളം ചൈനീസ് തടി വ്യാപാരികളും ആഫ്രിക്കയില്‍ നിന്നാണ് തടി ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ നൈജീരിയ ഒന്നാം സ്ഥാനത്തും ഘാന മൂന്നാം സ്ഥാനത്തുമാണ്. ഗാംബിയ നൈജീരിയയേക്കാള്‍ എണ്‍പത്തിയാറു മടങ്ങ്‌ ചെറുതാണെങ്കിലും ഇത് നാലാം സ്ഥാനത്താണ്. കാരണം അടുത്ത രാജ്യമായ സെനഗളില്‍ നിന്ന് അനധികൃതമായ കയറ്റുമതി നടത്തുന്നത് ഇവരാണെന്നു സെനഗല്‍ സര്‍ക്കാരും ആക്റ്റിവിസ്റ്റുകളും പറയുന്നു. ഇതൊരു വിഷമവൃത്തമാണ്- അനധികൃതകച്ചവടം ഒരു രാജ്യത്ത് നിന്ന് നീങ്ങിയാല്‍ മറ്റൊരു രാജ്യത്തെത്തുന്നു.

ഈ തേക്ക് ചൈനയില്‍ ഏറെ വിലയുള്ളതാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഈ തടി ഉപയോഗിക്കുന്നത് ഇവരാണ്. മിഡില്‍ ക്ലാസ് ആളുകളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഏറെ കൊത്തുപണികളുള്ള പഴക്കം തോന്നിക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്നത് ഇത് കൊണ്ടാണ്. ഇറക്കുമതിക്കാര്‍ ആദ്യം അടുത്തുള്ള വനങ്ങളാണ് ശ്രദ്ധിച്ചത്. എന്നാല്‍ സൌത്ത് ഈസ്റ്റ് ഏഷ്യയിലെ തടിയുടെ സ്റ്റോക്ക് കഴിഞ്ഞപ്പോള്‍ വ്യാപാരികള്‍ 2009 മുതല്‍ വെസ്റ്റ് ആഫ്രിക്കയെ നോട്ടമിട്ടു തുടങ്ങി.

‘സൌത്ത് ഈസ്റ്റ് ഏഷ്യയില്‍ ഈ മരം വംശനാശം വരുന്ന അളവില്‍ അമിതമായി ഉപയോഗിക്കപ്പെടുകയും കൂടുതല്‍ ചൈനീസ് ഉപഭോക്താക്കള്‍ക്ക്‌ തേക്കിനോട്‌ താല്‍പ്പര്യവും അത് വാങ്ങാനുള്ള പണവും ഉണ്ടായതുമാണ് ഒരു കാരണം’, ഗവേഷകയായ നവോമി ബാസിക് പറയുന്നു. ‘ആഫ്രിക്കന്‍ മരത്തിന് അതേ തിളക്കം ഉണ്ടെന്നുമാത്രമല്ല അതിനു വിലയും കുറവാണ്. അതാണ് ഈ പ്രചാരത്തിന് കാരണം.’ 

ടെരോകാര്‍പ്പസ് ഏറിനാസിയസ് എന്ന ശാസ്ത്രനാമമുള്ള മരം ഏതാണ്ട് പതിനഞ്ചുമീറ്റര്‍ ഉയരം വയ്ക്കും. കഠിനവരള്‍ച്ചയെയും അതിജീവിക്കുന്ന ഇവ സെനഗല്‍ മുതല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് വരെ കാണപ്പെടുന്നു. ഇതിന്റെ ചാരനിറമുള്ള തൊലി മരുന്നിന് ഉപയോഗിക്കുകയും ഉണങ്ങിയ ഇലകള്‍ ആടു കര്‍ഷകര്‍ തീറ്റയായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

പല വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളും ഇപ്പോള്‍ കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചുവപ്പ് നിറമുള്ള ഹാര്‍ഡ് വുഡിന്റെ മുപ്പത് സ്പീഷീസ് പെടും. ഇതില്‍ പല നിരോധനങ്ങളും ദശാബ്ദങ്ങള്‍ പഴക്കമുള്ളവയാണ്. പത്തുവര്‍ഷം മരം മുറിക്കല്‍ നിറുത്തിവയ്ക്കാന്‍ നിയമം പുറത്തുകൊണ്ടുവന്ന ടോഗോയാണ് ഇതില്‍ അവസാനത്തേത്. ഗിനിയ ബിസാവുവില്‍ നടന്ന ഒരു ഉച്ചകോടിയില്‍ പതിനൊന്നു വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചൈനയോട് ഇറക്കുമതി കുറയ്ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഉടമ്പടി സ്വീകരിച്ചു.

എന്നാല്‍ ഇതൊന്നും അനധികൃതമരം മുറിക്കലിനെയോ കയറ്റുമതിയെയോ തടയുന്നില്ല. ജനുവരിക്കും മെയ്ക്കും ഇടയില്‍ കയറ്റുമതി മുപ്പത് ശതമാനം വര്‍ധിച്ചുവെന്നാണ് ചൈനീസ് കസ്റ്റംസ് കണക്ക് പ്രകാരം അറിയാനാകുന്നത്. കയറ്റുമതിമൂല്യം പത്തൊന്‍പത് ശതമാനമാണ് കൂടിയത്.

ദുര്‍ബലമായ നിയമങ്ങളും ലാഭം കൊയ്യാന്‍ ഇറങ്ങുന്ന കച്ചവടക്കാരും ചേര്‍ന്ന് ഇത് അവസാനിക്കാത്ത ഒരു പ്രശ്നമാക്കി മാറ്റിയിരിക്കുന്നു. വിലക്കുകള്‍ മറികടക്കാന്‍ തടി കഷണങ്ങളായി മുറിച്ച് സാധാരണ പലകകളെന്ന വ്യാജേന അതിര്‍ത്തി കടത്തിയാണ് കള്ളക്കടത്ത് നടത്തുന്നത്. ഉദാഹരണത്തിന് ടോഗോയില്‍ നിന്നുള്ള കയറ്റുമതി നൂറുശതമാനം കുറയുകയും എന്നാല്‍ ഘാനയില്‍ നിന്നുള്ള കയറ്റുമതി 350 ശതമാനം ഉയരുകയും ചെയ്തതായാണ് ചൈനീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

‘ഒരു രാജ്യത്തെ നിരോധനം അടുത്ത രാജ്യത്തേയ്ക് കള്ളക്കടത്ത് നടത്താന്‍ കാരണമാവുകയേ ഉള്ളൂ,’ ബാസിക് പറയുന്നു. ‘ഈ നിയമങ്ങള്‍ എല്ലാം താല്‍ക്കാലികമാണ്. അനധികൃത തടിയുടെ ഇറക്കുമതി ചൈന തടയുകയാണ് ഇതിനൊരു പരിഹാരം. ചൈനയുടെ ഭാഗത്ത് നിന്ന് കൃത്യമായ നിയമനടപടി ഉണ്ടാകണം.’

ഗാംബിയ ഒരു ഉദാഹരണമാണ്. സെനഗലിന്റെ അരികിലുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് ഇത്. എന്നാല്‍ 57900 ക്യുബിക് മീറ്റര്‍ തടിയാണ് ഇവര്‍ ചൈനയിലേയ്ക്ക് കഴിഞ്ഞ വര്‍ഷം കയറ്റി അയച്ചത്. 2012 മുതല്‍ ഇവിടെ കയറ്റുമതി നിരോധനം ഉണ്ട് താനും. എന്നാല്‍ 2010ന് മുന്‍പ് ഗാംബിയ തടി കയറ്റുമതി ചെയ്തിരുന്നില്ല.

ഈ തടി മുഴുവന്‍ സെനഗളില്‍ നിന്ന് കള്ളക്കടത്ത് നടത്തി വരുന്നതാണ്. സെനഗലിന്റെ വനശ്രോതസ് അധികം ആള്‍ത്താമസമില്ലാത്ത കസമാന്‍സ് പ്രദേശത്താണ്. സെനഗല്‍കാരായ അനധികൃതകച്ചവടക്കാര്‍ പ്രതിവര്‍ഷം 40000 ചതുരശ്ര അടി (പത്ത് ഏക്കര്‍) വനമാണ് വെട്ടിനശിപ്പിക്കുന്നത്, പ്രസിഡന്‍റ് മാക്കി സാല്‍ കഴിഞ്ഞ വര്‍ഷം എല്ലാ തടി വെട്ടല്‍ പെര്‍മിറ്റുകളും നിരോധിച്ചുകൊണ്ട് പറഞ്ഞു. ആയിരക്കണക്കിന് പുതിയ ഫോറസ്റ്റ് റേഞ്ചര്‍മാരെ പുതിയതായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

98-ല്‍ സെനഗല്‍ ഈ മരത്തിന്റെ കയറ്റുമതി പൂര്‍ണ്ണമായി നിരോധിച്ചിരുന്നു. ഈ മരത്തെ വംശനാശഭീഷണിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സെനഗല്‍ ജനീവയിലെ കണ്‍വെന്‍ഷന്‍ ഓണ്‍ ട്രേഡ് ഇന്‍ എന്‍ഡെന്‍ജേര്‍ഡ് സ്പീഷീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ കണിശനയവും വിദേശത്ത് നിന്നുള്ള ഡിമാന്‍ഡും അതിര്‍ത്തി മേഖലയെ ചൂടുപിടിപ്പിച്ചു. സെനഗല്‍കാരായ കള്ളക്കടത്തുകാര്‍ കുതിരവണ്ടികളില്‍ തടി ഗാംബിയയിലെ വെയര്‍ഹൌസുകളില്‍ എത്തിക്കുകയാണെന്ന് മുന്‍ പരിസ്ഥിതി മന്ത്രി ഹൈദര്‍ എല്‍ അലി ഡ്രോണുകളുടെ സഹായത്തോടെ എടുത്ത ചിത്രങ്ങള്‍ സഹിതം ചൂണ്ടിക്കാണിക്കുന്നു.

‘ഈ കള്ളക്കടത്ത് ഈ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കസമാന്‍സ് വനം പൂര്‍ണ്ണമായി നശിക്കും.’ അദ്ദേഹം പറയുന്നു. ‘ഈ കാട്ടിലെ തടി തേവരുടെ ആന ചിന്താഗതി അസ്വസ്ഥതയുണ്ടാക്കുന്നതാണ്.’

ഗാംബിയന്‍ ഫോറസ്റ്റ് മിനിസ്ട്രി സെക്രട്ടറി ഉസ്മാന്‍ സോ ഉടനടി പ്രതികരിക്കാനാകില്ലെന്നു ഫോണില്‍ പറഞ്ഞു. സെനഗലിന്റെ തലസ്ഥാനമായ ഡാക്കരിലെ ചൈനീസ് മന്ത്രാലയത്തിലെ മീഡിയ വിഭാഗം ഫോണുകള്‍ എടുത്തതേയില്ല.

ഗാംബിയന്‍ ഗ്രാമമായ ബുസുബാലയില്‍ ടോം ചെന്‍ എന്ന ചൈനക്കാരന്‍ ഈര്‍ച്ച പൊടി നിറഞ്ഞ ഒരു മില്ലില്‍ എണ്‍പത് ജോലിക്കാര്‍ തടി മുറിച്ചു പലകയാക്കി കയറ്റുമതിക്ക് ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയാണ്. നാലു വര്‍ഷം മുന്‍പ് താനും സഹോദരനും ചൈനയിലേക്ക് തേക്കും മഹാഗണിയും കയറ്റുമതി ചെയ്യാന്‍ ലൈസന്‍സ് എടുത്തതാണ് എന്ന് അയാള്‍ പറയുന്നു.

തടി മില്ലിലെത്തിക്കാന്‍ ചെനിനു ധാരാളം സപ്ലയര്‍മാറും ഇടനിലക്കാരുമുണ്ട്. ഒരു ലോഡ് തടിക്ക് 1150 മുതല്‍ 1400 ഡോളര്‍ വരെയാന്‍ അയാള്‍ നല്‍കുക. ഗാംബിയ ഈ വ്യാപാരം നിറുത്തിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ‘മറ്റൊരു രാജ്യത്ത് പോയി ബിസിനസ് തുടരും’ എന്നാണു മറുപടി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍