UPDATES

Avatar

കാഴ്ചപ്പാട്

എംഎസ് ജയേഷ്

യാത്ര

ചിക്കന്‍ നിഹാരി; പ്രഭാതത്തില്‍ കഴിക്കേണ്ടത് എങ്ങനെ രാത്രി ഭക്ഷണമായി?

ഭവാനി ശങ്കര്‍ – ഹൈദരാബാദിലെ ‘ഫുഡീ’

ഭവാനിശങ്കര്‍ ഭക്ഷണപ്രിയനും ഹൈദരാബാദിനെപ്പറ്റി അറിയാവുന്നയാളുമാണ്. പല ബ്ലോഗ്‌ പോസ്റ്റുകളിലും ഹൈദരാബാദിലെ സ്ട്രീറ്റ് ഫുഡിനെപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ള ഭവാനിശങ്കര്‍ എന്റെ സുഹൃത്താണ്. ഇത്തവണ ഓള്‍ഡ് സിറ്റിയിലെ ഷാദാബ് ഹോട്ടലിലെ അതിവിശിഷ്ടമായ ചിക്കന്‍ നിഹാരിയെക്കുറിച്ചാണ് പറയുന്നത്. ഷാദാബ് വളരെ പഴയ സ്ഥാപനമാണ്. പ്രദേശവാസികള്‍ക്കിടയില്‍ വളരെ പ്രശസ്തവുമാണ്. ഇതാണ് ഭവാനിയുടെ ബ്ലോഗ്‌പോസ്റ്റ്

ഷാദാബ് ഹോട്ടലിലെ ചിക്കന്‍ നിഹാരി

സാധാരണ ഞാന്‍ ക്യാമറയുമായാണ് സഞ്ചരിക്കുക. ഭക്ഷണം കഴിക്കാന്‍ ജനാലയ്ക്കടുത്ത സീറ്റില്‍ ഇരിക്കും. ഭക്ഷണം വരുമ്പോള്‍ ജനാലയില്‍നിന്നുള്ള വെളിച്ചം നല്ല ചിത്രം കിട്ടാന്‍ എന്നെ സഹായിക്കുന്നു. വായിലൂടെ അപ്രത്യക്ഷമാകും മുന്‍പ് ഭക്ഷണത്തിന്റെ പല ആംഗിളുകളില്‍നിന്നുമുള്ള ചിത്രങ്ങള്‍ എടുക്കുന്നു. എന്നാല്‍ ഒരു ശനിയാഴ്ച വൈകിട്ട് ക്യാമറയില്ലാതെ മദീനയ്ക്ക് എതിരെയുള്ള ഷാദാബ് ഹോട്ടലില്‍ ഞാന്‍ എത്തി. ഭിത്തിയിലെ മെനുവില്‍ ശനിയാഴ്ച മാത്രം ലഭിക്കുന്ന ചിക്കന്‍ നിഹാരിയുടെ പേരുകണ്ട് അത് ഓര്‍ഡര്‍ ചെയ്തു. 60 രൂപയാണ് വില. ഇരുണ്ട നീലനിറത്തിലുള്ള വസ്ത്രം ധരിച്ച വെയിറ്റര്‍ ചോദിച്ചു: ‘ ചിക്കന്‍ കഷണങ്ങളോടെയാണോ അല്ലാതെയാണോ വേണ്ടത്? ഷെര്‍വ മാത്രം?’ ചിക്കനും ഷീര്‍മലിനുമൊപ്പം വേണമെന്ന് ഞാന്‍ പറഞ്ഞു.

രണ്ടുമിനിറ്റിനകം ആവി പറക്കുന്ന ഒരു ബൗള്‍ ബ്രൗണ്‍ സൂപ്പ് എന്റെ മുന്നിലെത്തി. ചുവന്ന നിറത്തിലുള്ള എണ്ണപ്പൊട്ടുകള്‍ നിറഞ്ഞ അതില്‍ മല്ലിയിലയും ചിക്കന്‍ കഷണവും കാണാമായിരുന്നു. വേനല്‍ക്കാലം സൂപ്പിന്റെ കാലമല്ല. ഹോട്ടലിനു പുറത്ത് പൊടിച്ച ഐസില്‍ മഴവില്‍ വര്‍ണത്തില്‍ തയാറായിക്കൊണ്ടിരിക്കുന്ന ഫലൂദയിലായിരിക്കും നിങ്ങളുടെ കണ്ണ്. എന്തായാലും എനിക്കു കിട്ടിയത് സൂപ്പാണ്. സൂപ്പുകള്‍ക്ക് സാധാരണ സുഗന്ധമുണ്ടാകാറില്ല. അവയുടെ നിറം ആ കുറവ് പരിഹരിക്കുന്നു. എന്നാല്‍ ഈ സൂപ്പിന് മസാലക്കൂട്ടിന്റെ സുഗന്ധമുണ്ടായിരുന്നു. സൂപ്പ് കുടിച്ചുതുടങ്ങുമ്പോഴേ നിങ്ങള്‍ക്കത് അനുഭവിക്കാനാകൂ എന്നു മാത്രം.

ചിക്കന്‍ നിഹാരി കഴിക്കുക എന്നത് വര്‍ഷങ്ങളിലൂടെ പഠിക്കേണ്ട ഒരു കലയാണ്. ഷാദാബില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബൗളില്‍ പരന്ന സ്പൂണിനൊപ്പമാണ് ഇത് ലഭിക്കുക. സൂപ്പ് കിട്ടിയാലുടന്‍ ഷീര്‍മാല്‍ എന്ന മധുരബ്രഡിനെ കഷണങ്ങളാക്കി ബൗളില്‍ ഇടണം. പിന്നെ ഇതിനെ പരന്ന സ്പൂണ്‍കൊണ്ടെടുത്തു കഴിക്കുക. തുടര്‍ന്ന് ചിക്കന്‍ അല്‍പമെടുത്തു കഴിക്കുക. ഇത് എളുപ്പമല്ല. തൊലിയോടുകൂടിയ ചിക്കനാണ് ലഭിക്കുക. അതിനൊരു പച്ച ചുവയ്ക്കുന്ന പുതുമയുണ്ടാകും. കറിയിലെ ചിക്കന്‍ കഷണങ്ങളില്‍നിന്നു വ്യത്യസ്തമായി ചൂടുള്ള സൂപ്പ് ചിക്കന്‍ കഷണങ്ങള്‍ക്ക് പല രൂചികള്‍ പകരും. പെരുംജീരകത്തിന്റെ രുചി അതിശയിപ്പിക്കുന്നതാണ്.

പ്രഭാതം എന്നതിന്റെ അറബിവാക്കാണ് നിഹാരി. പ്രഭാതഭക്ഷണത്തിനു ലഭിക്കേണ്ട ഈ പേര് എങ്ങനെ രാത്രിഭക്ഷണത്തിനു ലഭിച്ചു എന്നതു വിചിത്രമാണ്. ശനിയാഴ്ച മാത്രം ലഭിക്കുന്ന ഒന്നായി ചിക്കന്‍ നിഹാരി മാറിയതിനു പിന്നിലെ കഥയും വിചിത്രം തന്നെ.

‘ ശനിയാഴ്ച ആടുകളുടെ വിപണി അവധിയാണ്. അതുകൊണ്ട് കഴിഞ്ഞ 30 വര്‍ഷമായി ശനിയാഴ്ച ചിക്കന്‍ നിഹാരിയാണ് ഉണ്ടാക്കുന്നത്,’ കാഷ് കൗണ്ടറിലിരിക്കുന്ന ഇക്ബാല്‍ പറയുന്നു.

‘ ഉച്ചയ്ക്കു രണ്ടുമണിയോടെ പാചകം ആരംഭിക്കുന്നു. വൈകിട്ട് 5.30 മുതല്‍ വിളമ്പിത്തുടങ്ങും. നാലായി മുറിച്ച് മസാല പുരട്ടിയ ചിക്കന്‍ കഷണങ്ങള്‍ പകുതിവേവിക്കും. മിക്കവരും പാഴ്‌സല്‍ വാങ്ങാനാണെത്തുന്നത്. എന്നാല്‍ ശനിയാഴ്ച പതിവായി കഴിക്കാന്‍ വരുന്നവരുമുണ്ട്.

പരമ്പരാഗത ഹൈദരാബാദി ആട്ടിന്‍ കുളമ്പ് സൂപ്പില്‍ തൃപ്തി വരാത്തയാളാണു നിങ്ങളെങ്കില്‍ ചിക്കന്‍ നിഹാരിയാണ് നിങ്ങള്‍ക്കുള്ള സൂപ്പ്.

ഷാദാബ് ഹോട്ടലിനെപ്പറ്റി :

വിലാസം: ഓഫ് മദീന സര്‍ക്കിള്‍, ഹൈക്കോര്‍ട്ട് റോഡ്, ഓള്‍ഡ് സിറ്റി, ഹൈദരാബാദ്.

സമയം: രാവിലെ അഞ്ചുമുതല്‍ രാത്രി 12 വരെ.

ഫോണ്‍: 040 24565949

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

Avatar

എംഎസ് ജയേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍